ദുബായ്: ദുബായിൽ വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ദുബായ് കോൺസുലേറ്റ് ജനറലാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ട് അനുസരിച്ച് റോഡിന്റെ മധ്യത്തിൽ നിർത്തിയിരുന്ന ട്രക്കിൽ ഒരു മിനിബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ്. സാങ്കേതിക തകരാർ മൂലം ട്രക്ക് പെട്ടെന്ന് റോഡിന്റെ മധ്യത്തിൽ നിർത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.
ബസ് ഡ്രൈവർ ശ്രദ്ധിക്കാതിരിക്കുകയും സുരക്ഷിതമായ അകലം പാലിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് പിന്നിൽ നിന്ന് വാൻ ഇടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഇതിൽ അഞ്ച് പേർക്ക് ഗുരുതരവും നാല് പേർക്ക് മിതമായ പരിക്കുകളും ഉണ്ടായിരുന്നു. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിയെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനായി തെളിവുകൾ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ട്രാഫിക് അപകട അന്വേഷണ വിഭാഗത്തിലെ വിദഗ്ധരെ സംഭവസ്ഥലത്തേക്ക് അയച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവത്തിന് ശേഷം പോലീസ് വകുപ്പ് നഗരത്തിലെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. വാഹനത്തിന്റെ തകരാർ, ഇന്ധനം തീർന്നുപോകൽ, ടയർ തകരാറ് എന്നിവ കാരണം റോഡിന്റെ മധ്യത്തിൽ നിർത്തുന്നതിന്റെ ഗുരുതരമായ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വാഹനങ്ങൾ ഗതാഗതയോഗ്യമാണെന്ന് ഡ്രൈവർമാർ ഉറപ്പാക്കണമെന്നും പോലീസ് ഊന്നിപ്പറഞ്ഞു.
അപകടത്തിൽപ്പെട്ടവർക്ക് തുണയേകും
അതേ സമയം തന്നെ ദുബായിൽ നിരവധി ഇന്ത്യൻ തൊഴിലാളികളുടെ ജീവൻ അപഹരിച്ച ദാരുണമായ റോഡപകടത്തിൽ അതിയായ ദുഃഖമുണ്ടെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിൽ എഴുതി. “ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനവും പ്രാർത്ഥനയും,”- കോൺസൽ പറഞ്ഞു.
കൂടാതെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിക്കുകയും പരിക്കേറ്റ ഇന്ത്യക്കാരെ കാണുകയും ചെയ്തു. സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകുന്നതിന് പ്രാദേശിക അധികാരികളുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
















