കൊല്ലം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. കൊല്ലം ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ രോഗം കൂടുതൽ ജില്ലകളിലേക്ക് പടരുകയാണെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.
വയനാട്ടിൽ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. കോളിയാടി സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, സമാനമായ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആയി ഉയർന്നു.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. അശ്രദ്ധമായ ഭക്ഷണരീതികളും വൃത്തിഹീനമായ സാഹചര്യങ്ങളും രോഗവ്യാപനത്തിന് കാരണമാകുന്നു. കഠിനമായ പനി, വയറിളക്കം, വയറുവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടേണ്ടതാണ്. കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുകയും വെള്ളം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കുകയും ചെയ്യുക.
















