കാഞ്ചീപുരം: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിന് സമീപം വാലാജാബാദിൽ പുരാതനമായ അമ്മൻ വിഗ്രഹം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. വിഗ്രഹക്കടത്ത് തടയുന്നതിനായി രൂപീകരിച്ച ഐഡൽ വിങ് സിഐഡിയുടെ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ജൂൺ 24 ബുധനാഴ്ചയാണ് സംഭവം നടന്നത്. കാഞ്ചീപുരം ജില്ലയിലെ വാലാജാബാദിന് സമീപമുള്ള തിമ്മരാജപ്പേട്ട ബസ് സ്റ്റോപ്പിൽ മൂന്ന് പേർ ചേർന്ന് പുരാതന വിഗ്രഹം വിൽപനയ്‌ക്കായി കടത്താൻ ശ്രമിക്കുന്നതായി കാഞ്ചീപുരം റേഞ്ച് ഐഡൽ വിങ് സിഐഡി ഇൻസ്പെക്ടർ ഉമറാണിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഒരു ഷോപ്പിങ് ബാഗിലാണ് ഇവർ വിഗ്രഹം ഒളിപ്പിച്ചിരുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐഡൽ വിങ് സിഐഡി നോർത്ത് സോൺ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈഎസ്പി) ഉമറാണിയുടെ നിർദേശപ്രകാരം ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തിൽ തിമ്മരാജപ്പേട്ട ബസ് സ്റ്റോപ്പ് പരിസരത്ത് പോലീസ് സംഘം കർശന നിരീക്ഷണം ഏർപ്പെടുത്തി.
ചെങ്കൽപട്ട് ജില്ലയിലെ തെന്നേരി സ്വദേശി പ്രേംകുമാർ (33), ആത്തൂർ വടപതി സ്വദേശി പുരുഷോത്തമൻ (33), കാഞ്ചീപുരം ജില്ലയിലെ നാഥപ്പേട്ട സ്വദേശി വിഘ്നേഷ് (36) എന്നിവരാണ് പിടിയിലായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തമിഴ്‌നാട്ടിലെ ഏതോ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചതാണ് ഈ വിഗ്രഹമെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ പ്രതികൾ സമ്മതിച്ചു.
ബസ് സ്റ്റോപ്പിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഷോപ്പിങ് ബാഗുമായി നിൽക്കുകയായിരുന്ന മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രത്യേക സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് ഇവർ കൈവശം വച്ചിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് പുരാതനമായ ലോഹവിഗ്രഹം കണ്ടെത്തിയത്. 30.5 സെൻ്റീമീറ്റർ ഉയരവും 16 സെൻ്റീമീറ്റർ വീതിയുമുള്ള അമ്മൻ വിഗ്രഹമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ഇതിന് 2.300 കിലോഗ്രാം ഭാരമുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക സംഘം മൂന്ന് പേരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
















