News

രാജേഷ് തില്ലങ്കരിയുടെ കാര്യമിങ്ങനെയാണ്, ‘ആകാശ് തില്ലങ്കരിമാർ’ക്ക് മതിയാകുന്നില്ലേ…

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പ്രസിദ്ധ മാധ്യമപ്രവർത്തകനും സിനിമാ പ്രവർത്തകനുമായ രാജേഷ് തില്ലങ്കരിയുടെ ചിത്രത്തിന് പകരം കൊലക്കേസ് പ്രതിയും സിപിഎം ഗുണ്ടയുമായ ആകാശ് തില്ലങ്കരിയുടെ ചിത്രം ചേർത്ത് കേരള പിഎസ് സിയുടെ ബുള്ളറ്റിൻ ഇറക്കിയ വാർത്ത ശ്രദ്ധയിൽ പെടുത്തിയപ്പോൾ രാജേഷ് തില്ലങ്കരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: പരകായ പ്രവേശം വരെ സഹിക്കാം, പക്ഷേ ഇനി ആ സിപിഎം ഗുണ്ടാസ്ഥാനം എനിക്ക് തരരുത്. നാട്ടുകാരുടെ തല്ലുകൊള്ളാൻ വയ്യ. 30 വർഷം മുമ്പ് കൊണ്ടത് ഈ പാർട്ടി ഗുണ്ടകളുടെ തല്ലാണ്, ഇനി അവർക്കുവേണ്ടി ഞാൻ കൊള്ളാനില്ല.
അൽപ്പം നർമ്മത്തിലാണ് പറഞ്ഞു തുടങ്ങിയതെങ്കിലും രാജേഷ് തുടർന്നു, സിപിഎം ഇനി അധികാരത്തിലേക്ക് കേരളത്തിൽ അടുത്തെങ്ങും വരില്ല. അവർ അധികാരത്തിലിരുന്ന് പിഎസ് സി പോലുള്ള സ്ഥാപനങ്ങളിൽപോലും പാർട്ടി ഗുണ്ടകളെ തിരുകിക്കയറ്റി ഇരുത്തിയതിന്റെ തെളിവാണിത്. അവർക്ക് ഗുണ്ടകളെയേ അറിയൂ.
പക്ഷേ, രാജേഷ് തില്ലങ്കരി കരുതുന്നത് ഇത് പകതീർക്കലിന്റെ തുടർച്ചയാണെന്നാണ്.
30 വർഷം മുമ്പ്
മൂന്നു പതിറ്റാണ്ടുമുമ്പ് രാജേഷ് തില്ലങ്കരിയെ തല്ലിക്കൊല്ലാൻ ശ്രമിച്ചതാണ് സിപിഎംകാർ. അന്ന് രാജേഷ് രാഷ്‌ട്ര ദീപിക പത്രത്തിന്റെ കണ്ണൂരിലെ സബ് എഡിറ്ററും റിപ്പോർട്ടറും. കണ്ണൂരിന്റെ രാഷ്‌ട്രീയവും സാമൂഹ്യവുമായ വിവരങ്ങൾ കൃത്യമായി ജനങ്ങളിലെത്തിക്കുന്ന മികച്ച റിപ്പോർട്ടർ. അക്കാലത്ത് ഇ.കെ. നായനാർ കേരളം ഭരിക്കുന്നു. പിണറായി വിജയനാണ് സംസ്ഥാ സഹകരണ വകുപ്പുമന്ത്രി. കണ്ണൂരിൽ സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതും ഭരിക്കുന്നതുമാണ് അക്കാലത്തും പാർട്ടിയുടെ ശക്തി പ്രകടനം. 6000 അംഗങ്ങളുള്ള പയ്യന്നൂർ സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ എൽഡിഎഫിൽ പെട്ട എല്ലാ പാർട്ടികളുടെയും അംഗങ്ങളായി ആകെ 300 പേരേ ഉണ്ടായിരുന്നുള്ളുവെങ്കിലും പിണറായി കരുനീക്കങ്ങൾ നടത്തി. വൽാജ അംഗത്വ കാർഡ്, വോട്ടർപട്ടിക, കള്ളവോട്ട് എന്നിങ്ങനെ പതിവ് പാർട്ടി കുതന്ത്രങ്ങൾ സിപിഎം നേതാക്കൾ ആവിഷ്‌കരിക്കുന്നതായി രാജേഷ് റിപ്പോർട്ട് ചെയ്തു. അനുദിനം സിപിഎമ്മിന്റെ കള്ളക്കളികളുടെ റിപ്പോർട്ട്. എന്നിട്ടും സിപിഎം ബാങ്ക് ഭരണം പിടിച്ചു. ഒരാൾ 15 തവണ വോട്ടുചെയ്ത വാർത്തകൾ വരെ രേഖകൾ സഹിതം രാജേഷ് റിപ്പോർട്ടുചെയ്തു.
തെരഞ്ഞെടുപ്പു ഫലംവന്ന വേളയിൽ എണ്ണൂറോളം സിപിഎം അക്രമികളുടെ മുന്നിൽ രാഷേജ് തില്ലങ്കരി അകപ്പെട്ടു. പിന്നെ പറയേണ്ടല്ലോ. അവർ പൊതിരെ തല്ലി. പാർട്ടിക്കെതിരേ പറയുന്നതിനായിരുന്നു അത്. ആശുപത്രിയിൽ ദിവസങ്ങളോളം. ഏറ്റവും അവഗണിക്കപ്പെട്ട വാർഡിൽ ചികിത്സ കിട്ടാതെ കിടന്നു. ഒടുവിൽ കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആശുപത്രി സന്ദർശിച്ചപ്പോഴാണ് രാജേഷിനെ പരിക്കേറ്റ ഒരു രോഗിയായി സർക്കാർ ആശുപത്രിയിൽ പരിഗണിച്ചതുപോലും.
അങ്ങനെ കൊല്ലാതെ കൊന്ന രാജേഷിന്റെ സിനിമാ തിരക്കഥാ രചയിതാവിനുള്ള സ്ഥാനം കൈവശപ്പെടുത്തിയ പാർട്ടി ഗുണ്ടാപ്പണിക്ക് പിന്നിൽ ഒരു സിനിമക്കഥകൂടിയുണ്ട്, തിരക്കഥപോലെ. കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിനത്തിലാണ് രാജേഷിന് തിരക്കഥാ രചനയക്ക് അവാർഡ് കിട്ടിയത്. ഈ സിനിമ, ‘എ പ്രഗ്നന്റ് വിഡോ’ ഇതിനകം ലോകത്തെ മികച്ച സിനിമാ ഫെസ്റ്റിവലിലെല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു. പക്ഷേ, ഈ സിനിമ പിണറായി സർക്കാരിന്റെ മേൽനോട്ടത്തിൽ നടത്തിയ കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചില്ല. സിനിമയുടെ ജൂറി തലവൻ സഖാവ് പി.ടി. കുഞ്ഞുമുഹമ്മദായിരുന്നു. ഗർഭിണിയായ, ഭർത്താവില്ലാത്ത ഒരു സ്ത്രീ രാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അകപ്പെടുന്നതും അവർ ലൈംഗിക പീഡനത്തിനിരയാകുന്നതും നീതിക്ക് സെക്രട്ടറിയേറ്റ് കയറിയിറങ്ങുന്നതുമാണ് കഥയുടെ തന്തു. പക്ഷേ, ഈ സിനിമ ഭരണത്തിലുള്ള പിണറായി സർക്കാരിന്റെ വിമർശനമാകുമെന്നതിനാൽ മറ്റു പലി കാരണങ്ങൾ പറഞ്ഞ് കുഞ്ഞു മുഹമ്മദ് സിനിമ തള്ളി. കേരളത്തിൽ അങ്ങനെയൊരു ലൈംഗിക അതിക്രമം ഉണ്ടാകില്ലെന്നായിരുന്നു വിശദീകരണം. എന്നാൽ, ആ ഫിലിംഫെസ്റ്റിവൽകാലത്ത് സഖാവ് പി.ടി. കുഞ്ഞുമുഹമ്മദ്തന്നെ ലൈംഗികാതിക്രമക്കേസിൽ പ്രതിയായി എന്നത് മറ്റൊരു വിശേഷം.
ഇപ്പോൾ സംഭവിച്ചത് അറിഞ്ഞോ അറിയാതെയോ എന്ന് അറിയില്ല, പക്ഷേ 30 വർഷത്തിനു ശേഷവും സിപിഎം എനിക്കെതിരേ നിൽക്കുന്നുവെന്നാണെന്ന് പറയുന്ന രാജേഷ് മറ്റൊന്നുകൂടി ചൂണ്ടിക്കാണിക്കുന്നു, 30 വർഷത്തിലേറെയായി ഞാൻ സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തെയും ദുഷ്പ്രവൃത്തികളേയും എതിർത്ത് ജീവിക്കുന്നുവെന്നത് എനിക്ക് അഭിമാനം തരുന്നുവെന്ന്.
പുതിയ രണ്ട് സിനിമകളുടെ അണിയറ പ്രവർത്തനങ്ങളിലാണ് രാജേഷ് തില്ലങ്കരിയും കൂട്ടുകാരും.

Recent Posts