Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Published by
എം. രാജശേഖര പണിക്കര്‍

2026 ജൂണ്‍ 25 ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 51-ാം വാര്‍ഷികമായിരുന്നു. 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി ആറു വര്‍ഷത്തേക്ക് അവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കിയതോടെ അധികാരമോഹിയായ ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ”ഇന്ദിര ഇന്ത്യയും ഇന്ത്യ ഇന്ദിരയും” ആണെന്ന് ഡി.കെ. ബറുവ പറഞ്ഞ കാലം. അര നൂറ്റാണ്ടായി ആ ഭീകര ചരിത്രം നമ്മുടെ മുമ്പിലുണ്ട്.

ലോക്‌സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍, അടിയന്തരാവസ്ഥ പിന്‍വലിക്കാനും ജനാധിപത്യം പുനഃസ്ഥാപിക്കാനും നടത്തിയ ഐതിഹാസിക സമരത്തില്‍ മിസയിലും ഡിഐആറിലുമായി ഭാരതത്തിലാകെ 1,74,000 പേരും കേരളത്തില്‍ 7,000 പേരും ജയിലിലാകുകയും ആയിരക്കണക്കിനാളുകള്‍ മര്‍ദനമേറ്റ് മൃതപ്രായരാവുകയും ചെയ്തു. പട്ടിപ്പൂട്ട്, ഡബിള്‍ ആക്ഷന്‍, കാവടിയാട്ടം, ക്ലിപ്പിടല്‍, വിമാനം പറപ്പിക്കല്‍, അടി, ഇടി, ചവിട്ട്, വെട്ട്, ഉരുട്ടല്‍, ലിംഗംകൊണ്ട് ചുവരെഴുത്ത്, ചാടിക്കളിക്കെടാ കുഞ്ഞിരാമ, കൊളുത്ത്, ഹീറ്റിങ് എന്നീ ഓമനപ്പേരുകളില്‍ അരങ്ങേറിയ മര്‍ദനമുറകള്‍ പൊലീസുകാര്‍ പരീക്ഷിച്ചത് സമരസേനാനികളിലാണ്. സമരക്കാരെ കൈകാര്യം ചെയ്യാന്‍ ശാസ്തമംഗലം, നാഗമ്പടം, ഇടപ്പള്ളി, തൃശൂര്‍ ഊട്ടുപുര, കക്കയം, മാലൂര്‍കുന്ന്, തളാപ്പ് എന്നീ 7 തടങ്കല്‍ പാളയങ്ങളൊരുക്കി. കക്കയം ക്യാമ്പിലെ മര്‍ദനങ്ങളേത്തുടര്‍ന്നാണ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി രാജന്‍ മരിക്കുന്നത്.

ആ രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ആ ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കിയവരില്‍ നരേന്ദ്ര മോദിയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റാരേക്കാളും നന്നായി മോദിക്ക് സ്വാതന്ത്ര്യത്തിന്റെ വിലയറിയാം. രാജ്യമെമ്പാടും നടന്ന സമരങ്ങളേത്തുടര്‍ന്നാണ് ഇന്ദിര അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ നിര്‍ബന്ധിതയായത്. അന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരയും മകന്‍ സഞ്ജയ് ഗാന്ധിയുമുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ പരാജയപ്പെടുത്തി മോറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാ പാര്‍ട്ടി അധികാരത്തിലേറി.

ഭരണഘടന ഭേദഗതി ചെയ്ത് അടിയന്തരാവസ്ഥ നടപ്പാക്കിയ കോണ്‍ഗ്രസുകാര്‍ ‘ജനാധിപത്യവാദി’കളും അതിനെ ചെറുത്തു തോല്‍പിച്ച സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ‘ഫാസിസ്റ്റുകളു’മാണെന്ന് വൈതാളികന്മാര്‍ അന്നും ഇന്നും പാടിനടക്കുന്നു. ഭാരത സ്വാതന്ത്ര്യത്തിനുശേഷം മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഭരണഘടനാ ശില്പികള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ തന്നെ അപഭ്രംശം തുടങ്ങിയിരുന്നു. സത്യം, നീതി, ന്യായം ജനാധിപത്യം എന്നിവയെല്ലാം നെഹ്‌റുവിന് പ്രദര്‍ശനവസ്തുക്കള്‍ മാത്രമായിരുന്നു.

നെഹ്‌റു ആര്‍എസ്എസ് നിരോധിച്ച് സംഘടനാ സ്വാതന്ത്ര്യം ഹനിച്ചു. മഹാത്മാ ഗാന്ധിയെ വധിച്ചത് ഹിന്ദുമഹാസഭക്കാരായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ടവരും അവര്‍തന്നെ. പക്ഷേ നെഹ്‌റു നിരോധിച്ചത് ആര്‍എസ്എസിനെയായിരുന്നു. നെഹ്‌റുവിന്റെ മഹത്വകാംക്ഷയ്‌ക്ക് വിഘാതമായേക്കാമെന്നു ഭയപ്പെട്ടിരുന്നവരെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. മകള്‍ ഇന്ദിരയാകട്ടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ ജയിലറയാക്കി.

കുടുംബവാഴ്ച നിലനിര്‍ത്തി ഉള്‍പ്പാര്‍ട്ടി ജനാധിപത്യം തകര്‍ത്ത കോണ്‍ഗ്രസിന് ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനായില്ല.

1957 ല്‍ ബാലറ്റിലൂടെ അധികാരത്തിലേറിയ കേരളത്തിലെ ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിട്ടത് ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത നെഹ്റുവായിരുന്നു. ‘ജനാധിപത്യവാദി’യായ നെഹ്റു എട്ടു പ്രാവശ്യവും ഇന്ദിരാ ഗാന്ധി 50 പ്രാവശ്യവും നരസിംഹ റാവുവും മന്‍മോഹന്‍ സിങ്ങും 11 പ്രാവശ്യം വീതവും സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സര്‍ക്കാരിനെയും ഒരിക്കല്‍ പോലും ‘ഫാസിസ്റ്റ്’ എന്ന് അവര്‍ ആരോപിക്കുന്ന മോദി പിരിച്ചുവിട്ടിട്ടില്ല. സ്വതന്ത്ര ഭാരതത്തിലെ ഒന്നാം ഭരണഘടനാ ഭേദഗതിതന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായിരുന്നു. ജനാധിപത്യധ്വംസനം കോണ്‍ഗ്രസ് പാരമ്പര്യവും കുടുംബവാഴ്ച അവരുടെ അവകാശവുമായി. അടിയന്തരാവസ്ഥ അതിന്റെ പ്രകടമായ സാക്ഷിപത്രമായിരുന്നു. കോണ്‍ഗ്രസിന്റെ ഈ തലമുറയിലെ രാഹുല്‍ തുടരെത്തുടരെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ എടുക്കുന്നത് അവര്‍ ഇപ്പോഴും പിന്‍തുടരുന്ന ഫാസിസ്റ്റു മനോഭാവംകൊണ്ടാണ്.

ജനങ്ങള്‍ തുടര്‍ച്ചയായി തിരസ്‌കരിക്കുന്നതുകൊണ്ട് അധികാരം പിടിച്ചെടുക്കാന്‍ കുറുക്കുവഴികള്‍ തേടുകയാണവര്‍. ജനാധിപത്യം തകരുന്നതില്‍നിന്ന് നേട്ടമുണ്ടാക്കാമെന്നവര്‍ വ്യാമോഹിക്കുന്നു. അതിന് ഭീമമായ വിദേശഫണ്ടിങ് ലഭിക്കുന്നുണ്ടെന്നതും രഹസ്യമല്ല.

ജെന്‍-സി കലാപങ്ങള്‍ നടന്ന ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലെല്ലാം ഗാര്‍ഡിയനു വേണ്ടി റിപ്പോര്‍ട്ട് ചെയ്ത് ഹന്നാ എലീസ് പീറ്ററിനേപ്പോലുള്ള അനേകം മാധ്യമ പ്രവര്‍ത്തകര്‍ ഭാരതത്തിലാകെ കറങ്ങുന്നതും കാത്തിരിക്കുന്നതും മോദിക്കെതിരെയുള്ള ഒരു കലാപത്തിനാണ്.

ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പാറ്റകളുടെ പ്രതിഷേധം നടക്കുന്ന ജന്ദര്‍ മന്ദിറിലും വന്നിരുന്നു. ഷെയ്ഖ് ഹസീനയോ ഒലി ശര്‍മ്മയോ രജപക്ഷെയോ അല്ല നരേന്ദ്ര മോദി. ബംഗ്ലാദേശോ നേപ്പാളോ ശ്രീലങ്കയോ അല്ല ഭാരതം. ഇവിടെ ജെന്‍ സികള്‍ മോദിയുടെ കൂടെയാണ്. അവര്‍ മോദിയെ താഴെയിറക്കാനല്ല, സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ലോകഗുരുവായി ഭാരതത്തെ പ്രതിഷ്ഠിക്കാന്‍ മോദിക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. സിസ്റ്റം മാറ്റാനല്ല, അരക്കിട്ടുറപ്പിച്ച് കൂടുതല്‍ കരുത്തോടെ മോദിക്കൊപ്പം മുന്നേറാനാണ് അവര്‍ക്കിഷ്ടം.

അതുകൊണ്ടാണ് ബിജെപി അനുദിനം വളര്‍ന്നതും 2004ല്‍ 53 സീറ്റുകള്‍ ഉണ്ടായിരുന്ന കമ്യൂണിസ്റ്റു പാര്‍ട്ടി 2009-ല്‍ 20, 2014-ല്‍ 10, 2019-ല്‍ 5, 2024 ല്‍ 6 എന്നായി ചുരുങ്ങിയതും! കമ്യൂണിസ്റ്റുകള്‍ ഇന്ന് ഒരു സംസ്ഥാനത്തും ഭരണത്തിലില്ല.

1984 ല്‍ വെറും രണ്ടു സീറ്റുണ്ടായിരുന്ന ബിജെപി 1999-ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ കൂട്ടുകക്ഷി ഭരണത്തിലേറി. 2014-ല്‍ 282 സീറ്റോടെ നരേന്ദ്ര മോദിയെ ജനങ്ങള്‍ കേന്ദ്രഭരണം ഏല്‍പിച്ചു. അതിനുശേഷം ഇന്നേവരെ അവര്‍ മോദിയേയും എന്‍ഡിഎയും കൈവിട്ടിട്ടില്ല. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.

(അടിയന്തരാവസ്ഥക്കെതിരെ ലോക്‌സംഘര്‍ഷ സമിതിയുടെ ആഹ്വാനപ്രകാരം സമരം നടത്തി മര്‍ദനമേല്‍ക്കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

Recent Posts