തിരുവനന്തപുരം: ഷിഗല്ല നിയന്ത്രണാതീതമായി തുടരുന്നതിനിടെ സംസ്ഥാനത്ത് അതിവേഗം പകര്‍ച്ചപ്പനി ബാധിതര്‍ വര്‍ധിക്കുന്നതും ആശങ്ക ഉയര്‍ത്തുന്നു. ഇതിനിടെ ഷിഗെല്ല രോഗവ്യാപനത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം ബുധനാഴ്ചവരെ 91 പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. അഞ്ചുപേര്‍ മരിച്ചു. കൂടാതെ 15 പേര്‍ കടുത്ത രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ആറുമാസത്തിനിടെ ഷിഗെല്ല ബാധിച്ചത് 161 പേര്‍ക്കാണ്. ആറുപേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഭാഗങ്ങളിലായിരുന്നു രോഗം ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം തന്നെ രോഗവ്യാപനം ഉണ്ടായി. രോഗം പടരുന്ന പശ്ചാത്തലത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം പാളിയതാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് ആരോഗ്യമന്ത്രിക്ക് തുറന്നുപറയേണ്ടിയും വന്നു. ശീതളപാനീയങ്ങളിലുപയോഗിക്കുന്ന ഐസ് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടോ എന്നറിയാന്‍ ഐസ് ഫാക്ടറികളില്‍ പ്രത്യേക പരിശോധന വേണമെന്ന് വിദഗ്ധരും വ്യക്തമാക്കുന്നു.
ഇതിനിടെ പകര്‍ച്ചപ്പനികള്‍കൂടി പടര്‍ന്നുപിടിക്കാനാരംഭിച്ചത് കൂടുതല്‍ ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ബുധനാഴ്ച മാത്രം പനിബാധിതരായി ചികിത്സ തേടിയത് 12304 പേരാണ്. ഇതില്‍ 12191 പേരാണ് ഒപിയില്‍ എത്തിയത്. 113 പേരെ ഐപിയിലേക്ക് മാറ്റി. ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് മലപ്പുറത്താണ്. ഐപി, ഒപി വിഭാഗങ്ങളിലായി 2227 പേരാണ് ഇവിടെ ചികിത്സ തേടിയത്. ഒരുദിവസം മാത്രം ഡെങ്കി ബാധിതരായത് 105 പേരാണ്. 313 പേര്‍ നിരീക്ഷണത്തിലും. എലിപ്പനി ബാധിച്ചത് 19 പേര്‍ക്ക്. 9 പേര്‍കൂടി നിരീക്ഷണത്തിലുണ്ട്. 25 പേര്‍ക്ക് ഹെപ്പറ്റൈറ്റീസും 6 പേര്‍ക്ക് മലേറിയയും 12 പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചിരുന്നു.
ജൂണില്‍ ഇതുവരെ 17, 9413 പേര്‍ക്ക് പനിബാധിച്ചു. രണ്ടു പേര്‍ മരിച്ചു. 47 പേര്‍ക്ക് മലേറിയയും 1029 പേര്‍ക്ക് ഡങ്കിയും 6 പേര്‍ക്ക് ചിക്കുന്‍ഗുനിയയും 149 പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. ഹെപ്പറ്റൈറ്റീസ് ബാധിച്ചത് 391 പേരെയാണ്. 17 പേര്‍ക്ക് ടൈഫോയ്ഡ് ബാധയുണ്ടായി. 18 പേര്‍ക്ക് മുണ്ടിനീരുണ്ടായി. 1451 പേര്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടതില്‍ ഒരാള്‍ മരിച്ചു. ഇന്‍ഫ്‌ളുവന്‍സ ബാധിച്ച 1043 പേരില്‍ 12 പേര്‍ മരണപ്പെട്ടു. ഡിഫ്ത്തീരിയ രോഗലക്ഷണത്തോടെ രണ്ടുപേര്‍ ചികിത്സയിലാണ്. ജൂണ്‍ മാസത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത് 11 പേര്‍ക്കാണ്. ഇതില്‍ മൂന്നുപേര്‍ മരിച്ചു. പേ വിഷ ബാധയേറ്റും ഒരാള്‍ മരിച്ചിട്ടുണ്ട്. ഗുരുതര സാഹചര്യമുണ്ടായിട്ടും സാഹചര്യം പഠിക്കാന്‍ ഹൈപവര്‍കമ്മിറ്റി രൂപീകരിക്കുന്നതിനപ്പുറം ആരോഗ്യവകുപ്പ് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
















