തിരുവനന്തപുരം: സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ ചിലത് ഉൾപ്പെട്ട അന്താരാഷ്‌ട്ര അവയവദാനദാന-മാറ്റിവെക്കൽ മാഫിയയ്‌ക്ക് പിടിവീഴുന്നു. ഇന്ന് വിവിധ ജില്ലകളിലും സ്ഥലങ്ങളിലും നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്് പുറത്തുകൊണ്ടുവരാൻ പോകുന്നത് ഞെട്ടിക്കുന്ന ഇടപാടുകൾ. കേരളത്തിൽ എറണാകുളത്തെ പ്രധാന സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ ലേക് ഷോർ ഹോസ്പിറ്റലിൽ ഉൾപ്പെടെ പത്തു സ്ഥലങ്ങളിലാണ് ഇ ഡി റെയ്ഡ് തുടരുന്നത്.
മാഫിയ
അവയവ ദാനവും അവയവ മാറ്റവും രോഗികൾക്ക് ആവശ്യവും ആശ്വാസവുമാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ ചികിത്സാ സംവിധാനം ഒട്ടേറെ പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെങ്കിലും ഈ ചികിത്സാ സംവിധാനത്തിൽ തട്ടിപ്പും ചതിയും ചൂഷണവും വ്യാപകമായപ്പോഴാണ് നിയമസ നിർമ്മാണം നടത്തി, രക്തബന്ധമുള്ളവർ തമ്മിലേ അവയവ മാറ്റം നടത്താവൂ എന്നതുൾപ്പെടെ ഒട്ടേറെ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി നിയമ നിർമ്മാണം ഉണ്ടാക്കിയത്. എന്നാൽ ആ നിയമങ്ങളെയും നിയന്ത്രണങ്ങളും മറികടന്നുള്ള പുതിയ മാഫിയകളുടെ പുതിയ പ്രവർത്തനമാണ് ഇഡി റെയ്ഡിൽ എത്തിച്ചത്.
പുതിയ തന്ത്രങ്ങൾ
പുതിയ മാഫിയകളും പുതിയ തന്ത്രങ്ങളുമാണ് ഇപ്പോൾ ഈ രംഗത്ത്. ഇതു സംബന്ധിച്ച് കിട്ടിയ പരാതികൾ, അതിൽ നടത്തിയ രഹസ്യ അന്വേഷങ്ങൾ എല്ലാം കൊണ്ടെത്തിച്ചിരിക്കുന്ന വസ്തുതകളുടെ കൂടുതൽ തെളിവു ശേഖരണമാണ് റെയ്ഡിന് പിന്നിൽ. സംസ്ഥാന പോലീസ്, ക്രൈം ബ്രാഞ്ച് തുടങ്ങിയ ഏജൻസികൾ മാസങ്ങൾ മുമ്പ് അന്വേഷണം നടത്തി ബോധ്യപ്പെട്ട് മുൻ സംസ്ഥാന സർക്കാരിന് റിപ്പോർട്ടു നൽകിയിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല. ഉന്നത തലത്തിൽ പരാതികളും നിവേദനങ്ങളും ലഭിച്ചതിനെ തുടർന്ന് കേന്ദ്ര ഏജൻസികൾ നടത്തിയ പ്രാഥമിക അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോഴത്തെ റെയ്ഡ്.
ചില വൻകിട ആശുപത്രികൾ, ഡോക്ടർമാർ, ഏജന്റുമാർ, വിദേശ രാജ്യങ്ങളിലെ ആശുപത്രികൾ, പോലീസ് സേനയിലുള്ളവർ, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, ചില രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെട്ടതാണ് പുതിയ മാഫിയാ സംഘം.
ഓപ്പറേഷൻ ഇങ്ങനെ
ഇവരുടെ പുതിയ മാഫിയാ ഓപ്പറേഷന്റെ പൊതു രീതി ഇങ്ങനെയാണ്. രണ്ടുതരത്തിൽ ആവശ്യക്കാരെ തിരിക്കുന്നു. അവയവ മാറ്റം ആവശ്യമുള്ളവരിൽ സാമ്പത്തിക ഇടത്തരക്കാർക്ക് രാജ്യത്തിനകത്തും സമ്പന്നർക്ക് വിദേശത്തുമാണ് സർജറി നടത്തുന്നത്. വിദേശത്ത് ഒരു സർജറി നടത്താൻ ഒന്നേകാൽ കോടിവരെ ഈടാക്കുന്നുണ്ട് ഈ മാഫിയാ സംഘം. രോഗിക്ക് പറ്റിയ ഡോണറെ (ദാതാവിനെ) അവർതന്നെ കണ്ടുപിടിക്കും. ആശുപത്രി നിശ്ചയിക്കും. വൻ പണക്കാർക്ക് വിദേശ രാജ്യങ്ങളിലെ ആശുപത്രികളിൽവെച്ച് സർജറി നടത്തും.
ഇതിനായി രോഗിയെ, അവയവ ദാതാവിനെ, ഡോക്ടറെ, ബന്ധുക്കളെ അവിടേക്ക് കൊണ്ടുപോകും. സർജറിക്ക് ശേഷം അവരെ നാട്ടിലെത്തിച്ച് ഇവിടത്തെ ആശുപത്രിയിൽ ചികിത്സ നടത്തും. ദാതാവിനും ഡോക്ടർക്കും വിദേശ യാത്രയ്‌ക്കും മറ്റുമായാണ് വൻ തുക ഈടാക്കുന്നത്. ഇവിടെ 40 ലക്ഷം രൂപവരെ വാങ്ങുന്ന സംവിധാനത്തിനാണ് വിദേശത്താണെങ്കിൽ കുറഞ്ഞത് ഒന്നേകാൽക്കോടി രൂപ വാങ്ങുന്നത്.
കിഡ്‌നിക്ക് ‘മാർക്കറ്റ്’
കിഡ്‌നി മാറ്റമാണ് മാഫിയയുടെ വൻ ബിസിനസ്. സമ്പന്നർക്ക് രക്തബന്ധമുള്ളവർക്ക് പകരം ദാതാക്കളെ കണ്ടെത്താൻ എളുപ്പവഴി ഈ മാഫിയയെ സമീപിക്കലാണ്. ഇതിന്റെ ചെലവ് പണമായിത്തന്നെയാണ് മാഫിയകൾ വാങ്ങുന്നത്. ബാങ്കിടപാടില്ല. ഇതിൽ നികുതിവെട്ടിക്കൽ മാത്രമല്ല, കള്ളപ്പണ ഇടപാടും നടക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ടതിനാലാണ് ഇഡിയുടെ ഇടപെടലും റെയ്ഡും.
സർജറി വിദേശത്ത്
സർജറി വിദേശത്തു നടത്തിക്കഴിഞ്ഞാൽ ചികിത്സ നാട്ടിലാണെങ്കിൽ സർജറി എന്ന വിവരം നാട്ടിലെ ആശുപത്രിരേഖകളിൽ കാണില്ല. ഇതിനൊക്കെ കൂട്ടുനിൽക്കുന്നതും വ്യാജരേഖകൾ ഉണ്ടാക്കുന്നതും ശൃംഖലയിലുള്ള ആശുപത്രികളാണ്. ഇത്തരം ആശുപത്രികളിൽ ചിലതിന് വിദേശത്തും സഹോദര സ്ഥാപനങ്ങളുണ്ടാകും. അവിടങ്ങളിലേക്ക് ഈ ശൃംഖലയിലുള്ള ഡോക്ടർമാർക്ക് ‘വിസിറ്റിങ് ട്രീറ്റ് മെന്റ്’ എന്ന സംവിധാനത്തിൽ യാത്ര നടത്താനും രേഖകൾ ഭദ്രമാക്കാനും സംവിധാനമുണ്ട്. ഈ മാഫിയാ സംഘത്തിലുള്ള ഡോക്ടർമാർക്ക് സാധരണ നാട്ടിൽ സർജറി ചെയ്യുന്നതിന്റെ നാലിരട്ടിയാണ് ഫീസ്. ഈ പണമിടപാടും രേഖാമൂലമല്ല. ഏതാനും ഡോക്ടർമാർ ഈ കണ്ണികളിൽ ഉള്ളതായും വിവരങ്ങൾ കിട്ടിയിട്ടുണ്ട്.
ആശുപത്രികൾ ആരുടേത്?
കേരളത്തിലെ പല സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളും നടത്തുന്നത് ആര് എന്ന അന്വേഷണം എത്തിക്കുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളിലേക്കാണ്. തുടക്കത്തിൽ ഉണ്ടായിരുന്നവരല്ല പലതിന്റെയും ഉടമകൾ. വിദേശങ്ങളിൽ ആശുപത്രി ശൃംഖല ഉള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളാണ് പലതും നടത്തുന്നത്. എന്തുകൊണ്ട് ഈ ‘ടേക്ക് ഓവറുകൾ’ എന്നതും അന്വേഷണ ഏജൻസികളുടെ നിരീക്ഷണ വിഷയമാണ്.
പിന്നാലെ സിബിഐ
ഇഡിയുടെ അന്വേഷണം അവയവദാന – മാറ്റ വിഷയത്തിലെ കള്ളപ്പണ ഇടപാടാണ് മുഖ്യമായും. ഈ ഇടപാടിന്റെ അവർക്ക് ബോധ്യപ്പെട്ട വിദേശരാജ്യ ബന്ധവും അവർ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ ഈ മാഫിയയുടെ സൂക്ഷ്മാംശങ്ങളും കണ്ണികളും സംബന്ധിച്ച അന്വേഷണം സിബിഐക്കാണ് കണ്ടെത്താൻ സംവിധാനം ഏറെ. അതിനാൽ വൈകാതെ ഈ വിഷയത്തിൽ സിബിഐ അന്വേഷണം ഉണ്ടാകുമെന്നും അറിയുന്നു.
















