പത്തനംതിട്ട ജില്ലയില്‍ ബംഗാളി ഭായ് എന്ന വ്യാജേന അഞ്ച് വര്‍ഷക്കാലം ജോലി ചെയ്തിരുന്ന ജുവല്‍ കിങ് ബംഗ്ലാദേശുകാരനായ ഇസ്ലാമിക ഭീകരനാണെന്ന് വെളിപ്പെട്ടത് കേരളം നേരിടുന്ന വലിയൊരു വിപത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ഈ ജില്ലയില്‍ പലയിടങ്ങളിലും ജോലി ചെയ്തിരുന്ന ജുവലിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ടാണ് ഇയാള്‍ ഭീകരനാണെന്ന് തിരിച്ചറിഞ്ഞത്. ബംഗാളില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെ തിരിച്ചയക്കുന്നതില്‍ പ്രതിഷേധിച്ച് എകെ 47 തോക്കേന്തി ‘ഐ ലവ് ബംഗ്ലാദേശ് ‘ എന്ന് ആക്രോശിക്കുന്ന സ്വന്തം ചിത്രമാണ് ജുവല്‍ കിങ് സ്റ്റാറ്റസായിട്ടത്. ഇയാളുടെ പ്രൊഫൈല്‍ പിക്ചറാവട്ടെ, ബംഗ്ലാദേശ് പതാകയും പാര്‍ലമെന്റും പശ്ചാത്തലമായുള്ളതും. ബംഗ്ലാദേശിലെ വിവിധ സ്ഥലങ്ങളുടെ പേരുകളും ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വദേശം ഏതാണെന്ന് ചോദിക്കുന്നവരോട് ഇയാള്‍ പറഞ്ഞിരുന്നത് ബംഗാള്‍ എന്നാണത്രേ.
അതിഥി തൊഴിലാളി എന്ന പേരില്‍ കഴിഞ്ഞിരുന്ന ജുവലിന്റെ ഭീകര പ്രവര്‍ത്തന പശ്ചാത്തലം അപ്രതീക്ഷിതമായാണ് തിരിച്ചറിയപ്പെട്ടത്. ഇതുപോലെ മറ്റു പലരും കേരളത്തില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുപിടിച്ച് കഴിയുന്നുണ്ട്. ഇവര്‍ നമ്മുടെ രാജ്യത്തെ പൗരന്മാരല്ലെന്ന് തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. ആധാര്‍ ഉള്‍പ്പെടെ ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകള്‍ സംഘടിപ്പിച്ചാണ് ഇവര്‍ അധികൃതരെ കബളിപ്പിക്കുന്നത്. ഇത്തരം വ്യാജ രേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഒരു സ്ഥലം കരുനാഗപ്പള്ളിയില്‍ കണ്ടെത്തി. പ്രദേശത്തെ ചിലരുടെ പിന്തുണയോടെ ഭായിമാര്‍ തന്നെയാണ് ഈ കേന്ദ്രം നടത്തിയിരുന്നത്. നിരവധിയാളുകള്‍ക്ക് ഇവിടെ നിന്ന് വ്യാജ രേഖകള്‍ നിര്‍മ്മിച്ചു നല്‍കിയതായാണ് കരുതപ്പെടുന്നത്. ഇവര്‍ ഭാരത പൗരന്മാര്‍ അല്ലെന്നുറപ്പാണ്. നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് അവര്‍ ഏത് സംസ്ഥാനക്കാരായിരുന്നാലും വ്യാജ രേഖകള്‍ സംഘടിപ്പിക്കേണ്ട കാര്യമില്ലല്ലോ.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിയിട്ടുള്ള കുടിയേറ്റ തൊഴിലാളികള്‍ എത്രയുണ്ടെന്നതു സംബന്ധിച്ച് പല കണക്കുകള്‍ ലഭ്യമാണ്. നാല് ലക്ഷം പേര്‍ മാത്രമാണ് അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇവരുടെ എണ്ണം ഇതിലൊക്കെ വളരെയധികമാണ്. കേരളത്തിലെ പല ജില്ലകളിലെയും ജനസംഖ്യയുടെ നല്ലൊരു ശതമാനം കുടിയേറ്റ തൊഴിലാളികളാണ്. ഇവര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ നാട്ടുകാരുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. അക്രമങ്ങളും മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും ലൈംഗിക അതിക്രമങ്ങളും ഇവിടങ്ങളില്‍ പെരുകുന്നു. ഇതിനിടെയാണ് ഇക്കൂട്ടത്തില്‍ ഇസ്ലാമിക ഭീകരരും ഒളിച്ചു കഴിയുന്നുണ്ടെന്ന കാര്യം വെളിപ്പെടുന്നത്. കുടിയേറ്റ തൊഴിലാളികളുടെ എണ്ണമെടുക്കുന്നതിലും നിയന്ത്രിക്കുന്നതിലും അധികൃതര്‍ ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്.
ബംഗാളില്‍ ആറര ദശലക്ഷം ബംഗ്ലാദേശികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ വലിയൊരു വിഭാഗം മമതാ ബാനര്‍ജിയുടെ ഭരണകാലത്ത് നുഴഞ്ഞുകയറിയവരാണ്. ഇവരെ സഹായിക്കുകയാണ് മമതാ സര്‍ക്കാര്‍ ചെയ്തത്. ഇക്കൂട്ടരില്‍ നല്ലൊരു ശതമാനം തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ടര്‍മാരുമായി. എസ്‌ഐആര്‍ വഴി ഇവര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായതാണ് മമതയുടെ പരാജയത്തിന്റെ കാരണങ്ങളിലൊന്ന്. പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ അനധികൃത പൗരന്മാരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുകയാണ്. നുഴഞ്ഞുകയറ്റത്തിന് ഒത്താശ ചെയ്യുന്ന ബംഗ്ലാദേശിലെ ഭരണകൂടം ബംഗാളില്‍ നിന്ന് തിരിച്ചയക്കുന്നവരെ സ്വീകരിക്കാന്‍ മടിക്കുകയാണ്. ബംഗാളില്‍ നിന്ന് കൂടുതല്‍ ബംഗ്ലാദേശികള്‍ ഭായിമാരായി നമ്മുടെ നാട്ടില്‍ എത്തിയേക്കാം. ഇക്കാര്യത്തില്‍ കേരളം ജാഗ്രത പാലിക്കേണ്ടതുണ്ട്.
അതിഥി തൊഴിലാളികള്‍ എന്ന പേരില്‍ ആര്‍ക്കും കേരളത്തില്‍ കഴിയാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. പത്തുവര്‍ഷം കേരളം ഭരിച്ച ഇടതു മുന്നണി സര്‍ക്കാര്‍ ഇതിനെ എല്ലാ തരത്തിലും പ്രോത്സാഹിപ്പിച്ചു. ജിഹാദി ശക്തികളെ പ്രീണിപ്പിക്കുന്ന നയത്തിന്റെ ഭാഗം കൂടിയായിരുന്നു ഇത്. പുതുതായി അധികാരത്തില്‍ വന്നിരിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതു തന്നെ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമൊക്കെയാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്കും വോട്ടവകാശം നല്‍കണമെന്ന് ആഗ്രഹിക്കുന്ന മാനസികാവസ്ഥയാണ് ഇവര്‍ക്കുള്ളത്. ഇക്കാര്യത്തില്‍ പല മാധ്യമങ്ങളും സത്യം പറയാതെ ഒളിച്ചു കളിക്കുകയാണ്. ജുവല്‍ സിങ്ങിനെപ്പോലുള്ള ഭീകരര്‍ ഇത് മുതലെടുക്കും. ഇതിനെതിരെ കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടാവണം. അല്ലാത്തപക്ഷം സ്ഥിതിഗതികള്‍ കൈവിട്ടു പോകും.
















