World

ന്യൂയോര്‍ക്ക് നഗരം വെള്ളരിക്കാപ്പട്ടണമോ? കെട്ടിടഉടമകളില്‍ നിന്നും കെട്ടിടം പിടിച്ചെടുത്ത് വാടകക്കാര്‍ക്ക് കൈമാറുമെന്ന് മംദാനി

കെട്ടിടഉടമകളില്‍ നിന്നും കെട്ടിടം പിടിച്ചെടുത്ത് വാടകക്കാര്‍ക്ക് നല‍്കുമെന്നാണ് സൊഹ്റാന്‍ മംദാനി പ്രസംഗിച്ചത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂയോര്‍ക്ക്: എഴുത്തുകാരി മീരാ നായരുടെ മകനും ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറുമായ സൊഹ്റാന്‍ മംദാനിയുടെ ഒരു പ്രസംഗം വൈറലായി പ്രചരിക്കുകയാണ്. മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ പഴയ കാല കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ അലയൊലി നിറഞ്ഞതാണ് ഈ പ്രസംഗം. കെട്ടിടഉടമകളില്‍ നിന്നും കെട്ടിടം പിടിച്ചെടുത്ത് വാടകക്കാര്‍ക്ക് നല‍്കുമെന്നാണ് സൊഹ്റാന്‍ മംദാനി പ്രസംഗിച്ചത്. ഇത് ന്യൂയോര്‍ക്കിലെ കെട്ടിട ഉടമകളെ ഭീതിയാഴ്‌ത്തിയിരിക്കുകയാണ്. തങ്ങളുടെ വാടകക്കെട്ടിടത്തിന്മേല്‍ സൊഹ്റാന്‍മംദാനി കൈവെയ്‌ക്കുമോ എന്നതാണ് ഈ ഭീതിക്ക് അടിസ്ഥാനം.

നഗരത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കുക എന്ന പേരില്‍ സൊഹ്റാന്‍ മംദാനി നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് ഈ പ്രസംഗം നടന്നത്. ദീര്‍ഘകാലമായി വാടകക്കെട്ടിട ഉടമസ്ഥന്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാതെ കെട്ടിടനിയമം ലംഘിക്കുന്ന കേസുകളിലാണ് ഈ കെട്ടിടം പിടിച്ചെടുത്ത് വാടകക്കാര്‍ക്ക് നല‍്കുന്നതിനെക്കുറിച്ച് സൊഹ്റാന്‍ മംദാനി പറഞ്ഞത്. കെട്ടിട ഉടമസ്ഥത എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ വെല്ലുവിളിക്കുകയാണ് ഈ പ്രസംഗത്തിലൂടെ മംദാനി ചെയ്യുന്നത്.

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ മുസ്ലിം ഗ്രൂപ്പിന്റെ പ്രതിനിധി കൂടിയായാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. വിജയിച്ചതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയറായി മംദാനി മാറി. മീരാനായരാണ് അമ്മയെങ്കിലും അവരുടെ ഭര്‍ത്താവായ മഹ്മൂദ് മംദാനിയുടെ മതമാണ് മകന്‍ സൊഹ്റാന് മംദാനി സ്വീകരിച്ചത്.

ന്യൂയോര്‍ക്കില്‍ കെട്ടിട വാടക താങ്ങാവുന്ന നിലയിലാക്കുമെന്നതായിരുന്നു മേയര്‍ തെരഞ്ഞെടുപ്പിനെ സൊഹ്റാന്‍ മംദാനിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കുറഞ്ഞ ശമ്പളമുള്ളവര്‍ക്കും ന്യൂയോര്‍ക്കില്‍ കീശകീറാത്ത വാടകയില്‍ താമസിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് സൊഹ്റാന്‍ മംദാനിയുടെ ലക്ഷ്യം. കുറ‌ഞ്ഞ ശമ്പളമുള്ളവര്‍ എന്നാല്‍ അവര്‍ കുടിയേറ്റക്കാരാണെന്നുറപ്പാണ്. ന്യൂയോര്‍ക്കിലേക്ക് കുടിയേറിയെത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സൊഹ്റാന്‍ മംദാനിയുടേത്. ഇത് അമേരിക്ക അമേരിക്കക്കാര്‍ക്ക് എന്ന നയം പിന്തുടരുന്ന ട്രംപിന്‍റേതിന് കടകവിരുദ്ധമായ നയമാണ്. ഇപ്പോള്‍ ഇറാന്‍ യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ട്രംപ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ന്യൂയോര്‍ക്കിലേക്കും അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെയും പ്രോത്സാഹിപ്പിക്കുന്ന നേതാവാണ്. മംദാനി. ട്രംപ് ഏറ്റവും വെറുക്കുന്ന ഒരു കാര്യമാണ് അന്യരാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം. പ്രത്യേകിച്ചും മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം. ബോട്ടിലെത്തുന്നവര്‍ എന്നാണ് മുസ്ലിം രാജ്യങ്ങളിലെ കുടിയേറ്റക്കാരെ ട്രംപ് പരിഹസിക്കുന്നത്. എന്തായാലും കെട്ടിട ഉടമസ്ഥത തന്നെ വാടകക്കാരെ ഏല്‍പിക്കുമെന്ന സൊഹ്റാന്‍ മംദാനിയുടെ പ്രസ്താവനയും നടപടിയും വലിയ ഭീതി ന്യൂയോര്‍ക്കില്‍ പരത്തിയിരിക്കുകയാണ്.

ഈയിടെ വാടകകൂട്ടാന്‍ സര്‍ക്കാരിന് അനുമതിയുള്ള 5000 അപാര്‍ട്മെന്‍റുകളുള്ള കെട്ടിടസമുച്ചയത്തിന്റെ ഉടമസ്ഥരായ പിനാക്കിള്‍ ഗ്രൂപ്പിനെ ഒഴിവാക്കി സമിറ്റ് പ്രോപ്പര്‍ട്ടിയെ ഏല്‍പിച്ചുകൊണ്ട് ഒരു നടപടി സൊഹ്റാന്‍ മംദാനി എടുത്തിരുന്നു. പാപ്പര്‍ നിയമമനുസരിച്ചാണ് പിനാക്കിള്‍ ഗ്രൂപ്പിനെ മാറ്റി ഈ 5000 അപാര്‍ട് മെന്‍റുകളുള്ള 93 കെട്ടിടങ്ങളുടെ ഉടമസ്ഥത സമിറ്റ് പ്രോപ്പര്‍ട്ടിക്ക് കൈമാറുകയായിരുന്നു സൊഹ്റാന്‍ മംദാനി. ഇങ്ങിനെ കെട്ടിടനിയമങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞ് കെട്ടിട ഉടമകളില്‍ നിന്നും കെട്ടിടം പിടിച്ചെടുത്ത് മറ്റൊരു ഗ്രൂപ്പിന് നല്‍കുന്നത് സ്വകാര്യസ്വത്ത് കൈവശം വെയ്‌ക്കാനുള്ള നിയമത്തെ തന്നെ വെല്ലുവിളിക്കുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്.

ട്രംപും മംദാനിയും തമ്മില്‍ ഏറ്റുമുട്ടല്‍

ട്രംപും മംദാനിയും തമ്മില്‍ പലവിഷയങ്ങളിലും ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. അമേരിക്കയെ വിമര്‍ശിക്കുന്ന കൊളംബിയയുടെ പ്രസിഡന്‍റ് ഗുസ്താവിനെ ന്യൂയോര്‍ക്കിലേക്ക് ക്ഷണിച്ച മംദാനിയുടെ തീരുമാനം ട്രംപ് തടഞ്ഞിരുന്നു. ഇയാള്‍ക്ക് വിസ നിഷേധിക്കുകയായിരുന്നു. കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളായ ഫെഡറല്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാരുമായുള്ള സഹകരണം ഇല്ലാതാക്കുന്ന മംദാനിയുടെ തീരുമാനത്തെയും ട്രംപ് റദ്ദാക്കിയിട്ടുണ്ട്. കാരണം അനധികൃത കുടിയേറ്റക്കാര്‍ക്ക് ചുവന്ന പരവതാനി വിരിക്കാനാണ് മംദാനിയുടെ ശ്രമം.

അതുപോലെ ന്യൂയോര്‍ക്ക് നഗരത്തിലെ പണക്കാരില്‍ നിന്നും ഭാരിച്ച നികുതി പിഴിയാനുള്ള മംദാനിയുടെ നയത്തെയും ട്രംപ് എതിര്‍ത്തിരുന്നു.

 

 

Recent Posts