ദുബായ്: ഇറാനും ഇസ്രായേലും തമ്മില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചതോടെ ഗള്‍ഫ് മേഖല കനത്ത ജാഗ്രതയില്‍. സിരിക്, ബന്ദര്‍-ഇ ലെന്‍ഗെ, ഖേഷ്വം ദ്വീപ് എന്നിവിടങ്ങളില്‍ രണ്ടാം ദിവസവും അമേരിക്ക ആക്രമണം നടത്തിയതാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ശത്രു രാജ്യത്തില്‍ നിന്നുള്ള മിസൈല്‍-ഡ്രോണ്‍ ഭീഷണികള്‍ തടയുന്നതായി കുവൈറ്റ് സൈന്യം അറിയിച്ചു. ബഹ്‌റൈനില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുകയാണ്.കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തങ്ങളുടെ നാവിക, വ്യോമസേന സംയുക്ത മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഞായറാഴ്ച പുലർച്ചെ പ്രഖ്യാപിച്ചതിനെത്തുടർന്ന് മിഡിൽ ഈസ്റ്റ് സംഘർഷത്തിലേക്ക് കൂപ്പുകുത്തി.
കുവൈറ്റിലെ യുഎസ് അലി അല്‍ സലേം വ്യോമതാവളത്തിലും ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ പോര്‍ട്ട് സല്‍മാനിലുള്ള യുഎസ് അഞ്ചാം നാവിക കപ്പലിലും തങ്ങള്‍ നാവിക-വ്യോമ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് വിക്ഷേപിക്കുന്നത്.
ഇറാനിലെ അഞ്ച് തീരദേശ മേഖലകളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിനുള്ള മറുപടിയായാണ് തങ്ങളുടെ ആക്രമണമെന്നും ഐആര്‍ജിസി പ്രസ്താവനയിലൂടെ പറഞ്ഞു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനാണ് സാധ്യത.
ശത്രുരാജ്യത്തിന്റെ മിസൈല്‍, ഡ്രോണ്‍ ഭീഷണികള്‍ക്ക് നേരെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രതികരിക്കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു. ജനങ്ങള്‍ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.ഹോർമുസ് കടലിടുക്കിൽ ഒരു കപ്പലുമായി ബന്ധപ്പെട്ട ഒരു സംഭവത്തിന് മറുപടി നൽകാനെന്ന വ്യാജേന അഞ്ച് ഇറാനിയൻ തീരദേശ സ്ഥാനങ്ങൾ വാഷിംഗ്ടൺ ആക്രമിച്ചതായും ഇറാനിയൻ സ്റ്റേറ്റ് ലിങ്ക്ഡ് മീഡിയ റിപ്പോർട്ട് ചെയ്തു.
















