കൊച്ചി: നസ്ലിൻ നായകനായി അഭിനയിച്ച് അഭിവന്ത് സുന്ദർ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’ എന്ന സിനിമയ്‌ക്ക് സെൻസർ ബോർഡ് മ്യൂട്ട് ചെയ്ത അസഭ്യവാക്കുകൾ തിയേറ്ററുകളിൽ അതേപടി പ്രദർശിപ്പിച്ചതിന് എതിരെ സെൻസർ ബോർഡിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം ഗുരുതരമായ നിയമലംഘനമാണിത്.
സിനിമയിൽ സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ തിയറ്ററിൽ അതേപടി കേൾപ്പിച്ചുവെന്നാണ് സെൻസർ ബോർഡിന്റെ പരാതി. അസഭ്യവാക്കുകൾ മ്യൂട്ട് ചെയ്ത് സെൻസർ സർട്ടിഫിക്കറ്റ് നേടിയ ചിത്രം അസഭ്യവാക്കുകൾ ഉൾപ്പെടുത്തി ഒരാഴ്ചയോളം പ്രദർശിപ്പിച്ചു. സംഭവം വിവാദമായതോടെ അണിയറ പ്രവർത്തകർ ചിത്രത്തിലെ തെറി ഒഴിവാക്കി പുതിയ പതിപ്പ് തിയറ്ററുകളിൽ എത്തിച്ചിരുന്നു.
ചിത്രം ജൂൺ അഞ്ചിനാണ് സിനിമ റിലീസ് ചെയ്തത്. സിനിമയിൽ പല ഭാഗങ്ങളിലുമുള്ള അസഭ്യവാക്കുകളെ കുറിച്ച് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ സെൻസർ ബോർഡ് അംഗങ്ങളോട് ചിലർ വാക്കാൽ പരാതിപ്പെടുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ സെൻസർ ചെയ്ത കോപ്പിയല്ല തിയറ്ററിൽ പ്രദർശിപ്പിച്ചതെന്ന് വ്യക്തമാവുകയായിരുന്നു. സെൻസർ ബോർഡിനെ കബളിപ്പിച്ച വിവരം സിനിമാ പ്രവർത്തകർക്കിടയിലും വാർത്തയായി.
സംഭവം വിവാദമായതിനു പിന്നാലെ സിനിമയുടെ തെറി ഒഴിവാക്കിയ പതിപ്പ് അണിയറ പ്രവർത്തകർ തിയറ്ററുകളിൽ എത്തിക്കുകയായിരുന്നു.
















