Football

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മെക്‌സിക്കോ സിറ്റി: കാറ്റ് നിറച്ച തുകല്‍പ്പന്തിനൊപ്പം ലോകം ഓടിത്തുടങ്ങുകയാണ്, നാളെ മുതല്‍. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍, ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന ലോകകപ്പ് കാലം വരവായി. 48 രാജ്യങ്ങളില്‍നിന്ന് ഒരു രാജ്യത്തെ വിജയസോപാനത്തിലേക്ക് ആനയിക്കാന്‍ ട്രയോന്‍ഡ നാളെ മുതല്‍ ഓടിത്തുടങ്ങും.

അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി അരങ്ങേറുന്ന ലോകകപ്പിന്റെ 23-ാം പതിപ്പിന് നാളെ കിക്കോഫ്. 48 ടീമുകള്‍ 12 ഗ്രൂപ്പുകള്‍, 1248 താരങ്ങള്‍, 16 വേദികള്‍ 104 മത്സരങ്ങള്‍.. ഒരു ജേതാവിനെ തേടി 39 ദിവസത്തെ പ്രയാണമാണ് ട്രയോന്‍ഡ നടത്തുന്നത്. മെക്‌സിക്കോ ഇത് മൂന്നാം തവണയാണ് ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്നത്, അമേരിക്ക രണ്ടാമതും. 1994-ലാണ് അമേരിക്ക അവസാനമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. കാനഡ ഇതാദ്യമായാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

ഇത്തവണ ലോകകപ്പില്‍ 32നു പകരം 48 ടീമുകള്‍ മാറ്റുരയ്‌ക്കും. 12 ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിന്റെ തുടക്കമായ റൗണ്ട് ഓഫ് 32-ല്‍ മത്സരിക്കും. പിന്നീട് 16 ടീമുകളുടെ പ്രീ ക്വാര്‍ട്ടര്‍, അതിനുശേഷം ക്വാര്‍ട്ടര്‍, സെമി, ഒടുവില്‍ ജൂലൈ 19ന് കലാശപ്പോരാട്ടം.

അമേരിക്കയിലെ 11ഉം മെക്‌സിക്കോയിലെ മൂന്നും കാനഡയിലെ രണ്ടുമടക്കം 16 വേദികളിലായാണ് മത്സരങ്ങള്‍. ഉദ്ഘാടന മത്സരം മെക്‌സിക്കോ സിറ്റിയിലെ ബനോര്‍റ്റെ സ്റ്റേഡിയത്തിലും ഫൈനല്‍ ന്യൂ ജേഴ്‌സി സംസ്ഥാനത്തെ ഈസ്റ്റ് റുതര്‍ഫോര്‍ഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലും. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ സഹ ആതിഥേയരായ മെക്‌സിക്കോ ബനോര്‍റ്റെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് ദക്ഷിണാഫ്രിക്കയെ നേരിടും.

Recent Posts