നിരാശ പിടികൂടി വാനരന്മാര്‍ ദര്‍ഭവിരിച്ചു കിടക്കവേ, മഹേന്ദ്രപര്‍വതത്തിന്റെ മുകളിലുള്ള ഒരു ഗുഹയില്‍ നിന്ന് വൃദ്ധനാണെങ്കിലും ഭീമാകാരനായ സമ്പാതി എന്ന കഴുകന്‍ പ്രത്യക്ഷനായി. അവന്റെ ചിറകുകള്‍ കരിഞ്ഞ് ഉപയോഗശൂന്യമായിരുന്നു. അവന്‍ വാനരന്മാരെ സന്തോഷത്തോടെ നോക്കി,”ഈ ചിറകില്ലാത്ത ജന്തുക്കള്‍ ദൈവദത്തമാണ്. എന്റെ അവസാനംവരെ എനിക്കിവര്‍ ഇരയായിക്കൊള്ളും” അവന്റെ വാക്കുകള്‍ കേട്ട വാനരന്മാര്‍ ഭയന്ന് വിറച്ചു, പരസ്പരം മന്ത്രിച്ചു: ”ഈ കഴുകന്‍ നമ്മെ കൊന്നുതിന്നും. സീതയെ കണ്ടെത്താന്‍ കഴിയാത്ത നമ്മുടെ പരാജയം നമ്മുടെ നിസ്സാരത തെളിയിക്കുന്നു. രാമനെ സേവിച്ച് മോക്ഷം നേടിയ ജടായുവിനെപ്പോലെയല്ല, നമ്മെ വെറും പാപികളായാണ് ലോകം അടയാളപ്പെടുത്തുക.”
സമ്പാതി, ജടായുവിന്റെ പേര് കേട്ടപ്പോള്‍ ശാന്തനായി ചോദിച്ചു, ”ആരാണ് ഇവിടെ ജടായുവിനെക്കുറിച്ച് സംസാരിക്കുന്നത്? ഭയപ്പെടേണ്ട, നിന്റെ പേര് എന്താണ്?”
അംഗദന്‍ ബഹുമാനത്തോടെ നമിച്ച് അവരുടെ ദൗത്യം വിവരിച്ചു: ”ഞാന്‍, അംഗദന്‍, കിഷ്‌ക്കിന്ധയുടെ രാജകുമാരന്‍, പതിനായിരം വാനരന്മാരുടെ ഈ തെക്കന്‍ സംഘത്തെ നയിച്ചു സീതാദേവിയെ തിരയുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ദയവായി ഞങ്ങളെ സഹായിക്കൂ.”

സമ്പാതി വെളിപ്പെടുത്തി: ”ഞാന്‍ ജടായുവിന്റെ ജ്യേഷ്ഠസഹോദരനാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഞാന്‍ അവനെ കണ്ടിട്ടില്ല. ദയവായി ജടായുവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ എന്നെ കടല്‍ത്തീരത്തേക്ക് കൊണ്ടുപോകൂ, ഞാന്‍ നിങ്ങളുടെ ദൗത്യത്തെ സഹായിക്കാം.” സമ്പാതി ജടായുവിനെ ആദരിച്ചു പിതൃപൂജ ചെയ്തു. പിന്നെ സുപ്രധാനമായ ചില വിവരങ്ങള്‍ പങ്കുവെച്ചു: ”സീത ലങ്കയിലെ ത്രികൂട പര്‍വതത്തിലെ ഒരു ഉദ്യാനത്തില്‍, രാക്ഷസസ്ത്രീകളുടെ കാവലില്‍, നൂറുയോജന അകലെയുള്ള ദ്വീപില്‍ ആഴമേറിയ ഈ സമുദ്രത്തിനപ്പുറം വസിക്കുന്നു. എന്റെ കഴുകന്‍ കണ്ണുകള്‍ ദേവിയെ വ്യക്തമായി കാണുന്നുണ്ട്. നിന്റെ കൂട്ടത്തില്‍ നിന്നുമൊരാള്‍ ഈ നൂറുയോജന ദൂരം ചാടിപ്പോയി ദേവിയെ കണ്ടെത്തണം, പിന്നെ ജടായുവിന്റെ കൊലയാളിയായ രാവണനെ വധിക്കാനുള്ള മാര്‍ഗ്ഗം തേടണം.”
സമുദ്രലംഘന ചിന്തകള്‍
മുതലകള്‍ നിറഞ്ഞതും അപകടകരവുമായ സമുദ്രം കടക്കുന്നതിനെക്കുറിച്ച് വാനരന്മാര്‍ ആലോചിച്ചു. ”മറുതീരം കാണാനാവാത്തത്ര ദൂരെയാണ്. ഈ ദൗത്യം അസാധ്യമാണ്,” ഒരാള്‍ നെടുവീര്‍പ്പിട്ടു.
സമ്പാതിയുടെ വാക്കുകളാല്‍ പുതുജീവന്‍ നേടിയ അംഗദന്‍ പ്രോത്സാഹിപ്പിച്ചു, ”നിരാശപ്പെടേണ്ട. നമുക്ക് ശക്തരായ യോദ്ധാക്കള്‍ ഉണ്ട്. നിന്റെ ചാടാനുള്ള കഴിവ് പറയൂ.” ഒരു വാനരന്‍ പത്ത് യോജന, മറ്റൊരാള്‍ ഇരുപത്, അങ്ങിനെ ഓരോരുത്തരും തൊണ്ണൂറ് യോജനവരെ ചാടമെന്ന് പറഞ്ഞെങ്കിലും നൂറു യോജന ചാടാന്‍ പറ്റുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
അംഗദന്‍ പറഞ്ഞു, ”ഞാന്‍ നൂറു യോജന അങ്ങോട്ടു ചാടാം, പക്ഷേ തിരിച്ചുവരാന്‍ കഴിയില്ല. ആര്‍ക്കും ഇതിന് കഴിയില്ലെങ്കില്‍, നാം മരണം വരെ ഉപവസിക്കണം. അതേ നിവൃത്തിയുള്ളു.”

ജാംബവാന്‍, അതുവരെ മൗനം പാലിച്ചിരുന്ന ഹനുമാനിലേക്ക് തിരിഞ്ഞു: ”നീ എന്തേ മിണ്ടാതിരിക്കുന്നു? വായുവിന്റെയും അഞ്ജനയുടെയും പുത്രനായ നിന്റെ ശക്തി നിന്റെ പിതാവിന് തുല്യമാണ്. സ്വന്തം മോതിരം അടയാളമായി നിന്നെ ഏല്‍പ്പിച്ചത് നിന്നില്‍ ഭഗവാന്‍ രാമനുള്ള വിശ്വാസത്തിന്റെ അടയാളമാണ്. നിന്റെ വീര്യം അതുല്യമാണ്.”
ഇതുകേട്ട് ഹനുമാന്‍ സിംഹനാദം മുഴക്കി, പെട്ടെന്ന് ഭീമാകാരനായി. ”ഞാന്‍ ലങ്കയിലേക്ക് ചാടിച്ചെന്ന് അവിടം ചുട്ടെരിച്ച്, രാവണനെ കൊന്നു സീതാദേവിയെ രക്ഷിക്കും. അല്ലെങ്കില്‍ അവനെയും ത്രികൂടപര്‍വതത്തെയും പൊക്കിയെടുത്ത് രാമസവിധത്തില്‍ കൊണ്ടുവരും!”
ജാംബവാന്‍ അവന്റെ അമിതാവേശം മയപ്പെടുത്തി: ”ആദ്യം, നീ അവി ടെപ്പോയി സീതയെ കണ്ടെത്തി ആ വാര്‍ത്തയുമായി മടങ്ങുക. രാവണനെ കൊല്ലുന്ന കാര്യമൊക്കെ രാമന്‍ നോക്കിക്കൊള്ളും. വായുഭഗവാന്‍ നിന്നെ സംരക്ഷിക്കട്ടെ.” വാനരന്മാര്‍ ആര്‍ത്തുവിളിച്ച് ആഹ്ലാദിച്ചു, ഹനുമാന്‍ മഹേന്ദ്രപര്‍വതത്തിന്റെ ഉത്തുംഗശൃംഗത്തില്‍ക്കയറി, കഴുകന്റെ കണ്ണുകളോടെ ലങ്കയിലേക്ക് സൂക്ഷിച്ചുനോക്കി, ചാടാന്‍ തയ്യാറായി നിന്നു.
















