മയാമി: മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ഏകദേശം 65,000ഓളം ആരാധകരെ സാക്ഷിയാക്കി നടന്ന ആവേശപ്പോരാട്ടത്തില്‍ പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും കൊളംബിയയാണ് മുന്നിട്ടുനിന്നത്. 54.6 ശതമാനം പന്ത് കൈവശംവച്ച കൊളംബിയ ആറ് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ കളിയിലുടനീളം പായിച്ചത് 24 ഷോട്ടുകള്‍. അതേസമയം ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലിന് രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ ഉതിര്‍ക്കാനായത് 13 എണ്ണം മാത്രം.
കൊളംബിയന്‍ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. റോഡ്രിഗസും കോര്‍ഡോബോയും ഡയസും ഉള്‍പ്പെട്ട കൊളംബിയന്‍ നിര തുടര്‍ച്ചയായി എതിര്‍ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും മുതലാക്കാനായില്ല. നാലാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ റൂബന്‍ നെവസ് തൊടുത്ത വോളി പുറത്തേക്ക് പറന്നു.
17-ാം മിനിറ്റില്‍ മികച്ചൊരു പ്രത്യാക്രമണം. പന്തുമായി മുന്നേറിയ കൊളംബിയ താരം ജോണ്‍ കോര്‍ഡോബ പോര്‍ച്ചുഗലിന്റെ ബ്രൂണോ ഫെര്‍ണാണ്ടസിനെ മറികടന്ന് ഷോട്ട് പായിച്ചെങ്കിലും ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റ രക്ഷകാനായി. 24-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോള്‍ നീക്കം. കൊളംബിയ താരം ജോണ്‍ അരിയാസിന്റെ ഫൗളില്‍ പോര്‍ച്ചുഗലിന് അനുകൂലമായ ഫ്രീകിക്ക്. എന്നാല്‍ റൊണാള്‍ഡോയുടെ കിക്ക് കൊളംബിയ ഗോളി കമിലോ വര്‍ഗാസ് അനായാസം പിടിച്ചെടുത്തു.
രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് പോര്‍ച്ചുഗല്‍ രണ്ടാം പകുതി ആരംഭിച്ചത്. ജാവോ കാന്‍സലോ, റൂബന്‍ നെവസ് എന്നിവര്‍ക്ക് ജൊവോ നെവസും ഡിയോഗോ ഡലോട്ടും കളിക്കാനിറങ്ങി. 55-ാം മിനിറ്റില്‍ കൊളംബിയ താരം ജോണ്‍ അരിയാസിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി ഡീഗോ കോസ്റ്റ തടഞ്ഞു. 67-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ പോസ്റ്റിനു മുന്നില്‍നിന്ന് ജോണ്‍ അരിയാസിന്റെ ശ്രമത്തിനു മുന്നിലും വിലങ്ങുതടിയായി ഡീഗോ കോസ്റ്റ നിന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ പോര്‍ച്ചുഗല്‍ ബോക്‌സിലേക്കു തുടര്‍ച്ചയായി പന്തുകളെത്തി. കളി പരിക്ക് സമയത്തേക്ക് നീണ്ടപ്പോള്‍ കൊളംബിയ ഒരു തവണ പോര്‍ച്ചുഗല്‍ വല കുലുക്കി. എന്നാല്‍ വാര്‍ പരിശോധനയ്‌ക്കൊടുവില്‍ റഫറി ഓഫ് സൈഡ് വിളിച്ചു. കോര്‍ണറില്‍നിന്നു ലഭിച്ച പന്തില്‍ തകര്‍പ്പനൊരു ഹെഡറിലൂടെ ഡേവിഡ്‌സന്‍ സാഞ്ചസായിരുന്നു പന്ത് വലയിലെത്തിച്ചത്. ഇതാണ് റഫറി ഓഫ് സൈഡ് വിളിച്ചത്. ഇതോടെ കളി സമനിലയില്‍ കലാശിച്ചു.
















