തിരുവനന്തപുരം: വ്യാഴാഴ്ച ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും നേമം മണ്ഡലത്തിലെ കാലടി, തളിയൽ, പനങ്ങോട്ട് കടവ് പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ട കുടുംബങ്ങൾക്ക് നേമം എം എൽ എ രാജീവ് ചന്ദ്രശേഖരൻ സഹായം എത്തിച്ച് വീടുകളുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
ശക്തമായ മഴയിലും കാറ്റിലും വീടുകളുടെ മേൽക്കൂരകളും, ചുമരുകളും തകർന്ന് കേടുപാടുകൾ സംഭവിച്ച് ദുരിതത്തിലായ കുടുംബങ്ങൾക്ക് താത്ക്കാലിക താമസ സൗകര്യം ഒരുക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ കുടുംബങ്ങളുടെ കാലങ്ങളായുള്ള ഭൂമി പട്ടയവുമായി ബന്ധപ്പെട്ട ആശങ്കകൾക്കും പരിഹാരം കാണാൻ ശ്രമിക്കുമെന്നും രാജീവ് ചന്ദ്രശേഖർ എം എൽ എ പറഞ്ഞു.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും കാലടി വാർഡ് കൗൺസിലറുമായ മഞ്ജു ജി എസ്സ് , ആറ്റുകാൽ വാർഡ് കൗൺസിലർ ശ്രുതി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് കൊളിയൂർ രാജേഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് എം എൽ എയ്‌ക്ക് ഒപ്പം ദുരിത പ്രദേശത്ത് എത്തിയത്.
















