മലയാള ചലച്ചിത്രരംഗത്ത് ഹാസ്യകഥാപാത്രങ്ങള്‍ക്ക് പുതിയ ഭാവവും രൂപവും നല്‍കിയ നടന്‍ എസ്.പി. പിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇക്കഴിഞ്ഞ ജൂണ്‍ 12 ന് 41 വര്‍ഷം തികഞ്ഞു.
പോലീസ് കോണ്‍സ്റ്റബിളായിരുന്ന ശങ്കരന്‍പിള്ളയുടെയും കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ കാര്‍ത്ത്യായനി അമ്മയുടെയും മകനായി കൊല്ലവര്‍ഷം 1000 ചിങ്ങമാസത്തിലെ ഭരണിനാളിലാണ് പങ്കജാക്ഷന്‍ (എസ്.പി.പിള്ള) ജനിച്ചത്. അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ എല്ലാ വിഭാഗം ആസ്വാദകരുടെയും പ്രീതി സമ്പാദിച്ചിട്ടുള്ള അപൂര്‍വം നടന്മാരില്‍ പ്രമുഖനായിരുന്നു എസ്.പി. പിള്ള.
ബാല്യകാലത്തുതന്നെ അച്ഛനും അമ്മയും മരണപ്പെട്ടിരുന്നു. അതിനാല്‍ അദ്ദേഹത്തിന് വളരെ കഷ്ടതകള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്നു ബാലനായിരിക്കുമ്പോള്‍തന്നെ ജീവിക്കാനായി അദ്ദേഹത്തിന് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. നാടകരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം യാദൃശ്ചികമായിരുന്നു ഒരു നടന്‍ സമയത്ത് വരാതിരുന്നതിന്റെ പകരക്കാരനായാണ് അദ്ദേഹം നാടകത്തിലേക്ക് അരങ്ങേറിയത്. പിന്നീട് കുറച്ച് നാടകക്കമ്പനികളില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു ഇതിനിടയില്‍ തന്നെ കലാമണ്ഡലത്തില്‍ ചേര്‍ന്ന് പഠിക്കുകയും ചെയ്തു.
1950 ല്‍ കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.വി. കൃഷ്ണയ്യര്‍ സംവിധാനം ചെയ്ത ‘നല്ലതങ്ക’യിലൂടെയാണ് എസ്.പി.പിള്ള സിനിമയിലെത്തുന്നത്. നല്ലതങ്കയിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.
സ്വഭാവനടനായും ഹാസ്യനടനായും അദ്ദേഹം മൂന്നുപതിറ്റാണ്ട് മലയാളസിനിമയില്‍ സ്ഥാനമുറപ്പിച്ചു. 1950ല്‍ പുറത്തിറങ്ങിയ, ടി. ജാനകിറാം സംവിധാനം ചെയ്ത ശശിധരന്‍, ചേച്ചി, 1951 ല്‍ കെ. വെമ്പുവിന്റെ ‘ജീവിത നൗക’, ജി. വിശ്വനാഥന്റെ ‘വനമാല’, ആര്‍. വേലപ്പന്‍നായരുടെ ‘യാചകന്‍’, 1953 ല്‍ മോഹന്‍ റാവുവിന്റെ വിശപ്പിന്റെ വിളി, 1953 ല്‍ എഫ് നാഹൂറിന്റെ ‘ജനോഷ’, 1954 ല്‍ ആന്റണി മിത്രാദാസിന്റെ അവകാശി’, 1957 ല്‍ പി. സുബ്രഹ്‌മണ്യത്തിന്റെ ‘പാടാത്ത പൈങ്കിളി’, 1958 ല്‍ പി. ഭാസ്‌കരന്റെ ‘നായരു പിടിച്ച പുലിവാല്’, പി. സുബ്രഹ്‌മണ്യത്തിന്റെ ‘രണ്ടിടങ്ങഴി’, 1959 ല്‍ ജെ ഡി തോട്ടാന്റെ ‘ചതുരംഗം’, 1961 ല്‍ ടി.ആര്‍. സുന്ദരത്തിന്റെ കളര്‍ ചിത്രമായ ‘കണ്ടംബെച്ച കോട്ട്, 1962 ല്‍ പി.സുബ്രഹ്‌മണ്യത്തിന്റെ ‘സ്നേഹദീപം’,
1964 ല്‍ കെ.എസ്. സേതുമാധവന്റെ ‘മണവാട്ടി’, 1965 ല്‍ കെ.എസ്. സേതുമാധവന്‍ ‘ഓടയില്‍നിന്ന്’, പി. സുബ്രഹ്‌മണ്യത്തിന്റെ ‘പട്ടുറുമാല്‍’, എം.ടി വാസുദേവന്‍നായരുടെ ആദ്യചിത്രമായ, എ. വിന്‍സെന്റ് സംവിധാനം
ചെയ്ത ‘മുറപ്പെണ്ണ്’. 1966 ല്‍ രാമുകാര്യാട്ടിന്റെ ‘ചെമ്മീന്‍’, എം. കുഞ്ചാക്കോയുടെ ‘തിലോത്തമ’, പി. സുബ്രഹ്‌മണ്യത്തിന്റെ ‘പുത്രി’, 1967 ല്‍ കെ.എസ്. സേതുമാധവന്റെ ഒള്ളതുമതി. 1970 ല്‍ എ. കുഞ്ചാക്കോയുടെ ‘ഒതേനന്റെ മകന്‍’ 1921 പി.എന്‍. മേനോന്റെ ‘കുട്ട്യേടത്തി’, വി.ബി. രാജിന്റെ ‘മറുനാട്ടില്‍ ഒരു മലയാളി’, എ. വിന്‍സെന്റിന്റെ ‘ആഭിജാത്യം’, 1972 ല്‍ കുഞ്ചാക്കോയുടെ ‘ആരോമലുണ്ണി’, 1973 ല്‍ എം.ടി. വാസുദേവന്‍നായരുടെ ‘നിര്‍മാല്യം’, കെ.എസ്. സേതുമാധവന്റെ ‘അഴകുള്ള സെലീന’ 1977 ല്‍ പി.എന്‍. മേനോന്റെ ‘ടാക്‌സി ഡ്രൈവര്‍’ തുടങ്ങിയവ അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന ചിത്രങ്ങളാണ്. 1981 ല്‍ ബോബന്‍ കുഞ്ചാക്കോയുടെ സഞ്ചാരിയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.
രാമുകാര്യാട്ടിന്റെ ചെമ്മീനില്‍ അദ്ദേഹം അവതരിപ്പിച്ച അച്ചന്‍കുഞ്ഞ് എന്ന കഥാപാത്രം പ്രേക്ഷകമനസ്സില്‍ ഇന്നും മിഴിവോടെ നിലനില്‍ക്കുന്നു. മുക്കുവനായ അച്ചന്‍കുഞ്ഞിന് തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിനെക്കാള്‍ പ്രാധാന്യമാണ് കിട്ടിയത്. അതിന് പ്രധാന കാരണം അനുഗൃഹീതനായ എസ്.പി. പിള്ള ഈ കഥാപാത്രത്തെ അവതരിപ്പിച്ചതുകൊണ്ടാണ്. എടുപ്പിലും നടപ്പിലും സംഭാഷണശൈലിയിലുമെല്ലാം ഒരു തനിമ നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഹാസ്യത്തിനുവേണ്ടിയിട്ടാണ് ഈ കഥാപാത്രത്തിനെ പ്രധാനമായും രൂപപ്പെടുത്തിയത്. എങ്കിലും ചെമ്മീനിലെ നൊമ്പരമുണര്‍ത്തുന്ന അച്ചന്‍കുഞ്ഞിനെ അനശ്വരനാക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. സ്വഭാവനടനായും ഉജ്ജ്വലമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
1977-ലെ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ‘ടാക്‌സി ഡ്രൈവര്‍’ എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെതടക്കം പുരസ്‌കാരങ്ങളും ബഹുമതികളും എസ്.പി. പിള്ളയ്‌ക്ക് ലഭിച്ചിട്ടുണ്ട്. തിക്കുറിശ്ശി സുകുമാരന്‍നായര്‍, ടി.എന്‍. ഗോപിനാഥന്‍ നായര്‍ എന്നിവരോടൊപ്പം ചേര്‍ന്ന് എസ്.പി. പിള്ള സ്ഥാപിച്ച കലാകേന്ദ്രം എന്ന സംഘടനയുടെ ജീവാത്മാവും പരമാത്മാവുമായി പ്രവര്‍ത്തിച്ചു. 1981 നുശേഷം എസ്.പി. പിള്ള ചലച്ചിത്രരംഗത്തുനിന്ന് പിന്മാറുകയും ഏറ്റുമാനൂരപ്പന്റെ ഒരു ഭക്തനായി മാറുകയും ചെയ്തു.
അരനൂറ്റാണ്ടുകാലം മലയാള ചലച്ചിത്രരംഗത്തും നാടക കലാസാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്ന എസ്.പി. പിള്ള നമ്മെ വിട്ടുപിരിഞ്ഞത് 1985 ജൂണ്‍ 12 നാണ്. അദ്ദേഹത്തിന് മഞ്ജുപിള്ളയുടെ അമ്മയടക്കം മൂന്ന് പെണ്‍കുട്ടികളും സതീഷ്‌കുമാര്‍ എന്ന മകനുമുണ്ട്.
















