ന്യൂദല്‍ഹി: ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചു എന്ന് സ്വീഡന്‍ കേന്ദ്രമായ അന്താരാഷ്‌ട്ര ഗവേഷണ സ്ഥാപനമായ സിപ്രി (SIPRI) പറയുമ്പോള്‍ അതിന‍്റെ അര്‍ത്ഥം യുദ്ധമോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ നിമിഷങ്ങൾക്കകം തിരിച്ചടിക്കാൻ പാകത്തിൽ ആണവ പോര്‍മുനകള്‍ മിസൈലുകളിൽ ഘടിപ്പിച്ച് സജ്ജമാക്കി വെച്ചിരിക്കുന്നു എന്നാണ്. ആഗോളതലത്തിലെ ആയുധശേഖരണം, ആയുധ നിയന്ത്രണം എന്നിവയെക്കുറിച്ച് പഠനം നടത്തുന്ന അന്താരാഷ്‌ട്ര ഗവേഷണ സ്ഥാപനമായ സിപ്രിയാണ് ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചു എന്ന വാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യ ഇതുവരെ ആണവായുധ പോര്‍മുനകള്‍ മിസൈലുകളില്‍ ഘടിപ്പിച്ച് ഏത് സമയത്തും ആക്രമിക്കാന്‍ സജ്ജമാക്കി വെച്ചിരുന്നില്ല. സമാധാന കാലത്ത് ആണവായുധ പോര്‍മുനകളും അവ വിക്ഷേപിക്കുന്ന മിസൈലുകളും വേർപെടുത്തി പ്രത്യേക സംഭരണശാലകളിലാണ് ഇന്ത്യ ഇതുവരെ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മിസൈലുകളിൽ നേരിട്ട് ഈ 12 പോർമുനകൾ ഘടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഈ നീക്കം പ്രധാനമായും ചൈനയെ ലാക്കാക്കിയാണെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിശദീകരണം.
ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ആകാശത്തോ, കരയിലോ, കടലിലോ?
ഇന്ത്യ ഒരു ആണവ ത്രിതലശക്തിയാണ്. അതായത് കരയില്‍ നിന്നോ കടലില്‍ നിന്നോ വായുവില്‍ നിന്നോ ആണവായുധം തൊടുക്കാന്‍ കഴിവുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ 12 ആണവ പോര്‍മുകള്‍ ഘടിപ്പിച്ച മിസൈലുകള്‍ ആണവ അന്തര്‍വാഹിനികളിലാണോ അതോ കരയില്‍ നിന്നും തൊടുക്കുന്ന ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളിലാണോ അതോ ആകാശത്ത് നിന്നും തൊടുക്കാവുന്ന രീതിയില്‍ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളിലാണോ എന്ന കാര്യംവ്യക്തമാക്കിയിട്ടില്ല. എന്തായാലും ചൈനയെ ലാക്കാക്കണമെങ്കില്‍ അഗ്നി 5ഓ അഗ്നി 6ഓ പോലുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളിലും ആണവ പോര്‍മുന ഘടിപ്പിച്ചിരിക്കാം. ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങിലധികം വേഗതയില്‍ കുതിക്കുന്ന ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് 11000 മുതല്‍ 12000 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് പോകാന്‍ കഴിയും. ഇന്ത്യയും ചൈനയും തമ്മില്‍ 6316 കിലോമീറ്റര്‍ ദൂരമേയുള്ളൂ.
അതുപോലെ അരിഹന്ത് ശ്രേണിയിലുള്ള എസ്എസ് ബിഎന്‍ അന്തര്‍വാഹിനികള്‍ക്കും ചൈനയിലേക്ക് ആണവ മിസൈല്‍ അയയ്‌ക്കാന്‍ സാധിക്കും. ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് അരിഘാട്ട്, ഐഎന്‍എസ് അരിധമന്‍ എന്നിങ്ങനെ മൂന്ന് അന്തര്‍വാഹിനികളാണ് ആണവപോര്‍മുന ഘടിപ്പിച്ച മിസൈലുകള്‍ തൊടുക്കാന്‍ പ്രാപ്തമായത്. അന്തര്‍വാഹിനികളില്‍ നിന്നും തൊടുക്കാന്‍ കെ5, കെ14 എന്നീ ആണവപോര്‍മുന വഹിക്കുന്ന മിസൈലുകള്‍ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്.
അതുപോലെ ഇന്ത്യയുടെ സുഖോയ് 30എംകെ1 യുദ്ധവിമാനത്തിന് ആണവപോര്‍മുന ഘടിപ്പിച്ച ബ്രഹ്മോസ് മിസൈലിനെ വഹിക്കാന്‍ കഴിയും. അതുപോലെ റഫാല്‍, മിറാഷ് യുദ്ധവിമാനങ്ങളില്‍ നിന്നും ആണവപോര്‍മുനഘടിപ്പിച്ച മിസൈലുകള്‍ തൊടുക്കാന്‍ സാധിക്കും.
ഇതുവരെ ഭൂമിക്കടിയിൽ നിർമ്മിച്ചിരിക്കുന്ന ആണവ പോര്‍മുനകളും അവ തൊടുക്കാനുള്ള മിസൈലുകളും പ്രത്യേകം പ്രത്യേകം കോൺക്രീറ്റ് അറകളായ സിലോകൾ (Silos)ക്ക് ഉള്ളില്‍ ആണ് സുരക്ഷിതമായി ഇന്ത്യ സൂക്ഷിച്ചിരുന്നത്. കനത്ത ഉരുക്ക് കവചങ്ങളുള്ള വാതിലുകളാണ് സിലോകൾക്കുള്ളത്. വിക്ഷേപണ സമയത്ത് മാത്രമേ ഈ വാതിലുകൾ തുറക്കൂ. ആണവാക്രമണങ്ങളെപ്പോലും പ്രതിരോധിക്കാൻ തക്കവണ്ണം അതികഠിനമായ സുരക്ഷാ സംവിധാനങ്ങൾ ഇവയ്‌ക്കുണ്ട്. റഡാർ, ഉപഗ്രഹങ്ങൾ, ഭൂകമ്പ സെൻസറുകൾ എന്നിവ ഉപയോഗിച്ചാണ് സിലോകളുടെ സുരക്ഷ ഉറപ്പാക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് (അമേരിക്ക) പോലുള്ള രാജ്യങ്ങൾ തങ്ങളുടെ പ്രധാന ആണവായുധങ്ങളുടെ നല്ലൊരു പങ്കും ഇത്തരത്തിലുള്ള സിലോകളിലാണ് വിന്യസിച്ചിരിക്കുന്നത്.യുദ്ധമുണ്ടായാല്‍ ആവശ്യമെങ്കില്‍ ഈ ആണവ പോര്‍മുനകള്‍ പുറത്തെടുത്ത് മിസൈലുകളില്‍ ഘടിപ്പിച്ച് തൊടുക്കാവുന്നതാണ്. എന്നാല്‍ ഈ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ഇപ്പോഴേ മിസൈലുകളില്‍ ആണവപോര്‍മുനകള്‍ ഘടിപ്പിച്ച് ആക്ടീവായി വിന്യസിച്ചിരിക്കുകയാണ്.
ഇന്ത്യയ്‌ക്ക് എത്ര ആണവ പോര്‍മുനകള്‍ ഉണ്ട്?
ഇന്ത്യയുടെ കൈവശം ആകെ 190 ആണവപോർമുനകൾ ഉണ്ട്. ഇതിൽ 12 എണ്ണം വിന്യസിച്ചിരിക്കുകയും ബാക്കി 178 എണ്ണം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.
നയത്തില്‍ മാറ്റമില്ല, ഇന്ത്യ ആദ്യം ഒരിയ്‌ക്കലും ആണവായുധം ഉപയോഗിക്കില്ല
ആദ്യം ഉപയോഗിക്കില്ല’ (No First Use) എന്ന ഇന്ത്യയുടെ പരമ്പരാഗത ആണവനയത്തിൽ യാതൊരു മാറ്റവുമില്ല. പ്രതിരോധം ലക്ഷ്യമിട്ട് മാത്രം സജ്ജമാക്കിയതാണ് ഈ ആയുധങ്ങൾ. ചൈനയുടെയും പാകിസ്ഥാന്റെയും ഭാഗത്തുനിന്നുള്ള സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഈ നടപടി.
















