ഗാസ സിറ്റി: ഗാസയിലെ ബ്യൂറെജ് അഭയാർത്ഥി ക്യാമ്പിനു നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറയുടെ ക്യാമറാമാൻ അഹമ്മദ് വിശാഹ് കൊല്ലപ്പെട്ടു. ഒക്ടോബർ 2023-ൽ ഇസ്രായേൽ-ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന ഇരുനൂറ്റിയറുപതാമത്തെ മാധ്യമപ്രവർത്തകനാണ് അഹമ്മദ്. ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
അൽ ജസീറയുടെ മാധ്യമസംഘത്തിൽ നിന്നും യുദ്ധത്തിനിടെ കൊല്ലപ്പെടുന്ന ഏറ്റവും ഒടുവിലത്തെ അംഗമാണ് അഹമ്മദ് വിഷാ എന്ന് ചാനൽ ഔദ്യോഗികമായി അറിയിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ സൈന്യം ഏറ്റെടുത്തെങ്കിലും, അഹമ്മദ് വിഷാ ഒരു ഹമാസ് ഭീകരനായിരുന്നുവെന്നാണ് ആരോപണം.
അൽ ജസീറയിൽ ഫോട്ടോ ജേർണലിസ്റ്റായി ജോലി ചെയ്യുന്നതിനോടൊപ്പം വിഷാ ഹമാസിന്റെ സൈനിക വിഭാഗത്തിൽ സ്നൈപ്പറായി പ്രവർത്തിച്ചിരുന്നതായും ഇസ്രയേൽ സൈനിക വക്താവ് അവകാശപ്പെട്ടു.നേരത്തെ, ഏപ്രിൽ 8-ന് അഹമ്മദിന്റെ സഹോദരൻ മുഹമ്മദ് വിശാഹും ഇസ്രായേൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്.
















