ന്യൂദൽഹി : ജൂൺ 21 ന് ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ അപകടത്തിൽ ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൊവ്വാഴ്ച ടെലിഫോണിൽ വിളിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഖത്തർ നേതാവ് അനുശോചനം രേഖപ്പെടുത്തി.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. അമീറിന്റെ പിന്തുണാ സന്ദേശത്തിന് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, പരിക്കേറ്റവർക്ക് ഖത്തർ അധികൃതർ നൽകിയ സമയബന്ധിതമായ വൈദ്യസഹായത്തെ അഭിനന്ദിച്ചു.
തങ്ങളുടെ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. പരസ്പരം പിന്തുണയും ഐക്യദാർഢ്യവും അവർ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ഇരു നേതാക്കളും ചർച്ച ചെയ്തു. സമാധാന ശ്രമങ്ങളിൽ ഖത്തറിന്റെ ക്രിയാത്മക പങ്കിനെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ഈ സംരംഭങ്ങൾ മേഖലയിൽ ശാശ്വത സമാധാനത്തിനും സ്ഥിരതയ്‌ക്കും കാരണമാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ വീണ്ടും ഉറപ്പിച്ചുപറയുകയും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ അടുത്ത ബന്ധം പുലർത്താൻ സമ്മതിക്കുകയും ചെയ്തു.
















