2026 ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് ടീമിന്റെ അഭാവത്തെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി ബംഗ്ലാദേശ് ടി20 ക്യാപ്റ്റൻ ലിറ്റൺ ദാസ്. ഇന്ത്യയിൽ ടൂർണമെന്റ് കളിക്കാൻ കളിക്കാർ ആഗ്രഹിക്കുന്നുവെന്ന് ലിറ്റൺ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പക്ഷേ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം തനിക്കായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഈ വർഷത്തെ ടി20 ലോകകപ്പിന് മുമ്പ്, ഇന്ത്യയിൽ മത്സരങ്ങൾ കളിക്കുന്നതിലെ സുരക്ഷാ ആശങ്കകൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. അതിനെ കുറിച്ചായിരുന്നു ലിറ്റൺ ദാസിന്റെ പ്രതികരണം.
കളിക്കാരുമായി ഉദ്യോഗസ്ഥർ ഒരു കൂടിക്കാഴ്ച നടത്തി, ഇന്ത്യയിൽ സുരക്ഷാ ആശങ്കകളുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ, കളിക്കാർ ഈ വാദത്തോട് വിയോജിച്ചു. ബംഗ്ലാദേശ് ടീം മുമ്പ് പാകിസ്ഥാനിൽ കളിച്ചിരുന്നുവെന്നും അവിടെ കളിക്കാരുടെ മുറികൾക്ക് പുറത്ത് സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ വരെ നിയോഗിച്ചിരുന്നുവെന്നും ലിറ്റൺ പറഞ്ഞു. അതിനാൽ, ഇന്ത്യയിൽ കളിക്കുന്നതിന്റെ സുരക്ഷാ ആശങ്കകൾ ഞങ്ങൾ കളിക്കാർക്ക് മനസ്സിലായില്ല.
” ഇന്ത്യയിൽ സുരക്ഷയില്ലെന്ന് അവർ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചുവെന്ന് ഞങ്ങൾ അവരോട് പറഞ്ഞു . അവിടെ, സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളുടെ മുറികൾക്ക് പുറത്ത് തോക്കുകളുമായി നിന്നു. അതിനേക്കാൾ അപകടകരമായത് മറ്റെന്താണ്? ഞങ്ങൾക്ക് പാകിസ്ഥാനിൽ കളിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഇന്ത്യയിൽ ആയിക്കൂടാ?” ലിറ്റൺ ചോദിച്ചു.
അധികാരത്തിലിരിക്കുമ്പോഴും, അധികാരത്തിന് പുറത്തായിരിക്കുമ്പോഴും പലരുടെയും പ്രസ്താവനകൾ മാറുമെന്നും ബംഗ്ലാദേശിന്റെ ഇടക്കാല ഭരണ മേധാവിയായിരുന്ന മുഹമ്മദ് യൂനുസിനെ പരാമർശിച്ച് ലിറ്റൺ ദാസ് പറഞ്ഞു.











