ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിൽ തുടരുന്ന വ്യക്തിയെന്ന അപൂർവ്വ നേട്ടം കൈവരിച്ച നരേന്ദ്ര മോദിയെ രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിനന്ദിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്റെയും ജനങ്ങളുടെ പിന്തുണയുടെയും തെളിവാണ് ഈ നാഴികക്കല്ലെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി. എക്‌സിലെ പോസ്റ്റിലൂടെയാണ് രാഷ്‌ട്രപതി തന്റെ സന്തോഷം പങ്കുവെച്ചത്.
“ഭരണനിർവഹണം, സാമ്പത്തിക പ്രതിരോധശേഷി, സാമൂഹിക പരിവർത്തനം എന്നീ മേഖലകളിൽ ദൂരവ്യാപകമായ മുന്നേറ്റങ്ങൾ നിങ്ങളുടെ ഭരണകാലത്തെ വേറിട്ടു നിർത്തുന്നു,” അവർ കുറിച്ചു. ജവഹർലാൽ നെഹ്‌റുവിന്റെ 4,398 ദിവസത്തെ റെക്കോർഡ് മറികടന്നാണ് മോദി 4,399 ദിവസങ്ങൾ പൂർത്തിയാക്കി പുതിയ റെക്കോർഡ് കുറിച്ചത്.
ഇന്ത്യയുടെ ശക്തമായ ജനാധിപത്യ പാരമ്പര്യങ്ങളിൽ പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതാണ് പ്രധാനമന്ത്രിയുടെ ഈ യാത്രയെന്ന് രാഷ്‌ട്രപതി പറഞ്ഞു. ‘ആത്മനിർഭർ ഭാരത്’, ‘വികസിത് ഭാരത്’ എന്നീ ലക്ഷ്യങ്ങളിലേക്ക് രാജ്യത്തെ നയിക്കാൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ലഭിക്കട്ടെ എന്നും രാഷ്‌ട്രപതി പ്രാർത്ഥിച്ചു.
രാജ്യത്തെ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് പോലും വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കുന്നതിൽ സർക്കാർ ശ്രദ്ധ ചെലുത്തിയെന്നും, ഇത് ‘അന്ത്യോദയ’ എന്ന തത്വത്തോടുള്ള പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. മോദിയുടെ കീഴിൽ നടപ്പിലാക്കിയ ‘പിഎം-ജൻമൻ’, ‘ധർത്തി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ’ തുടങ്ങിയ പദ്ധതികൾക്ക് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.















