Kerala

വിഴിഞ്ഞം തുറമുഖം: വ്യാജ കരാര്‍ രേഖ തയ്യാറാക്കി കോടികളുടെ തട്ടിപ്പ്, സല്‍മാനുല്‍ ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര സീപോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ വ്യാജ കരാര്‍ രേഖകള്‍ തയ്യാറാക്കി 300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ നീക്കം. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ സല്‍മാനുല്‍ ഫാരിസിനെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സീപോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ വ്യാജ കരാര്‍ രേഖകളും സംസ്ഥാന സര്‍ക്കാരിന്റെ പേരില്‍ വ്യാജ ടെന്‍ഡറുകളും ഉണ്ടാക്കിയാണ് തട്ടിപ്പിന് നീക്കം നടത്തിയത്. മുന്‍ വിഴിഞ്ഞം സിഎംഡി ആയിരുന്ന ദിവ്യ എസ്. അയ്യരുടെ പേര് ഉള്‍പ്പെടെ ഈ വ്യാജ രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. ദിവ്യ എസ്. അയ്യരുടെ ഡിജിറ്റല്‍ ഒപ്പ് വ്യാജമായി ചമച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഈ വ്യാജരേഖ കാണിച്ച് പ്രതി പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ഡീപ്പ് വാട്ടര്‍ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് പോര്‍ട്ടുമായി ബന്ധപ്പെട്ട് തനിക്ക് 300 കോടി രൂപയുടെ ഒരു വലിയ കരാര്‍ ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് പ്രതി സല്‍മാന്‍ ഫാരിസ് വ്യാജരേഖകള്‍ നിര്‍മിച്ചത്. യഥാര്‍ത്ഥ പേര് പൂര്‍ണമായും മറച്ചുവെച്ചാണ് വ്യാജ രേഖകളെല്ലാം തയ്യാറാക്കിയിരുന്നത്. കരാര്‍ കാണിച്ച് വിശ്വാസ്യത നേടിയെടുക്കാന്‍ പ്രതി കൊച്ചിയില്‍ ഒരു ആഡംബര ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ചു. സമൂഹത്തിലെ പ്രധാനപ്പെട്ട പല പ്രമുഖരെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. സമ്മിറ്റില്‍ പങ്കെടുത്തവരെ ഈ വ്യാജ ടെന്‍ഡര്‍ രേഖകള്‍ കാണിച്ച് തനിക്ക് വലിയ ബിസിനസ് പങ്കാളിത്തമുണ്ടെന്ന് ബോധ്യപ്പെടുത്തി തെറ്റിദ്ധരിപ്പിക്കുകയും വലിയ തുകകള്‍ കൈക്കലാക്കുകയുമായിരുന്നു ലക്ഷ്യം. പണം നല്‍കിയവരുടെ പേരുകള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.