മിഷിഗൺ: അമിതവണ്ണം മൂലമുണ്ടായ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കൊടുവിൽ ഏഴ് വയസുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ അമേരിക്കൻ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി . കുട്ടിയുടെ ആരോഗ്യവും ഭക്ഷണശീലവും വേണ്ടവിധം പരിഗണിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കുട്ടിയുടെ മരണം വലിയ സാമൂഹിക ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
അമേരിക്കയിലെ മിഷിഗണിലെ ഫ്ലിന്റ് ടൗൺഷിപ്പിലാണ് സംഭവം. ഏഴ് വയസുകാരനായ കാസ്പർ ഒബ്രിയാൻ കഴിഞ്ഞ നവംബറിലാണ് മരിച്ചത്. മരിക്കുമ്പോൾ കുട്ടിയുടെ ഭാരം ഏകദേശം 113 കിലോഗ്രാം ആയിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ശ്വസിക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ അടിയന്തരസഹായം തേടുകയായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ എമർജൻസി സർവീസ് ജീവനക്കാർക്ക് കുട്ടിയെ രക്ഷിക്കാനായില്ല.
പുറത്തുവന്ന വിവരങ്ങൾ പ്രകാരം അമിതവണ്ണം കാരണം കാസ്പർ സ്കൂളിൽ പോയിരുന്നില്ല. മിക്കസമയവും കിടക്കയിൽ തന്നെയായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. സർക്കാർ രേഖകളിലും കുട്ടിയെ സംബന്ധിച്ച വിവരങ്ങൾ പരിമിതമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സംഭവദിവസം രക്ഷാപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ സഹോദരി മതിയായ വസ്ത്രം പോലും ധരിക്കാതെ വീട്ടിനുള്ളിൽ ഓടിനടക്കുകയായിരുന്നുവെന്നും അന്വേഷണ രേഖകളിൽ പറയുന്നു. കാസ്പറിനെ വീടിന് പുറത്തേക്ക് മാറ്റുന്നതിനായി വീടിന്റെ വാതിൽ പൊളിക്കേണ്ടി വന്നതായും അധികൃതർ വ്യക്തമാക്കി.
മരണാനന്തര പരിശോധനയിൽ അമിതവണ്ണത്തെ തുടർന്നുണ്ടായ ഹൃദയഭിത്തിയിലെ തകരാറാണ് മരണകാരണമെന്ന് കണ്ടെത്തി. കുട്ടിയുടെ ഭക്ഷണക്രമത്തിലും ആരോഗ്യപരിപാലനത്തിലും മാതാപിതാക്കൾ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
40-കാരനായ പിതാവ് ഡാമിയൻ ഒബ്രിയാൻ, മാതാവ് ജെസീക്ക ഒബ്രിയാൻ എന്നിവർക്കെതിരെ കൊലപാതകം, കുട്ടിയെ ദുരുപയോഗം ചെയ്യൽ, ഗുരുതര അവഗണന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
















