തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്. എല്‍ഡിഎഫ് നിസഹകരണത്തെ തുടര്‍ന്നാണ് പിന്‍മാറ്റം. വിഷയം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐഎം കൗണ്‍സിലര്‍ എസ് പി ദീപക് ട്വന്റിഫോറിനോട് പറഞ്ഞു. നടപടിക്രമം പാലിച്ച് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു.അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്ത് ചര്‍ച്ച എങ്കിലും എല്‍ഡിഎഫ് ചെയ്യുമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. ഒപ്പം തീരുമാനത്തിന് പിന്നില്‍ ബിജെപി ഡീല്‍ ആണോയെന്ന സംശയവും പ്രകടിപ്പിക്കുന്നു.
പ്രതിപക്ഷത്തിന്റെ അവിശ്വാസ നീക്കത്തെ നേരിടുമെന്നായിരുന്നു മേയറുടെ പ്രതികരണം. വിവാദങ്ങള്‍ക്കിടെ കൗണ്‍സില്‍ യോഗം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടക്കും. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലയര്‍ സുഗതനെ അയോഗ്യനാക്കണം എന്ന ആവശ്യം കൗണ്‍സിലില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. സത്യപ്രതിജ്ഞക്കായി സുഗതനെ എത്തിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങളും ഇതുവരെ ഫലംകണ്ടില്ല.
അവിശ്വാസത്തിനില്ലെങ്കിലും കാപ്പാ കേസ് പ്രതിയായ കൗൺസിലർ സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. മേയർ വി വി രാജേഷ് എത്തുമ്പോൾ പ്രതിഷേധിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ കോർപറേഷനിൽ സംഘർഷത്തിനുള്ള സാധ്യതയുണ്ട്. കോർപറേഷനിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. റിലേ സത്യഗ്രഹം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സി പി എം.
















