തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി.യുടെ വസതിയിൽ പരിശോധന നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം സിപിഎം ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കോടതിയിൽ ഇഡി. ആക്രമണത്തിന് പിന്നിൽ സംഘടിത രാഷ്‌ട്രീയ നീക്കം ആയിരുന്നു എന്നും ഇ.ഡി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.
സിഎംആർഎൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് 2026 മേയ് 27-ന് വീണ ടി.യുടെ വീട്ടിൽ പരിശോധന നടത്തിയത്. കേസിൽ സിപിഎമ്മോ പാർട്ടി നേതൃത്വമോ പ്രതികളായിരുന്നില്ല. എന്നിട്ടും ഇഡി ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നിലെ ലക്ഷ്യം അന്വേഷണവിധേയമാണെന്നും ഇഡി വ്യക്തമാക്കി.
രാജ്യത്തെ നിയമ സംവിധാനങ്ങൾക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള ആക്രമണമാണ് ഉണ്ടായത്. ഇരുമ്പുവടികളും കല്ലുകളും ഉപയോഗിച്ച് അവിടെ ഉണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരെയും ഹെൽമറ്റ് ഉൾപ്പെടെ ഉപയോഗിച്ച് എറിയുകയും ആക്രമിക്കുകയും ചെയ്തു. ഇരുമ്പുപൈപ്പുകൾ ഉപയോഗിച്ചാണ് ഗ്ലാസുകൾ തകർത്തത്. മരണം വരെ സംഭവിക്കാവുന്ന കൃത്യമാണ് നടത്തിയതെന്ന് അവർക്ക് അറിയാമായിരുന്നുവെന്നും ഇ.ഡി റിപ്പോർട്ടിൽ പറയുന്നുണ്ട്.
പ്രാദേശികമായ ക്രമസമാധാന പ്രശ്നം അല്ല അവിടെ നടന്നത്. നിയമാവാഴ്ചയ്‌ക്ക് നേരെയുള്ള വെല്ലുവിളിയാണ്. പരിശോധന ആരംഭിച്ചതിന് പിന്നാലെ സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും പരിശോധന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങൾ പ്രവർത്തകർക്ക് ഇഡിയെ ആക്രമിക്കാനുള്ള സിഗ്നലായിരുന്നു.
ഉച്ചയ്‌ക്ക് പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ നൂറുകണക്കിന് പേരടങ്ങുന്ന സംഘം വളഞ്ഞുവെന്നും ഇഡി കോടതിയിൽ പറഞ്ഞു. ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. പോലീസ് സമയോചിതമായി ഇടപെട്ടില്ലെങ്കിൽ ഉദ്യോഗസ്ഥർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുമായിരുന്നു. വാഹനങ്ങൾ തകർത്തതിലൂടെ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും പൊതുമുതൽ നശീകരണ നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
















