News

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പ്രമുഖ കവിയും സാഹിത്യകാരനുമായ പദ്മശ്രീ പി. നാരായണക്കുറുപ്പ് ഇന്ന് വൈകിട്ട് അന്തരിച്ചു. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ.
കവി, നിരൂപകൻ, വിവർത്തകൻ, വാഗ്മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു പി. നാരായണക്കുറുപ്പ്. 1980 കളിൽ മലയാള കവിതയിൽ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച് സാഹിത്യ സാംസ്‌കാരിക പ്രവർത്തനം നടത്തിയ അസാധാരണ എഴുത്തുകാരനായിരുന്നു.

1943 ൽ ഹരിപ്പാട്ട് ജനിച്ചു. എംഎ (ഇംഗ്ലീഷ്) ബിരുദത്തിനു ശേഷം കേന്ദ്രസർക്കാരിൽ വാർത്താവിനിമയവകുപ്പിലും (ദൽഹി) കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും സേവനമനുഷ്ഠിച്ചു. തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. ഭോപ്പാലിലെ ഭാരത് ഭവൻ, സോപാനം നാടകക്കളരി, കേരളകലാമണ്ഡലം എന്നിവയുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ തപസ്യയുടെ രക്ഷാധികാരിയായിരുന്നു.
പദ്മശ്രീ ബഹുമതിക്ക് പുറമെ, അമൃതകീർത്തിപുരസ്‌കാരം, ഓടക്കുഴൽപുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാർഡ് (കവിതയ്‌ക്കും നിരൂപണത്തിനും) സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, ഉള്ളൂർ അവാർഡ്, എം.കെ.കെ.നായർ അവാർഡ്, വള്ളത്തോൾ സാഹിത്യസമിതി പുരസ്‌കാരം, സഞ്ജയൻ പുരസ്‌കാരം, ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള പുരസ്‌കാരം, ഷാർജ മലയാളി പുരസ്‌കാരം, എസ്.ഗുപ്തൻനായർ സ്മാരക അവാർഡ് എന്നിവ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങളാണ്. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പിനും അർഹനായിട്ടുണ്ട്.

അസ്ത്രമാല്യം, കുറും കവിതയും നെടും കവിതയും, അപൂർണതയുടെ സൗന്ദര്യം, നാറാണത്തുകവിത, ഭൂപാളം, നിശാഗന്ധി, ഹംസധ്വനി, കിംപ്യൂട്ടർ, അമ്മത്തോറ്റം, സാമം സംഘർഷം, ശ്യാമസുന്ദരം(ഖണ്ഡകാവ്യം), വാക്കിലെ ശകുന്തള, കപോതപുഷ്പം, ഞാൻ എന്ന രണ്ട്, കേൾക്കാത്ത ഗാനം, ദശപുഷ്പം (തിരഞ്ഞെടുത്ത കവിതകൾ), ചൂതയ്യന്റെ ദുരന്തപുരാണം തുടങ്ങിയ കാവ്യസമാഹാരങ്ങളുടെ കർത്താവ്. ഉണ്ണായിവാരിയർ (ജീവചരിത്രം-ഇംഗ്ലീഷ്), കവിയും കവിതയും, കവിയും കവിതയും കുറേക്കൂടി, കാവ്യബിംബം ഹിന്ദിയിലും മലയാളത്തിലും, മലയാള വൃത്തപഠനം, തനതു കവിത തനതു നാടകം, കവിതയിലെ റിയലിസം, തിരനോട്ടം, വിമർശവിചാരം എന്നിവയാണ് അദ്ദേഹത്തിന്റെ നിരൂപണഗ്രന്ഥങ്ങൾ. വിവേകാനന്ദൻ (ജീവചരിത്രം), ആറ് ഷേക്സ്പിയർ നാടകങ്ങൾ, ഗെഫേയുടെ ഫൗസറ്റ്, വേദങ്ങളിലെ രാഷ്‌ട്രഗീതം, ഗാന്ധിജിയും ക്രിസ്തുമതവും (പഠനങ്ങൾ), കടലാസ്സു കപ്പൽ, വിക്കരനും ചക്കരനും, തേനീച്ചക്കൂട്, കോലപ്പൻ പാണ്ടിത്തട്ടാൻ, പണ്ടു പണ്ട് (കഥകൾ), ഷേക്സ്പിയർ കഥകൾ, കരിമല കഴിഞ്ഞോ?, സമ്പൂർണ്ണവിപ്ലവത്തിലേക്ക്, അരബിന്ദോ ലേഖനങ്ങൾ, ഈശ്വരന്റെ സ്വന്തം നാട്, ബ്ലാക്മണി തുടങ്ങി ഒട്ടേറെ കൃതികളും പി നാരായണക്കുറുപ്പിന്റേതായി കൈരളിക്ക് ലഭിച്ചിട്ടുണ്ട്.

വിജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: ഡോ. വൃന്ദ ജയകുമാർ, കെ.എൻ.വിജു, വിവേക് നാരായണൻ തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലായിരുന്നു താമസം.

Recent Posts