
ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള കേരളാ യാത്ര പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ വീഴ്ചയെത്തുടർന്ന് മണിക്കൂറുകളോളം വൈകിയ സംഭവത്തില്‍ കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും. ഇന്നലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് അഡീഷണല്‍ റസിഡന്‍റ് കമ്മിഷണർ വിശദീകരണം തേടിയിരുന്നു.
ദല്‍ഹി വിമാനത്താവളത്തില്‍ സമയത്ത് എത്തിയിട്ടും പിണറായി വിജയന്റെ യാത്ര മണിക്കൂറുകള്‍ വൈകിയിരുന്നു. ഉച്ചയ്‌ക്ക് 2.50 നുള്ള വിമാനത്തില്‍ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനായില്ല. വി ഐ പി ലോഞ്ചില്‍ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതെയിരുന്നതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തില്‍ കയറാൻ കഴിയാതെ പോയതിന്റെ കാരണം എന്നാണ് വിവരം.
കേരള ഹൗസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പിണറായിയെ യാത്രയാക്കാൻ എത്തിയിരുന്നു. പിന്നീട് അദ്ദേഹം മറ്റൊരു വിമാനത്തില്‍ കോഴിക്കോടേക്ക് എത്തുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ദല്‍ഹിയില്‍ എത്തിയത്. പോളിറ്റ് ബ്യൂറോ കഴിഞ്ഞ് ഇന്നലെ മടങ്ങാനിരിക്കെയാണ് വിമാനയാത്ര മുടങ്ങിയത്.