ഡാളസ്: നാടുനീളെ ഫ്ളക്സുകളുണ്ടാകാം, ആര്‍പ്പുവിളകളും ഗാലറികളിലെ ആരവങ്ങളും എല്ലാമായി ലോകം നിറയെ മെസി ആരാധകരെ കൊണ്ട് നിറയുമായിരിക്കാം, പക്ഷെ ലോക സൂപ്പര്‍ ഫുട്ബോളറുടെ ഏറ്റവും വലിയ ആരാധക കൂട്ടം ലോകകപ്പ് ഫുട്ബോള്‍ 2026ല്‍ പന്തു തട്ടാനിറങ്ങിയ അര്‍ജന്റീന ടീമിലെ 25 പേരാണ്. ഇതറിയിച്ചുകൊണ്ടാണ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരവും കടന്നുപോയിരിക്കുന്നത്. ഡാളസില്‍ കരുത്തന്‍ ഓസ്ട്രിയയെ തോല്‍പ്പിച്ചത് 2-0ന്. ജയിക്കാന്‍ വേണ്ടിവന്ന രണ്ട് ഗോളും പിറന്നത് ഒരേ കാലില്‍ നിന്ന്, വെള്ളയില്‍ വീതിയുള്ള നീല വരകളോടുകൂടിയ 25 കുപ്പായക്കാരുടെ ഹീറോ ലയണല്‍ മെസിയുടെ ബൂട്ടില്‍ നിന്ന്. 38, 90+5 മിനിറ്റുകളില്‍ നേടിയ എതിരില്ലാത്ത ഈ ഗോളുകളിലൂടെ അര്‍ജന്റീന ഈ ലോകകപ്പിന്റെ നോക്കൗട്ട് ബെര്‍ത്ത് ഉറപ്പാക്കിയിരിക്കുന്നു.
പാടേ മാറി സ്‌കലോനിപ്പട
ആദ്യ കളിയില്‍ അള്‍ജീരിയക്കെതിരെ കണ്ട അതേ താരങ്ങള്‍, പക്ഷേ ആ കളിയല്ല രണ്ടാം മത്സരത്തില്‍ കണ്ടത്. ഓസ്ട്രിയക്കെതിരായ മത്സരത്തിലേക്ക് വരുമ്പോള്‍ ടീം ഫോര്‍മേഷന്‍ തന്നെ 4-3-3 ശൈലിയില്‍ നിന്നും 4-4-2ലേക്ക് മാറ്റി. അള്‍ജീരിയഴക്കെതിരെ ആക്രമണം കടുപ്പിച്ചുകൊണ്ടുള്ള പ്രകടനമായിരുന്നെങ്കില്‍ രണ്ടാം മത്സരത്തില്‍ മിഡ്ഫീല്‍ഡ് അടക്കി വാഴുന്നതിലേക്ക് തന്ത്രം മാറ്റി. ലൗത്താരോ മാര്‍ട്ടിനെസിനെ മുന്‍നിര്‍ത്തി മധ്യനിരയെ കൂട്ടുപിടിച്ച് ഓസ്ട്രിയന്‍ പ്രതിരോധം ഭേദിക്കാനായിരുന്നു മെസിയുടെ ദൗത്യം. നാലാം മിനിറ്റില്‍ തന്നെ ഇത് നടപ്പിലാക്കി. പന്തുമായി കുതിച്ച ലൗത്താരോ പെനാല്‍റ്റി നേടിയെടുത്തു. പക്ഷെ സ്പോട്ട് കിക്കില്‍ സൂപ്പര്‍ താരം ലിയോ മെസി ഇടംകാലുകൊണ്ട് പുറത്തേക്ക് അടിച്ചു കളഞ്ഞു. പിന്നീട് വലിയ ആക്രമണത്തിന് മുതിരാതെ കിട്ടുന്ന അവസരത്തില്‍ കയറിക്കളിക്കുന്ന തരത്തിലായിരുന്നു അര്‍ജന്റീനയുടെ സമീപനം. അത് വ്യക്തമാക്കുന്നതാണ് ജേതാക്കളുടെ ഭാഗത്ത് നിന്ന് രണ്ട് ഗോളുകളടക്കം മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ മാത്രം ഉണ്ടായത്. പ്രതിരോധം കുറേ കൂടി ശക്തിപ്പെടുത്തിയതോടെ ഓസ്ട്രിയയ്‌ക്ക് അര്‍ജന്റീന ഗോള്‍ മുഖത്തേക്ക് അടുക്കാനേ സാധിക്കുന്നുണ്ടായില്ല. ആറ് മുന്നേറ്റങ്ങളില്‍ മൂന്നും സെറ്റ് പീസുകളായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഫ്രീക്കിക്ക് അവര്‍ തൊടുത്തെങ്കിലും അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ് അതിഗംഭീരമായി സേവ് ചെയ്തു. ഇത് മാത്രമാണ് ഓസ്ട്രിയയില്‍ നിന്നുള്ള ഒരേയൊരു ഓണ്‍ ടാര്‍ഗറ്റ്.
അഗ്രസീവ് അര്‍ജന്റീന
പൊതുവില്‍ കണ്ടു പരിചയമില്ലാത്ത അര്‍ജന്റീന ടാക്ലിങ്ങാണ് ഓസ്ട്രിയക്കെതിരെ കണ്ടത്. 13 ഫൗളുകള്‍ നിര്‍ദാക്ഷിണ്യം വാങ്ങിക്കൂട്ടി. ആക്രമണത്തിന് മുതിരുന്ന എതിര്‍ ടീമിന് കായികമായ മുന്നറിയിപ്പെന്നോണമുള്ള ഈ കാഴ്‌ച്ചകള്‍ അരോചകമായി.
പോരാട്ടം കടുപ്പിക്കാതെ ഓസ്ട്രിയ
കൃത്യമായ ആക്രമണം അഴിച്ചുവിട്ടാല്‍ ഈസിയായി പൊളിക്കാവുന്ന സ്പേസുകള്‍ അര്‍ജന്റീനയുടെ ഭാഗത്ത് ഉണ്ടായിരുന്നു. ഒരുപക്ഷേ അര്‍ജന്റീനിയന്‍ നിര ഒരുക്കിയ വാരിക്കുഴിയായിരിക്കാം അത്. പക്ഷെ ഓസ്ട്രിയയില്‍ നിന്ന് കാര്യമായ പ്രസ്സിങ് നടന്നില്ലെന്നത് വാസ്തവമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മത്സരത്തിനായി കൂടുതല്‍ കടുത്ത പ്രകടനം കാഴ്‌ച്ചവച്ച് പരിക്കും ഫൗളും വരുത്തിവയ്‌ക്കാതെ കരുതലോടെ പൊരുതുന്ന വിധത്തിലാണ് ഓസ്ട്രിയയും കളിച്ചത്. രണ്ടാം പകുതിയിലാണ് കുറച്ചെങ്കിലും അവസരത്തിനായി ശ്രമിച്ചത്. രണ്ട് കോര്‍ണറുകളില്‍ ഗോളവസരം കണ്ടെങ്കിലും ഹെഡ് ചെയ്ത് പുറത്തേക്ക് കളഞ്ഞു.
മെസിക്ക് വേണ്ടി, പക്ഷെ…
മെസിക്കുവേണ്ടി കളിക്കുംപോലെയാണ് അര്‍ജന്റീന രണ്ട് മത്സരങ്ങളിലും കളിച്ചത്. രണ്ടാം മത്സരത്തില്‍ ഇത് കുറേ കൂടി പ്രകടമായി. 38-ാം മിനിറ്റില്‍ മധ്യത്തിലൂടെ മുന്നേറി ഇടത് ഭാഗത്തേക്ക് ഫാക്കുന്‍ഡോ അല്‍മാഡ പന്തുമായി കയറി മികച്ചൊരു ക്രോസ് നല്‍കി. ഗോള്‍ നേടാമായിരുന്നിട്ടും തിയാഗോ അല്‍മാഡ ഒഴിഞ്ഞുകൊടുത്തു. പന്തിലേക്ക് കൃത്യമായി ഓടിയെത്തിയ മെസിയുടെ ഇടംകാലന്‍ ഷോട്ട്. ഓസ്ട്രിയന്‍ താരങ്ങളെ സ്തബ്ധരാക്കി പന്ത് വലയിലെത്തി. ലോകകപ്പ് ഫുട്ബോളില്‍ റിക്കാര്‍ഡ് ഭേദിച്ച മെസിയുടെ ഗോള്‍. രണ്ടാം പകുതിയില്‍ ലൗത്താരോയ്‌ക്കും പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് ഗോന്‍സാലെസും ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ സ്റ്റോപ്പേജ് സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ മെസി ലീഡ് ഇരട്ടിയാക്കി. ഈ ഗോളിന്റെ നീക്കം സൃഷ്ടിച്ചതും വഴിപിഴച്ചപ്പോള്‍ വീണ്ടെടുത്ത് തിരികെ വലയ്‌ക്കുള്ളിലാക്കി ഗംഭീരമായി ഫിനിഷ് ചെയ്തതും മെസി തന്നെയായിരുന്നു. മധ്യവരയ്‌ക്കരികെ മൈതാനത്തിന്റെ വലത്തേയോരം ചേര്‍ന്ന് നീങ്ങുന്നതിനിടെ ബോക്സികത്ത് ഓടിക്കയറിയ പകരക്കാരന്‍ സ്ട്രൈക്കര്‍ ഹൂലിയന്‍ അല്‍വാരസിന്റെ കാലുകളിലേക്ക് പന്തെത്തിച്ചു. അല്‍വാരസിന്റെ ഗോള്‍ ഷോട്ട് ഓസ്ട്രിയന്‍ പ്രതിരോധ ഭിത്തിയില്‍ തട്ടി തിരികെ പോന്നു. പിന്നിലെത്തിയ ഗോന്‍സാലെസ് ഗോള്‍ മുഖത്തേക്ക് ഓടിയെത്തിയ മെസിക്ക് പന്തിട്ടു. ആദ്യമൊരു ഷോട്ട്, പ്രതിരോധം തടുത്തു, റീബൗണ്ടില്‍ ഒരു സാധ്യതയും നല്‍കാതെ ഗ്രൗണ്ട് ഷോട്ട് പായിച്ചു, മത്സരത്തിലെ രണ്ടാം ഗോള്‍. മെസിയുടെ ലോകകപ്പ് ഗോള്‍ നേട്ടം 18 ആയി ഉയര്‍ന്നു.
















