‘സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലര്‍’ എന്ന് പൂന്താനം പാടിയതുപോലെയാണിപ്പോള്‍ കേരളത്തിലെ ഇരുമുന്നണികളെയും നയിക്കുന്ന പ്രധാന പാര്‍ട്ടികളുടെ അവസ്ഥ. കോണ്‍ഗ്രസില്‍ സംസ്ഥാന നേതൃത്വത്തിലാണ് വടംവലിയെങ്കില്‍ സിപിഎമ്മില്‍ ജില്ലാടിസ്ഥാനത്തിലാണ് തര്‍ക്കങ്ങള്‍ മുറുകുന്നത്. കെപിസിസി പ്രസിഡന്റ് പദവി ഒഴിയുന്ന സണ്ണി ജോസഫിന് പകരക്കാരനെ കണ്ടെത്താന്‍ ഗ്രൂപ്പ് പോര് മുറുകുകയാണ്. കൊടിക്കുന്നില്‍ സുരേഷിനെ അധ്യക്ഷനാക്കാനാണ് വി.ഡി. സതീശന്റെ നീക്കമെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഇതില്‍ കടുത്ത അതൃപ്തിയിലാണ്. ‘ഈ കല്ലില്‍ തല്ലിയാല്‍ മുണ്ട് വെളുക്കില്ല’ എന്ന മട്ടിലാണ് മറ്റ് ഭാരവാഹികളുടെ നിലപാട്. ഇടക്കാല പ്രസിഡന്റായി എം.എം. ഹസ്സന്‍ ഉള്ളപ്പോള്‍ പുതിയൊരു പ്രസിഡന്റ് ഇപ്പോള്‍ എന്തിനെന്ന് ചോദിക്കുന്നവരും കുറവല്ല. ഏതായാലും ആ തര്‍ക്കം നീണ്ടുനീണ്ടു പോവുകയാണ്.
‘അവിടുത്തെപ്പോലെ തന്നെ ഇവിടെയും’ എന്ന മട്ടിലാണ് സി.പി.എമ്മിന്റെയും പോക്ക്. സംസ്ഥാനത്തുടനീളം തര്‍ക്കങ്ങളുണ്ടെങ്കിലും തിരുവനന്തപുരത്താണ് സ്ഥിതി കൂടുതല്‍ രൂക്ഷം. ജില്ലാ സെക്രട്ടറി പദവിക്കായി ‘കാമുകന്മാര്‍’ ഏറെയാണ്. കരുനീക്കങ്ങളും വടംവലികളും ശക്തമായി തുടരുമ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മരുമകനും, ഒപ്പം ‘ഞാനില്ലേ’ എന്ന മട്ടില്‍ വി. ശിവന്‍കുട്ടിയും രംഗത്തുണ്ട്. വി. ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത അതിരൂക്ഷമാണ്. എംഎല്‍എ സ്ഥാനം വഹിക്കുന്നയാള്‍ക്ക് ജില്ലാ സെക്രട്ടറി പദവി കൂടി നല്‍കുന്നതിനെയാണ് ശിവന്‍കുട്ടി ശക്തമായി വിമര്‍ശിക്കുന്നത്. മുന്‍പ് ആനാവൂര്‍ നാഗപ്പന്‍ പദവി ഒഴിഞ്ഞ് സംസ്ഥാന സെക്രട്ടറിയേറ്റംഗമായപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവായ സുനില്‍ കുമാറിനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ താത്പര്യം. എന്നാല്‍ തങ്ങള്‍ നിയന്ത്രിക്കുന്ന തലസ്ഥാന ജില്ലയിലേക്ക് ഒരു യുവനേതാവ് കടന്നുവരുന്നത് തടയാന്‍ ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും കൈകോര്‍ത്തു. അന്ന് അവര്‍ ഒന്നിച്ച് ഉയര്‍ത്തിക്കാട്ടിയത് വര്‍ക്കല എംഎല്‍എയായിരുന്ന വി. ജോയിയെ ആയിരുന്നു.
അന്ന് ജോയിക്ക് വേണ്ടി നിലകൊണ്ടവര്‍ തന്നെയാണിപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറയാന്‍ മുന്നില്‍ നില്‍ക്കുന്നത്. നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോ
ട് പരാജയപ്പെട്ട ശിവന്‍കുട്ടി ഇപ്പോള്‍ ലക്ഷ്യമിടുന്നത് ജില്ലാ സെക്രട്ടറി കസേരയാണ്. ജോയിയെ വീണ്ടും സെക്രട്ടറിയായി പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശിവന്‍കുട്ടി ബഹിഷ്‌കരിച്ചു. ‘അസുഖം’ എന്നാണ് കാരണമായി പറഞ്ഞതെങ്കിലും അത് വെറും പുകമറയാണെന്ന് വ്യക്തം. നിയമസഭയിലേക്ക് മത്സരിച്ചവരില്‍ ജോയി ഒഴികെയുള്ള മറ്റ് മൂന്ന് പ്രമുഖ നേതാക്കളും പരാജയപ്പെട്ടതോടെ, അതുവരെ പല ചേരികളിലായിരുന്നവര്‍ ജോയിക്കെതിരെ ഒന്നിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞെത്തുമ്പോള്‍ താല്‍ക്കാലികമായി ഒഴിഞ്ഞ സെക്രട്ടറി സ്ഥാനം ജോയിക്ക് തിരികെ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ എം.പിയായ എ.എ. റഹീമിനെ മാറ്റി ജോയിക്ക് തന്നെ നറുക്കുവീണത് മുഹമ്മദ് റിയാസിനെ ഏല്‍പ്പിക്കാനാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ശിവന്‍കുട്ടിയുടെയും കടകംപള്ളിയുടെയും പിന്തുണയോടെ എംഎല്‍എയായിരുന്ന ജോയി മുന്‍പ് ജില്ലാ സെക്രട്ടറിയായപ്പോള്‍ ഇരട്ടപ്പദവി ഇവര്‍ക്കൊരു തടസ്സമായി തോന്നിയിരുന്നില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനത്തില്‍ വി. ജോയിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോഴും അദ്ദേഹം എംഎല്‍എയായിരുന്നു. ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ പരാജയപ്പെട്ട് മടങ്ങിയെത്തിയ ജോയിക്ക് പദവി തിരികെ നല്‍കാന്‍ അന്ന് മന്ത്രിയായിരുന്ന ശിവന്‍കുട്ടി തന്നെയാണ് മുന്‍കൈ എടുത്തത്. അന്ന് വി. ശിവന്‍കുട്ടി പുലര്‍ത്തിയ മൗനം, ഇന്ന് എംഎല്‍എ സ്ഥാനവും മന്ത്രിപദവിയും നഷ്ടപ്പെട്ടപ്പോള്‍ ഇരട്ടപ്പദവിയെന്ന വാളായി മാറുകയാണ്. ജോയിയെ മാറ്റിയാല്‍ സെക്രട്ടറി സ്ഥാനം പിടിക്കാമെന്ന വ്യാമോഹത്തോടെയാണ് ഈ നീക്കമെന്ന് വ്യക്തം. എന്തായാലും പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉണ്ടചോറ്റില്‍ കല്ലിട്ട അവസ്ഥയിലാണ് ശിവന്‍കുട്ടി. കണ്ടവരെയെല്ലാം ശത്രുക്കളായി കാണുന്ന മനോ
ഭാവത്തിലും.
















