
ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിലെ (പിഒകെ) പ്രതിഷേധ നേതാക്കൾ പാകിസ്ഥാൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകി. മേഖലയിൽ കൂടുതൽ സാമ്പത്തിക, രാഷ്‌ട്രീയ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കൊണ്ടാണ് നേതാക്കൾ പാകിസ്ഥാനെതിരെ തുറന്നടിച്ചത്. വൈദ്യുതി നിരക്കിലും ഗോതമ്പ് വിലയിലും വർദ്ധനവ് സംബന്ധിച്ച് പിഒകെയിൽ അടുത്തിടെ നടന്ന പ്രതിഷേധത്തിൽ പാകിസ്ഥാൻ സൈന്യം വിവേചനരഹിതമായി വെടിവച്ചു, ഇത് നിരവധി പേരുടെ മരണത്തിന് കാരണമായിയെന്നും നേതാക്കൾ വിമർശിച്ചു.
റാവലക്കോട്ടിൽ അടുത്തിടെ നടന്ന ഒരു റാലിയിൽ ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി), അവാമി ആക്ഷൻ കമ്മിറ്റി (എഎസിസി) എന്നിവയുടെ നേതാക്കൾ പാകിസ്ഥാൻ സൈന്യത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ഇസ്ലാമാബാദ് വിതരണം തടയുകയും പ്രാദേശിക വിഭവങ്ങൾ ചൂഷണം ചെയ്യുകയും, ഇന്ത്യയുമായുള്ള സാമ്പത്തിക ഇടപെടൽ തടയുകയും ചെയ്തതായി അവർ ആരോപിച്ചു.
വർദ്ധിച്ചുവരുന്ന വൈദ്യുതി നിരക്കുകൾ, ഗോതമ്പ് വില, പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഇസ്ലാമാബാദിന്റെ വിവേചനപരമായ സാമ്പത്തിക നയങ്ങൾ എന്നിവയ്‌ക്കെതിരായ ഒരു ബഹുജന പ്രസ്ഥാനമായാണ് 2024 ൽ ഈ പ്രസ്ഥാനം ആരംഭിച്ചത്. മേഖലയിലെ ആയിരക്കണക്കിന് ആളുകളെ തെരുവിലിറക്കിയ പ്രതിഷേധങ്ങൾ ഒടുവിൽ ഗോതമ്പ് സബ്‌സിഡികൾ, വൈദ്യുതി വില കുറയ്‌ക്കൽ എന്നിവയുൾപ്പെടെയുള്ള ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിക്കാൻ പാകിസ്ഥാൻ സർക്കാരിനെ നിർബന്ധിതരാക്കി. ഈ ഇളവുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സഹായിച്ചെങ്കിലും, പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിഷേധ നേതാക്കൾ പറഞ്ഞു.
കാലക്രമേണ സാമ്പത്തിക ആവശ്യങ്ങൾക്കപ്പുറം രാഷ്‌ട്രീയ പ്രാതിനിധ്യം, പ്രാദേശിക വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം, ഇസ്ലാമാബാദുമായുള്ള മേഖലയുടെ ബന്ധം തുടങ്ങിയ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി പ്രസ്ഥാനം വികസിച്ചു. സമീപ മാസങ്ങളിൽ പ്രതിഷേധ ഗ്രൂപ്പുകൾ പാക് അധീന കശ്മീരിനോടുള്ള പാകിസ്ഥാന്റെ ഭരണപരമായ മനോഭാവത്തെ ചോദ്യം ചെയ്തിട്ടുണ്ട്. കൂടുതൽ സാമ്പത്തികവും രാഷ്‌ട്രീയവുമായ സ്വയംഭരണവും മേഖലയുടെ വികസനത്തിന് തടസ്സമായ നയങ്ങൾ പുനഃപരിശോധിക്കണമെന്നും ചില നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.