തിരുവനന്തപുരം: അവനി എന്ന ഗായിക അര്‍ബുദത്തോട് നടത്തുന്ന പോരാട്ടം പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ തളരുന്നവര്‍ക്ക് വലിയ പ്രചോദനമാകുന്നു. കാന്‍സര്‍ വന്നാല്‍ ജീവിതം തീര്‍ന്നു എന്ന് കരുതുന്നവരുടെ ആ തെറ്റിദ്ധാരണ തിരുത്തുകയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനിയും ഗായികയുമായ അവനി.
ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയെന്നാണ് പലരും കാൻസറിനെ കാണുന്നത്. എന്നാൽ, “കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചത്” എന്നാണ് അവനി ഇന്ന് അഭിമാനത്തോടെ പറയുന്നത്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പ്രമുഖ ടെലിവിഷൻ സംഗീത റിയാലിറ്റി ഷോയുടെ ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ അവനിയുടെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടായി. ആ സന്തോഷത്തിനിടെയായിരുന്നു തുടർച്ചയായ ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലിംഫോബ്ലാസ്റ്റിക് ലിംഫോമ എന്ന അർബുദം സ്ഥിരീകരിച്ചത്.
കീമോതെറാപ്പി വാർഡിന് മുന്നിലെ ബോർഡ് കണ്ടപ്പോഴാണ് തനിക്ക് കാൻസറാണെന്ന് അവനി മനസ്സിലാക്കിയത്. ആ വാർത്ത കേട്ട് വെറും അഞ്ച് മിനിറ്റ് മാത്രം കരഞ്ഞ അവൾ പിന്നീട് രോഗത്തിന് മുന്നിൽ ഒരിക്കലും തോറ്റുകൊടുക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്തു.
രോഗം ജീവിതത്തെ മാറ്റിമറിച്ചെങ്കിലും അത് നല്ല മാറ്റങ്ങളായിരുന്നുവെന്നാണ് അവനി പറയുന്നത്. മുമ്പ് അധികം സംസാരിക്കാത്ത ആളായിരുന്ന അവൾ പിന്നീട് വായനയിലും എഴുത്തിലും പൊതുപ്രസംഗത്തിലും സജീവമായി. ഇന്ന് ഗായികയായും മോട്ടിവേഷണൽ സ്പീക്കറായും നിരവധി പേർക്ക് പ്രതീക്ഷ പകരാൻ കഴിയുന്നത് ഈ ജീവിത പോരാട്ടത്തിലൂടെയാണെന്ന് അവൾ പറയുന്നു.
തന്റെ ജീവിതകഥ കേട്ട് ആത്മഹത്യാ ചിന്തയിൽ നിന്ന് പിന്മാറിയ ഒരാളുടെ കത്താണ് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമെന്നും അവൾ പങ്കുവെക്കുന്നു. കീമോതെറാപ്പിയുടെ കഠിനമായ വേദനകൾക്കിടയിലും സംഗീതം കൈവിടാതെ മുന്നേറിയ അവനി പിന്നീട് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടി. തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് ബി.പി.എ. പൂർത്തിയാക്കിയ അവൾ കേരള സർവകലാശാലയിൽ മൂന്നാം റാങ്കും നേടി.
















