ന്യൂദൽഹി : ജൂൺ 11 ന് പൂനെയിൽ നിന്ന് രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ബുധനാഴ്ച പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചില്ലെങ്കിൽ ജൂൺ 20 മുതൽ ദൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്തുമെന്നുമാണ് പാറ്റകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പൂനെ, ലഖ്‌നൗ, അമൃത്സർ, ബെംഗളൂരു, ജയ്‌പൂർ, ഹൈദരാബാദ് എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുമെന്ന് ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് വ്യാഴാഴ്ച പൂനെ പ്രകടനത്തിൽ പങ്കുചേരുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
പരീക്ഷാ നടത്തിപ്പിൽ ആവർത്തിച്ചുള്ള പരാജയങ്ങൾ ആരോപിച്ചും മന്ത്രിയുടെ ഉത്തരവാദിത്തം ആവശ്യപ്പെട്ടും ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സിജെപി അറിയിച്ചു.
അതേ സമയം ജൂൺ 6 ന് ന്യൂദൽഹിയിലെ ജന്തർ മന്തറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. എന്നാൽ ജന്തർ മന്തറിലെ പരിപാടി അമ്പേ പരാജയപ്പെടുകയാണുണ്ടായത്. വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ച യിടത്ത് യുവാക്കളുടെ എണ്ണം നന്നേ കുറവായിരുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് ഒറ്റ ദിവസത്തെ മാധ്യമശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞതിനപ്പുറം ഒന്നും ചെയ്യാനാവില്ല. ആ പ്രതിഷേധം അങ്ങേയറ്റം നിര്‍ജീവമായിരുന്നുതാനും.
ദല്‍ഹിയില്‍ ഒരു സമ്മേളനം സംഘടിപ്പിക്കുക, എങ്ങനെയെങ്കിലും അക്രമത്തിലേക്ക് വഴി തിരിച്ചുവിടുക എന്ന ലക്ഷ്യമാണ് സിജെപിക്കാര്‍ക്ക് ഉണ്ടായിരുന്നതെന്നു വേണം മനസ്സിലാക്കാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ ഇസ്ലാമിക തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതു പോലെ മറ്റൊന്ന് സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് ഇവര്‍ നോക്കിയത്.
















