Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

Published by
സുനില്‍ തളിയല്‍

തിരുവനന്തപുരം: നഗരസഭാ കൗണ്‍സിലര്‍ ആര്‍. സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണസമിതിയെ അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ഗൂഢനീക്കം. സിപിഎമ്മിന്റെ വിനീത ദാസനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും.

101 അംഗങ്ങളുള്ള തലസ്ഥാന നഗരസഭയില്‍ ബിജെപിക്ക് 50 അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര കൗണ്‍സിലറുടെ പിന്തുണയോടെയാണ് നഗരസഭ ബിജെപി ഭരിക്കുന്നത്. അറസ്റ്റ് ചെയ്ത ബിജെപി കൗണ്‍സിലര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നാല്‍ ഇതിലൂടെ ഭരണം അട്ടിമറിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്.

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം സിപിഎമ്മിന് വലിയ വരുമാന സ്രോതസ്സായിരുന്നു. വര്‍ഷം തോറും കോടിക്കണക്കിന് രൂപയാണ് പാര്‍ട്ടിയും നേതാക്കളും കട്ടെടുത്തിരുന്നത്. ഇപ്പോഴത്തെ മേയര്‍ വി.വി. രാജേഷും ഭരണസമിതിയും മുന്‍ ഭരണസമിതി നടത്തിയ അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവരികയാണ്. ഇതിനകം തന്നെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിക്കഴിഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം മുന്നോട്ടു പോകുന്നതോടെ കഴിഞ്ഞകാല ഭരണസമിതിയിലെ നിരവധി പേര്‍ ജയിലിലാകും. ഭരണം മറിച്ചിടേണ്ടത് സിപിഎമ്മിന്റെ ആവശ്യകതയായി മാറി. ഇതിന് സുഗതനെ കരുവാക്കാനുള്ള ഗൂഢനീക്കമാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. ഇതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കൂട്ടുപിടിച്ചു. പുറമെ സിപിഎമ്മിനെതിരെ പറയുകയും അകമെ കൈ അയച്ച് സഹായിക്കുകയും നിലപാടാണ്ഡവം ആടിയത് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമായിരുന്നു.

മയക്കുമരുന്ന്, മണല്‍ മാഫിയ, പിടിച്ചുപറി, കൊലപാതകം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത്. മൂന്ന് വ്യത്യസ്ത കേസുകളില്‍ പ്രതിയാവുകയോ ഗുരുതരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെയും കാപ്പ ചുമത്തും. എന്നാല്‍ സ്വമേധയാ എടുത്ത കേസുകളില്‍ പ്രതിയായവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ കഴിയില്ല. അതിനാല്‍ ഭരണകക്ഷിയില്‍പ്പെട്ട ആളുകളെക്കൊണ്ട് പരാതി നല്‍കിയാണ് ഒരാളുടെ പേരില്‍ കേസുകളുടെ എണ്ണം കൂട്ടുന്നത്.

സുഗതന്റെ പേരിലുള്ള കേസുകള്‍ എല്ലാം സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ള കേസുകളാണ്. സിപിഎം പ്രവര്‍ത്തകരല്ലാതെ മറ്റാരും സുഗതനെതിരെ കേസുകള്‍ നല്‍കിയിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത് എംഎല്‍എ ആയി വന്നതിന് ശേഷമാണ് സുഗതനെതിരെയുള്ള കേസുകളുടെ പ്രവാഹം ഉണ്ടാകുന്നത്. ആ കേസുകളെല്ലാം രാഷ്‌ട്രീയാധിഷ്ഠിതമായ കേസുകളാണ്. പിണറായി സര്‍ക്കാര്‍ സുഗതനെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്തിയിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോട്ടയായ വാഴോട്ട്‌കോണത്ത് നിന്ന് 450ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുഗതന്‍ വിജയിച്ചതും.