തിരുവനന്തപുരം വാഴോട്ടുകോണം വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണ്. വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ഭാര്യയെ മര്‍ദ്ദിച്ചും താലിമാലവരെ പൊട്ടിച്ചെടുത്തും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളെ ഭയപ്പെടുത്തിയുമാണ് സുഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവമറിഞ്ഞ് ആളുകളെത്തിയപ്പോള്‍ ആകാശത്തേക്ക് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബിജെപിയുടെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തതിന്റെ പേരിലുള്ള രാഷ്‌ട്രീയ കേസുകളാണ് സുഗതനെതിരെയുള്ളത്. പല രാഷ്‌ട്രീയ നേതാക്കളുടെയും പേരില്‍ ഇത്തരം നിരവധി കേസുകളുണ്ട്. എന്നാല്‍ ഇക്കാരണത്താല്‍ സുഗതന്റെ പേരില്‍ പോലീസ് രാഷ്‌ട്രീയ പ്രേരിതമായി ‘കാപ്പ’ നിയമം ചുമത്തിയിരിക്കുകയാണ്.
ഹൈക്കോടതിയില്‍ സുഗതന്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചത്. ഇതിനിടെ സുഗതന് ചിക്കന്‍ പോക്സ് ബാധിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാല് ദിവസത്തെ സാവകാശം നല്‍കണമെന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ തീരുമാനം വരുന്നതിന് മുന്‍പാണ് പോലീസ് പാതിരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. ഒരൊറ്റ വനിതാ പോലീസിന്റെ പോലും സാന്നിധ്യമില്ലാതെയാണ് പോലീസ് സുഗതനെ പിടികൂടാന്‍ എത്തിയതും, ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതും. സുഖമില്ലാത്തയാളെ ഇങ്ങനെ അതിക്രമം കാണിച്ച് പിടിച്ചു കൊണ്ടുപോകരുതെന്ന് പറഞ്ഞ സുഗതന്റെ സഹോദര ഭാര്യയെയും പോലീസ് മര്‍ദ്ദിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കേരളത്തില്‍ സമീപകാലത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഈ അതിക്രമങ്ങളെല്ലാം നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം വട്ടിയൂര്‍ക്കാവ് മേഖലയില്‍ നടന്ന പോലീസ് അതിക്രമങ്ങള്‍ക്കു പിന്നില്‍ ഈ ഉദ്യോഗസ്ഥനാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഡിജിപിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രിമിനല്‍ മാനസികാവസ്ഥയുള്ള ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിബന്ധിത അവധിയില്‍ പോയതുമായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിന്റെ ഒരു പ്രമുഖ നേതാവ് പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ ഉദ്യോഗസ്ഥന്റെ അവധി റദ്ദാക്കുകയായിരുന്നുവത്രേ. രാഷ്‌ട്രീയ വിരോധം മുന്‍നിര്‍ത്തി സുഗതനെ ബോധപൂര്‍വ്വം കേസില്‍പ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപിക്ക് എതിരായ രാഷ്‌ട്രീയ നീക്കം കൂടിയാണ് ഇതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ബിജെപി കൗണ്‍സിലറുടെ വീട്ടില്‍ അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഒരു കാരണവുമില്ലാതെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രശംസിച്ചിരിക്കുകയാണ്. വന്‍ സാമ്പത്തികത്തട്ടിപ്പ് കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ക്ക് ഒത്താശ ചെയ്ത പോലീസുകാരെ ന്യായീകരിച്ചതും ഇതേ ആഭ്യന്തരമന്ത്രിയാണ്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം രാജ്യത്തിനെതിരെയുള്ള ആക്രമണമാണെന്ന് കോടതി പോലും അഭിപ്രായപ്പെടുകയുണ്ടായി. ഈ അക്രമികള്‍ക്കെതിരെ നിഷ്‌ക്രിയത പാലിച്ചയാളാണ് ഒരു ജനപ്രതിനിധിയെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതിനെ പ്രശംസിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പിണറായിയുടെ പോലീസിനെ ഇപ്പോഴും ഭയക്കുന്നു എന്നതാണ് വസ്തുത. ഈ സമീപനം മന്ത്രി കയ്യൊഴിയണം. അതിക്രമം നടത്തുന്ന ‘ചുവന്ന പൊലീസിനെ’ പ്രോത്സാഹിപ്പിക്കരുത്. പിണറായി സര്‍ക്കാരിനെതിരെ ജനങ്ങള്‍ വിധിയെഴുതിയത് പോലീസിന്റെ അതിക്രമത്തിന് എതിരെയുമാണെന്ന് ആഭ്യന്തരമന്ത്രി വിസ്മരിക്കരുത്.
















