ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഫണ്ടില്‍ വലിയ തട്ടിപ്പ് നടന്നെന്ന ആരോപണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടി. ആരോപണം പ്രധാനമന്ത്രി വളരെ ഗൗരവത്തിലാണെടുത്തിരിക്കുന്നത്.
അതിനിടെ ആരോപണം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഫണ്ട് തിരിമറി നടത്തി, വിലയേറിയ വസ്തുക്കള്‍ കടത്തി, വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് പണം തട്ടി തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ലഖ്‌നൗ ഡിവിഷണല്‍ കമ്മിഷണര്‍ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. അവര്‍ രേഖകള്‍ പരിശോധിച്ചും ആരോപണ വിധേയരെ ചോദ്യം ചെയ്തും തയാറാക്കിയ 150 പേജ് റിപ്പോര്‍ട്ടാണ് യോഗിക്ക് കൈമാറിയത്. ആറ് ലക്ഷം രൂപ വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിയെടുത്തു, അഞ്ച് മുതല്‍ 7.5 കോടിയുടെ വരെ വിലയേറിയ വസ്തുക്കള്‍ തട്ടിയെടുത്തു എന്നീ ആരോപണങ്ങളാണ് ഉയര്‍ന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ പലരുടെയും പേരുകളുന്നയിച്ചെങ്കിലും അവര്‍ക്കെതിരേ തെളിവുകള്‍ ഒന്നുമില്ല.
ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അടക്കമുള്ള ഭാരവാഹികളോട് അയോദ്ധ്യയില്‍ തുടരാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുമുണ്ട്. വിപുലമായ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണിത്.
















