ധാക്ക ; ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തോട് ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക് മാറുന്നു. ബംഗ്ലാദേശ് ഭരണകൂടത്തിൽ ഇന്ത്യ വിരുദ്ധ ശക്തികൾക്ക് സ്വാധീനം കൂടുന്നുവെന്ന ആശങ്കകൾക്കിടയിലാണ് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവായ സഹേദ് ഉർ റഹ്മാനെ ഇന്ത്യ ഡൽഹി വിമാനത്താവളത്തിൽ വച്ച് തടഞ്ഞത് . സ്ഥിരമായി ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന തീവ്ര ഇസ്ലാമിസ്റ്റാണ് സഹേദ് . സുരക്ഷാകാരണങ്ങളാൽ കരിമ്പട്ടികയിൽപ്പെടുത്തിയ സഹേദിനെ തടഞ്ഞ ഇന്ത്യയുടെ നീക്കം തൃപ്തികരമല്ലെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ വിലയിരുത്തൽ.
സംഭവം നിർഭാഗ്യകരവും ഖേദകരവുമാണ്. ഈ വിഷയത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ തങ്ങളുടെ സർക്കാർ തൃപ്തരല്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA) യോഗത്തിൽ ബംഗ്ലാദേശ് പ്രതിനിധി സംഘത്തെ നയിക്കാൻ സഹേദ് ഉർ റഹ്മാൻ സന്ദർശിക്കുന്നുണ്ടെന്ന് നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യയെ ഇതിനകം വ്യക്തമായി അറിയിച്ചിരുന്നു . എന്നിട്ടും ഡൽഹി വിമാനത്താവളത്തിൽ അദ്ദേഹത്തിന് ലഭിച്ച പെരുമാറ്റം അനുചിതവും അങ്ങേയറ്റം ഖേദകരവുമായിരുന്നുവെന്നാണ് ബംഗ്ലാദേശ് പറയുന്നത്.
വിമാനത്തിൽ നിന്നിറങ്ങിയ സഹേദിനെ ഇമിഗ്രേഷൻ ക്ലിയറൻസിനായി ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോയെങ്കിലും വാച്ച് ലിസ്റ്റിൽ പേരുള്ളതിനാൽ വെരിഫിക്കേഷൻ നീണ്ടുപോയി. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ എം. റിയാസ് ഹമീദുള്ള വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ നേരിട്ടെത്തിയിരുന്നു.
ഏകദേശം രണ്ട് മണിക്കൂറിലധികം നേരം ഒരു പൊതുസ്ഥലത്ത് കാത്തുനിൽക്കേണ്ടി വന്നതിൽ സഹേദ് അതീവ ക്രുദ്ധനായി. തുടർന്ന് ഉന്നതതല ഇടപെടലുകളെ തുടർന്ന് അദ്ദേഹത്തിന് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ‘വൺ-ടൈം എക്സംപ്ഷൻ’ (പ്രത്യേക ഇളവ്) അധികൃതർ അനുവദിച്ചെങ്കിലും, കടുത്ത അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം ഇന്ത്യയിലേക്ക് പ്രവേശിക്കാൻ കൂട്ടാക്കിയില്ല. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും അത് നിരസിച്ച അദ്ദേഹം ഞായറാഴ്ച രാത്രി തന്നെ കൊളംബോ വഴിയുള്ള കണക്റ്റിംഗ് ഫ്ലൈറ്റിൽ ധാക്കയിലേക്ക് തിരികെ പറക്കുകയായിരുന്നു.
എന്നാൽ സഹേദ് എത്തിയത് നയതന്ത്രേതര പാസ്‌പോർട്ടും സാർക്ക് വിസയും കൈവശം വച്ചാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞിരുന്നു . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഫാസിസ്റ്റ്’ എന്ന് വിശേഷിപ്പിച്ച് വീഡിയോ പുറത്തിറക്കിയ വ്യക്തിയാണ് സഹേദ്.
ഭൂരാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യ ‘ഹിന്ദു കാർഡ്’ കളിക്കുകയാണെന്നും, ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ബംഗ്ലാദേശിലെ അദാനി ഗ്രൂപ്പിന്റെ പ്രോജക്ടുകളിൽ നിന്നുള്ള ലാഭം ബിജെപിക്കും (BJP) ആർഎസ്എസിനും (RSS) ആണ് പോകുന്നതെന്നുമൊക്കെയായിരുന്നു സാഹേദിന്റെ ആരോപണം.
















