പ്രൊഫ. ( ഡോ. ) ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ
മലയാളത്തിന്റെ പ്രിയങ്കരനായ കവി, സംസ്‌കാരഗവേഷകൻ, നിരൂപകൻ, വിവർത്തകൻ , ജീവചരിത്രകാരൻ , വൃത്തശാസ്ത്രനിഷ്ണാതൻ , രംഗകലാപണ്ഡിതൻ എന്നിങ്ങനെ പലവിശേഷണങ്ങളുണ്ട് ഇന്ന് അന്തരിച്ച പി നാരായണക്കുറുപ്പ് സാറിന്. തപസ്യ കലാസാഹിത്യ വേദിയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം .വ്യക്തിപരമായി വളരെ അടുത്ത ബന്ധം സാറുമായി എനിക്കുണ്ടായിരുന്നു.
കവിതയുടെ വരപ്രസാദം എന്ന എന്റെ വിമർശനഗ്രന്ഥത്തിൽ സാറിന്റെ കവിതകളെ കുറിച്ച് ഒരു ദീർഘപഠനമുണ്ട്.ഗുരുവായൂരപ്പൻ കോളജ് പുറത്തിറക്കിയ റിസർച്ച് മാഗസിനിലും സാറിന്റെ കവിതയെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. പി നാരായണക്കുറുപ്പിന്റെ തിരെഞ്ഞെടുത്ത കവിതകൾ ദശപുഷ്പം എന്ന പേരിൽ പുസ്തകമായി വെളിച്ചം കണ്ടപ്പോൾ പ്രത്യേക താത്പര്യമെടുത്ത് ആ പഠനം സാർ ഉൾച്ചേർത്തിട്ടുമുണ്ട്.
എന്റെ വിവാഹത്തിന് തിരുവനന്തപുരത്തു നിന്ന് സാറും സി ജി രാജഗോപാൽ സാറും ഡോ എ എം ഉണ്ണിക്കൃഷ്ണൻ സാറും കോട്ടയത്ത് എത്തിയതും നല്ല ഓർമയാണ് എന്റെ മനസ്സിലെന്നും. ദക്ഷിണ സ്വീകരിച്ച്, വധുവരന്മാരെ ആശീർവദിച്ച് നെറുകയിൽ തന്റെ രണ്ടു കൈത്തലങ്ങളും വെച്ചനുഗ്രഹിച്ചു സാർ . സാറിനൊപ്പം എത്രയെത്ര പ്രഭാഷണ വേദികൾ, യാത്രകൾ . വെറ്റില മുറുക്കിയും നർമം പൊഴിച്ചും അവിടവിടെ കുട മറന്നുവെച്ചും പിന്നെ അതന്വേഷിച്ചലഞ്ഞും നിഷ്‌കളങ്കമായി പൊട്ടിച്ചിരിച്ചും കലയുടെ പൂമ്പൊടി വിതറി നടന്ന പ്രതിഭാധനനായ കവി.
പരമേശ്വർജിയെ കാണാൻ എപ്പോഴും വിചാരകേന്ദ്രത്തിൽ വരുമായിരുന്നു സാർ .പരമേശ്വർജിയോട് സാറിനും സാറിനോട് പരമേശ്വർജിക്കുമുള്ള ആദരം അടുത്ത് നിന്ന് പലവട്ടം കാണാനും ഭാഗ്യമുണ്ടായിട്ടുണ്ട്. രാഷ്‌ട്രസ്നേഹിയായ ഈ പച്ചമനുഷ്യൻ സംസ്കാര വിരുദ്ധമായ സാഹിത്യത്തെ കടന്നാക്രമിച്ച ധീരനായ സാംസ്കാരിക നായകൻ കൂടിയായിരുന്നു. ഈ ഗണത്തിൽ നമുക്കധികം പേരുണ്ടായിരുന്നില്ല. നമ്മുടെ ദൃശ്യകലാ പാരമ്പര്യത്തെക്കുറിച്ച് വിശേഷിച്ച് കഥകളിയെ കുറിച്ച് ആഴത്തിൽ അറിവുണ്ടായിരുന്നു സാറിന്. ഉണ്ണായി വാര്യരെ കുറിച്ച് ഇംഗ്ലീഷിൽ രചിച്ച ജീവചരിത്രം ശ്രദ്ധേയമായിരുന്നു. കവിത്രയാനന്തര കവികളുടെ രചനകളെ കുറിച്ച് രചിച്ച കനപ്പെട്ട പുസ്തകവും മറക്കാനാവില്ല.അടിയുറച്ച നിലപാടുകളോടെ നമ്മുടെ വിമർശന സാഹിത്യത്തെ ശക്തിപ്പെടുത്തിയ ഈ സാഹിത്യനിരൂപകനെ പലരും അവഗണിച്ചു. നമ്മുടെ വിമർശന സാഹിത്യ ചരിത്രരചയിതാക്കൾ ഇങ്ങനൊരാൾ ഉണ്ടെന്ന വസ്തുത തന്നെ അവഗണിച്ചു. വൈദേശിക അളവുകോൽ വച്ചുമാത്രം സാഹിത്യവിമർശനം നടത്തുന്നവരുടെ എതിർധ്രുവത്തിലായിരുന്നു കുറുപ്പ് സാറിന്റെ നിൽപ്പ്. ഭാരതീയമായിരുന്നു സാറിന്റെ വിചാരമാർഗം.
കവി എന്ന നിലയിലും വിമർശകൻ എന്ന നിലയിലും ഉള്ള സാറിന്റെ മഹത്തായ സംഭാവനകൾ പ്രതിപാദിച്ചുകൊണ്ട് കേസരിവാരികയിൽ വിവിധ ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഒരു നീണ്ട ലേഖനം ഞാൻ എഴുതിയിരുന്നു. അത് വായിച്ച് സാർ സ്‌നേഹം നിറഞ്ഞ് ഫോണിൽ വിളിച്ചതും മറക്കാനാവില്ല. കേരള സാഹിത്യഅക്കാദമിക്ക് വേണ്ടി സാറിന്റെ കാവ്യലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രബന്ധം എഴുതാനും എനിക്ക് അവസരം ലഭിച്ചു.വിജ്ഞാനകൈരളിയുടെ എഡിറ്ററായി ഡോ.
എ എം ഉണ്ണിക്കൃഷ്ണൻ സാർ പ്രവർത്തിച്ചിരുന്ന കാലത്ത് സാറിന്റെ കവിതകളെ കുറിച്ച് ചില ലേഖനങ്ങൾ എഴുതാനും നിയോഗമുണ്ടായി.എൻഎസ്എസിന്റെ സർവീസ് മാഗസിനിലും അദ്ദേഹത്തെക്കുറിച്ച് ചില പഠനങ്ങൾ എഴുതി.അപ്പോഴെല്ലാം ആ വാത്സല്യം നേരിട്ടനുഭവിച്ചു. സാറിന്റെ വീട്ടിൽ പല തവണ പോയിട്ടുണ്ട്. അപ്പോഴൊക്കെ ആ കുലീനമായ ആതിഥ്യമര്യാദ അനുഭവിച്ചിട്ടുമുണ്ട്.
സാർ രചിച്ച പുസ്തകങ്ങളെല്ലാം ഒന്നൊഴിയാതെ എനിക്ക് തന്നിട്ടുണ്ട്. സ്വന്തം ഉണ്ണിക്കൃഷ്ണന് എന്നെഴുതി ഒപ്പിട്ട് തന്ന ആ അക്ഷര പ്രപഞ്ചങ്ങൾ എനിക്ക് മഹാനിധികൾ.
.ഇത്ര തെളിഞ്ഞ മനുഷ്യർ അധികമുണ്ടാവില്ല.നർമ്മത്തിന്റെയും പരിഹാസത്തിന്റെയും ആഴം ബോധ്യപ്പെടുത്തുന്ന കവിതകൾ എഴുതിയ മലയാളത്തിന്റെ ധീരവചസ്സ് ; കാവ്യപ്രകാശം അതായിരുന്നു പി നാരായണക്കുറുപ്പ് സാർ . ദേശവിരുദ്ധതയോട് സന്ധിയില്ലാതെ പൊരുതിയ ഈ മഹാമനുഷ്യന് എഴുത്തച്ഛൻ പുരസ്‌കാരം ലഭിക്കാൻ സർവഥായോഗ്യതയുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് അത് നൽകാനുള്ള മനോവിസ്തൃതി മാറി മാറി കേരളം ഭരിച്ചവർക്കുണ്ടായില്ല. ഭാരതീയതയുടെ ഉപാസകനായത് കൊണ്ട് തന്നെ നമ്മുടെ ഭരണസംവിധാനങ്ങൾ ഈ സാഹിത്യപ്രതിഭയെ ആവോളം അവഗണിച്ചു. സ്‌കൂൾ കോളജ് സിലബസ്സുകളിൽ പോലും ആ നാമം പെടാതിരിക്കാൻ അവർ ജാഗ്രത കാട്ടി. എന്നാൽ നരേന്ദ്രമോദി നയിക്കുന്ന ഭാരത സർക്കാർ പത്മശ്രീ നൽകി കുറുപ്പ് സാറിനെ ആദരിച്ചു. അത് സാറിനെ അവഗണിച്ച ഗുരുത്വദോഷികൾക്ക് കനത്ത ആഘാതമായും ഭവിച്ചു. ദേശീയധാരയോട് എന്നും ചേർന്നുനിന്ന, രാഷ്‌ട്രഭക്തനായ പ്രിയപ്പെട്ട കുറുപ്പ്സാറിന് എന്റെ ആദരാഞ്ജലികൾ.
പ്രൊഫ. ( ഡോ. ) ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, മലയാളഗവേഷണ വിഭാഗം മേധാവി , സാമൂതിരി ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്.
















