അര്‍ജന്റീനയുടെ നീല-വെളുത്ത സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ വഴിവിളക്കായി മെസി വീണ്ടും ജ്വലിക്കുമ്പോള്‍, അഞ്ച് ഗോളുകളുടെ തിളക്കത്തില്‍ ഗോള്‍ഡന്‍ ബൂട്ടിലേക്കുള്ള പാതയില്‍ അദ്ദേഹം മുന്നിലാണ്. എന്നാല്‍ പിന്നില്‍ എംബാപ്പെയുടെ മിന്നല്‍വേഗമുണ്ട്.
നോര്‍വെയുടെ എര്‍ലിങ് ഹാലന്‍ഡ് മിന്നും ഫോമില്‍ ഗോള്‍ വേട്ട തുടരുകയാണ്.
ജര്‍മനിയുടെ ഡാനിസ് ഉന്‍ഡാവ്, കാനഡയുടെ ജൊനാഥന്‍ ഡേവിഡ് തുടങ്ങിയ താരങ്ങള്‍ മൂന്നു ഗോളുമായി പിന്നാലെയുണ്ട്. അതുകൊണ്ട് സുവര്‍ണ പാദുകത്തിനായുള്ള പോരാട്ടം കടുക്കുമെന്നുറപ്പ്. രണ്ട് മത്സരങ്ങളില്‍നിന്നായി അര്‍ജന്റീന ഈ ലോകകപ്പില്‍ നേടിയത് അഞ്ച് ഗോളുകളാണ്. ആ അഞ്ചുഗോളും പിറന്നത് ലയണല്‍ മെസിയുടെ ബൂട്ടില്‍നിന്നാണ്. അള്‍ജീരിയയ്‌ക്കെതിരേ മൂന്നും ഓസ്ട്രിയയ്‌ക്കെതിരേ രണ്ടും ഗോളുകളാണ് മെസി നേടിയത്. എംബാപ്പെ സെനഗലിനെതിരേയും ഇറാഖിനെതിരേയും രണ്ടു ഗോള്‍ വീതം നേടിയപ്പോള്‍ ഹാലന്‍ഡ് ഇറാഖിനെതിരേയും സെനഗലിനെതിരേയും രണ്ടു ഗോള്‍ വീതം നേടി.
ഫ്രാന്‍സും നോര്‍വെയും അര്‍ജന്റീനയും ജര്‍മനിയും അടുത്ത റൗണ്ടിലേക്കു മുന്നേറിയതോടെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനുള്ള പോരാട്ടവും കടുക്കും. 2022 ലോകകപ്പില്‍ എട്ട് ഗോള്‍ നേടിയ എംബാപ്പെയ്‌ക്കായിരുന്നു ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്.
















