ടെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച പുതിയ സമാധാന കരാറിനെതിരെ പരസ്യ വിയോജിപ്പുമായി ഇസ്രായേൽ. പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ട് വെച്ച നിർദേശങ്ങൾ തള്ളിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു, ലെബനാനിലെ സുരക്ഷാ ബഫർ മേഖലയിൽ നിന്നുള്ള സൈനിക പിന്മാറ്റം ഉണ്ടാകില്ലെന്ന് അസന്നിഗ്‌ദ്ധമായി വ്യക്തമാക്കി.
ഒരു കരാറിന്റെ പേരിൽ തന്റെ കൈകൾ കെട്ടിയിടാൻ അനുവദിക്കില്ലെന്നും ഇസ്രായേലിന്റെ സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണനയെന്നും നെതന്യാഹു ഓർമ്മിപ്പിച്ചു. ‘തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്’യുഎസ്-ഇറാൻ ധാരണകളെക്കുറിച്ച് കടുത്ത ഭാഷയിലാണ് നെതന്യാഹു പ്രതികരിച്ചത്:
‘ഈ കരാർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യക്തിപരമായ തീരുമാനമാണ്. ഇസ്രായേലിന് അതിന്റേതായ സ്വന്തം താല്പര്യങ്ങളും ലക്ഷ്യങ്ങളുമുണ്ട്. കരാറിന്റെ പൂർണ്ണമായ ഉള്ളടക്കം തനിക്ക് ഇപ്പോഴും അറിയില്ല. അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ സഖ്യകക്ഷിയാണെങ്കിലും, പ്രസിഡന്റ് ട്രംപുമായി ചില ഘട്ടങ്ങളിൽ അതിശക്തമായ അഭിപ്രായഭിന്നതകൾ ഉണ്ടാകാറുണ്ട്. ഇറാനെ ഒരു കാരണവശാലും ആണവായുധം നേടാൻ ഇസ്രായേൽ അനുവദിക്കില്ലെന്ന പ്രഖ്യാപിത നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.
അമേരിക്കയുമായുള്ള പുതിയ ധാരണയുടെ പശ്ചാത്തലത്തിൽ ഇറാനെതിരെയുള്ള നാവിക ഉപരോധം യുഎസ് പിൻവലിച്ചു. ഇതോടെ അന്താരാഷ്‌ട്ര കപ്പൽ ചാലുകളിൽ ഇറാന്റെ ചരക്കുനീക്കം പുനരാരംഭിച്ചിരിക്കുകയാണ്. ഉപരോധം നീങ്ങിയതിന് പിന്നാലെ തങ്ങളുടെ മൂന്ന് എണ്ണക്കപ്പലുകളും രണ്ട് ചരക്കുകപ്പലുകളും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇറാനുമായുള്ള കരാറിന്റെ പേരിൽ അമേരിക്കയ്‌ക്കകത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിപക്ഷ പ്രതിഷേധം പുകയുകയാണ്. അമേരിക്കൻ താല്പര്യങ്ങളെ ബലികഴിച്ചുകൊണ്ട് കരാറിന്റെ യഥാർത്ഥ ഉള്ളടക്കം ട്രംപ് മറച്ചുവെക്കുകയാണെന്ന് ഡെമോക്രാറ്റ് പ്രതിനിധികൾ കുറ്റപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറിലെ പൂർണ്ണവിവരങ്ങൾ എത്രയും വേഗം യുഎസ് കോൺഗ്രസിന് മുമ്പാകെ വെളിപ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.
















