തിരുവനന്തപുരം:ഫാത്തിമ തെഹ്ളിയ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധിയാണോ എന്ന് സംശയമുണ്ടെന്ന ഫക്രൂദ്ദീന്‍ അലിയുടെ പ്രസ്താവന ശരിയായി. കാരണം ഇനി മുതല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യരുതെന്ന ജമാ അത്തെ ഇസ്ലാമിയുടെയും സമസ്തയുടെയും ഭീഷണിക്ക് ശേഷം ഫാത്തിമ തെഹ്ളിയ പാലിക്കുന്ന മൗനം ഫക്രൂദ്ദീന്‍ അലിയുടെ വാക്കുകള്‍ ശരിവെയ്‌ക്കുന്നു.
“തനിക്ക് കെ.എം. ഷാജിയേയും ഫാത്തിമ തെഹ്ളിയയെയും സംശയമുണ്ട്. കാരണം ഇവര്‍ രണ്ടു പേരും ശുദ്ധമലയാളം സംസാരിക്കുന്നവരാണ്. ശുദ്ധമലയാളം സംസാരിക്കുന്ന മലബാറില്‍ നിന്നുള്ള സിപിഎമ്മുകാരെയും(മുസ്ലിങ്ങളായ) സംശയിക്കണം. ഇവര്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധികളാണോ എന്ന് സംശയമുണ്ട്.” – കേരള കൗമുദിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫക്രുദ്ദീന്‍ അലി ഇക്കാര്യം പറഞ്ഞത്.
പേരാമ്പ്രയില്‍ ഒരു ഹോട്ടല്‍ ഫാത്തിമ തെഹ്ളിയ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതാണ് പ്രശ്നമായത്. നിലവിളക്ക് ഇരുട്ടില്‍ വെളിച്ചത്തിന് വേണ്ടി കൊളുത്താമെന്നും അല്ലാതെ ഹിന്ദു വിശ്വാസപ്രകാരം ഐശ്വര്യം കൊണ്ടുവരും എന്ന അര്‍ത്ഥത്തില്‍ കൊളുത്താന്‍ പാടില്ലെന്നും സമസ്ത മുശാവറ യോഗം ആഹ്വാനം ചെയ്തിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതിനെ വിമര്‍ശിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമി ഇക്കാര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്കണമെന്നാണ് വാദിച്ചിരിക്കുന്നത്. എങ്കിലും അവരുടെ മറ്റ് വിഷയങ്ങളിലുള്ള നിലപാടുകള്‍ മൗലികവാദ നിലപാടുകള്‍ തന്നെയാണ്.
















