Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ പ്രതിഷേധത്തിന്റെ മറവിൽ സിപി എം നടത്തിയ ആക്രമണത്തിൽ മേയര്‍ വി.വി രാജേഷ്, മുന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎമ്മിന്റെ പരാതിയിലാണ് മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ശിവന്‍കുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പോലീസ് സ്വമേധയാ ആണ് കേസെടുത്തത്.

നാല് കേസുകളാണ് സംഭവത്തില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മേയര്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അസഭ്യം പറഞ്ഞെന്നും മര്‍ദിച്ചെന്നും എഫ്‌ഐആറില്‍ ഉണ്ട്. എല്‍ഡിഎഫ് കൗണ്‍സിലര്‍ എസ് പി ദീപക് ബിജെപി കൗണ്‍സിലറെ ചവിട്ടിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

തിരുവനന്തപുരം നഗരസഭയില്‍ ഇന്നലെയാണ് മേയർക്കും ഡെപ്യൂട്ടി മേയർക്കും ബിജെപി കൗൺസിലർമാർക്കും നേരെ സിപി എം കൗൺസിലർമാരും ഗുണ്ടകളും ആക്രമണം അഴിച്ചുവിട്ടത്. ബിജെപി കൗൺസിലർ ആർ സുഗതന്റെ രാജി ആവശ്യപ്പെട്ടാണ് ആക്രമണം അഴിച്ചുവിട്ടത്. അക്രമത്തിന് പോലീസ് ഒത്താശയും ചെയ്തു. മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ 16 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മേയറുടെ കാലിൽ പ്ലാസ്റ്ററിടേണ്ടിവന്നിരുന്നു.

ആസൂത്രിത ആക്രമണമാണ് നടന്നതെന്നും മേയറുടെ കാലിനും ആശാനാഥിന്റെ തലക്കും പരിക്കേറ്റതായും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Recent Posts