Sports

റിക്കാർഡ് സ്വന്തമാക്കി ജർമനി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഒരു ചരിത്രം കൂടി സ്വന്തമാക്കി ജര്‍മന്‍ ഫുട്ബോള്‍ ടീം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച രാജ്യമെന്ന റിക്കാര്‍ഡാണ് ജര്‍മനി സ്വന്തം പേരിലാക്കിയത്. ഇന്നലെ പുലര്‍ച്ചെ സമാപിച്ച കുറസാവോയ്‌ക്കെതിരായ കളിയില്‍ ഏഴ് ഗോള്‍ നേടിയതോടെയാണ് ചരിത്ര നേട്ടം. ഗോള്‍ നേട്ടത്തില്‍ ബ്രസീലിനെയാണ് ജര്‍മനി മറികടന്നത്. ഇന്നലത്തെ ഗോള്‍ നേട്ടത്തോടെ ജര്‍മനിയുടെ ലോകകപ്പിലെ ആകെ നേട്ടം 239 ആയി.

ബ്രസീല്‍ 238 ഗോളുകളാണ് ഇതുവരെ നേടിയത്. 152 ഗോളുകളുമായി അര്‍ജന്റീന മൂന്നാമതും 136 ഗോളുകളുമായി ഫ്രാന്‍സ് നാലാമതുമാണ്. 128 ഗോളുകള്‍ നേടിയ ഇറ്റലിയാണ് പട്ടികയില്‍ അഞ്ചാമത്. കുറസാവോയ്‌ക്കെതിരായ പ്രകടനത്തോടെ ലോകകപ്പില്‍ കൂടുതല്‍ തവണ ഏഴോ അതിലധികമോ ഗോള്‍ നേടുന്ന ടീമായും ജര്‍മനി മാറി. നാല് തവണയാണ് ജര്‍മനി 7+ ഗോളുകള്‍ നേടിയിട്ടുള്ളത്. 2014 ലോകകപ്പ് സെമിയില്‍ ബ്രസീലിനെ 7-1 ന് ജര്‍മനി തകര്‍ത്തിരുന്നു. ഇന്നലത്തെ വിജയവും 7-1ന് ആയിരുന്നു.