ന്യൂഡൽഹി : കീടനാശിനികൾ ചേർന്ന തേയില ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കാനുള്ള നേപ്പാളിന്റെ നീക്കത്തിന് തടയിട്ട് മോദി സർക്കാർ. ഇന്ത്യ നിലപാട് കർശനമാക്കിയതോടെ നേപ്പാളിലെ പല ഫാക്ടറികളും അടച്ച് പൂട്ടലിന്റെ വക്കിലാണ്.നേപ്പാൾ വളരെക്കാലമായി തേയില കയറ്റുമതി നടത്തി ഇന്ത്യൻ വിപണിയിൽ നിന്ന് നേടിയിരുന്നത് കോടികളാണ്.നേപ്പാളിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുന്ന തേയില ഇന്ത്യയുടെ പ്രീമിയം ഡാർജിലിംഗ് ചായയുമായി കലർത്തി വിപണിയിൽ വിൽക്കുന്നതായി വളരെക്കാലമായി പരാതികൾ ഉയർന്നിരുന്നു.
ഈ രീതി ഇന്ത്യൻ തേയിലയുടെ ആഗോള പ്രശസ്തിയെയും ഇന്ത്യൻ ബ്രാൻഡുകളുമായി ബന്ധപ്പെട്ട ഗുണനിലവാരത്തെയും തകർക്കുമെന്ന് ഭക്ഷ്യസുരക്ഷാ സംഘങ്ങൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കൂടാതെ, നേപ്പാളി ചായയിൽ കീടനാശിനികളുടെയും രാസ അവശിഷ്ടങ്ങളുടെയും സാന്നിധ്യത്തെക്കുറിച്ച് ചില നിർമ്മാതാക്കൾ ആശങ്കകൾ ഉന്നയിച്ചിരുന്നു. ഇതോടെ ആഭ്യന്തര വിപണിയുടെ സുരക്ഷയിലോ, കയറ്റുമതിയിലോ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഇന്ത്യ വ്യക്തമായി സൂചന നൽകി.
ഇന്ത്യയുടെ പുതിയ പരിശോധനാ പ്രക്രിയ നടപ്പിലാക്കിയതിനെത്തുടർന്ന്, നേപ്പാളിൽ നിന്നുള്ള നിരവധി ചരക്കുകൾ അതിർത്തിയിൽ തടഞ്ഞുവച്ചു. നേപ്പാളിൽ അന്താരാഷ്‌ട്ര അംഗീകാരമുള്ള പരിശോധനാ ലബോറട്ടറികളുടെ അഭാവം മൂലം, സാമ്പിളുകൾ വിശകലനത്തിനായി കൊൽക്കത്തയിലേക്ക് അയയ്‌ക്കേണ്ടിവന്നു. ഇത് റിപ്പോർട്ടുകൾ ലഭിക്കുന്നതിൽ ഗണ്യമായ കാലതാമസത്തിന് കാരണമായി.
ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് കിലോഗ്രാം തേയില വെയർഹൗസുകളിലും ട്രക്കുകളിലും കുടുങ്ങിക്കിടക്കുകയായിരുന്നു. കിഴക്കൻ നേപ്പാളിലെ ഇലാം, ഝാപ തുടങ്ങിയ തേയില ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ ഫാക്ടറികൾ ഉത്പാദനം നിർത്തിവയ്‌ക്കാൻ തുടങ്ങി. പല സംസ്കരണ യൂണിറ്റുകളും അടച്ചുപൂട്ടി. ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിൽ പ്രതിസന്ധി നേരിടുന്നുണ്ട്. തേയിലയുടെ വിലയും കുത്തനെ ഇടിഞ്ഞു, ഇത് കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി. ഇതേ തുടർന്ന് ഇന്ത്യയുമായി സമവായത്തിൽ മുന്നോട്ട് പോകാനുള്ള നീക്കം നടത്തുകയാണിപ്പോൾ നേപ്പാൾ സർക്കാർ.
അടുത്തിടെ ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ കയ്യേറിയെന്ന് പറഞ്ഞ് വിവാദമുണ്ടാക്കാൻ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ശ്രമിച്ചിരുന്നു. വിഷയത്തിൽ യുകെ, ചൈന എന്നീ രാജ്യങ്ങളുമായി ചർച്ച നടത്തിയെന്നും ബാലേന്ദ്ര ഷാ പറഞ്ഞു. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങൾ തങ്ങളുടേതാണെന്നാണ് ദീർഘകാലമായി നേപ്പാൾ അവകാശപ്പെടുന്നത്.
എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയ ലിപുലേഖ്, ലിംപിയാധുര ഉത്തരാഖണ്ഡിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. അതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. എന്നാലിപ്പോൾ പിടിച്ചു നിൽക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലെന്ന് വ്യക്തമായതോടെ ഇന്ത്യയുമായി ചർച്ചയ്‌ക്ക് ഒരുങ്ങുകയാണ് നേപ്പാൾ എന്നാണ് സൂചന.
















