ഇറാന്റെ ഭൂപ്രദേശത്തിനുള്ളിലെ താവളങ്ങളെ ലക്ഷ്യമിട്ട് 49 ടോമാഹോക്ക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെ, പുലർച്ചെ ക്രൂസ് മിസൈലുകൾ വിക്ഷേപിക്കുന്നതിന്റെ വീഡിയോ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. യുഎസ് സൈന്യത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യൻ സമയം പുലർച്ചെ 3:45 നാണ് വിവിധ ലക്ഷ്യങ്ങൾക്ക് നേരെയുള്ള മിസൈൽ വിക്ഷേപണം ആരംഭിച്ചത്.
ഫോക്സ് ന്യൂസിനോട് സംസാരിച്ച ട്രംപ്, ഇറാന്റെ ഉള്ളിലെ ലക്ഷ്യങ്ങളെ തകർക്കാൻ 49 ടോമാഹോക്ക് മിസൈലുകൾ ഉപയോഗിച്ചതായും ചിലത് ടെഹ്‌റാനിൽ നിന്ന് 40 മൈൽ (64 കിലോമീറ്റർ) മാത്രം അകലെയാണെന്നും പറഞ്ഞു. യുഎസ് യുദ്ധവിമാനങ്ങൾ ഇറാന് മുകളിലൂടെ പറക്കുന്നുണ്ടെന്നും പേർഷ്യൻ ഉൾക്കടലിന് സമീപമുള്ള രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തെ റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ തങ്ങളെ ഫോണിൽ വിളിച്ച് ബോംബാക്രമണം നിർത്താൻ ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞതായി ഫോക്സ് റിപ്പോർട്ട് ചെയ്തു. യുഎസ് ചർച്ചക്കാർ നിർദ്ദേശിച്ച സമാധാന കരാറിൽ ടെഹ്‌റാൻ ഒപ്പുവെച്ചില്ലെങ്കിൽ, അമേരിക്കൻ സേന “നാളെ രാത്രിയും” ബോംബെറിയുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി, ഈ ഭീഷണിപ്പെടുത്തലിനിടയിൽ അദ്ദേഹം ഒരു തെറിവാക്ക് ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്.
















