ന്യൂദല്‍ഹി: തന്റെ കൂടെ 20 തൃണമൂല്‍ എംപിമാരുണ്ടെന്നും താന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായി ഇനി ലോക്സഭയില്‍ ഇരിയ്‌ക്കുമെന്നും വ്യക്തമാക്കി കകോലി ഘോഷ്
മമതയുടെ കൂടെ കഴിഞ്ഞ 40 വര്‍ഷത്തോളം നിഴലായി നിന്ന സീനിയര്‍ തൃണമൂല്‍ എംപി കകോലി ഘോഷുള്‍പ്പെടെ 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയുടെ ഭാഗമായി ലോക്സഭയില്‍ ഇരിക്കാന്‍ ധാരണ. ഇതോടെ മമതയുടെ പാര്‍ട്ടി പാര്‍ലമെന്‍റിലും പിളര്‍ന്നു. ആകെ 28 എംപിമാരാണ് മമതയുടെ തൃണമൂലിന് ഉണ്ടായിരുന്നത്. .
“ലോക് സഭയിലും ബംഗാളിലും ഞങ്ങളുടെ തൃണമൂല്‍ പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായതിനാലാണ് എന്‍ഡിഎയ്‌ക്കൊപ്പം പോകുന്നത്. മമത സര്‍ക്കാരിന്റെ ദുര്‍ഭരണം, അരാജകത്വം, ഗുണ്ടാപ്പിരിവ് തുടങ്ങിയവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ് ഞങ്ങളുടെ തീരുമാനം.
ഞങ്ങള്‍ക്ക് എന്‍ഡിഎയുടെ ഭാഗമാകണമെന്ന് ലോക് സഭാ സ്പീക്കറെ അറിയിച്ചു കഴിഞ്ഞു”. – കകോലി ഘോഷ് പറഞ്ഞു.
“ഇപ്പോള്‍ ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായി ഇരിക്കും. പിന്നീട് സ്പീക്കറുടെ തീരുമാനവും കൂടെയുള്ളവരുടെ അഭിപ്രായവും ആരാഞ്ഞ ശേഷം വേറിട്ടിരിക്കണോ അതോ എന്‍ഡിഎയില്‍ ലയിക്കണോ എന്ന കാര്യം തീരുമാനിക്കും. ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല.” – കകോലി ഘോഷ് പറഞ്ഞു.
“ഇത് അവസരവാദമല്ലേ? തെരഞ്ഞെടുപ്പില്‍ തോറ്റ ഉടനെ മമതയിലും തൃണമൂലിലും നിങ്ങള്‍ കുറ്റങ്ങള്‍ മാത്രമാണോ കാണുന്നത്?”. എന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് കകോലി ഘോഷ് നല്‍കിയ മറുപടി ഇതായിരുന്നു. “കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ മമതയുടെ കൂടെയുണ്ട്. 1984ല്‍ മമതയ്‌ക്കൊപ്പം തുടങ്ങിയ യാത്രയാണ് എന്‍റേത്. 1989ല്‍ മമത തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്.
കകോലി ദാസ് മമതയ്‌ക്കൊപ്പം എന്നും വിശ്വസ്തയായി ഉണ്ടായിരുന്നു. എന്നെ പൊലീസ് നന്ദിഗ്രാമിലും സിന്ദൂര്‍ സമരത്തിലും തല്ലിച്ചതച്ചിട്ടുണ്ട്. തൃണമൂലിന് വേണ്ടി ഞാന്‍ പൊലീസിന്റെ തല്ലുകൊണ്ടിട്ടുണ്ട്.
1996ല്‍ എന്നെ റോഡിലിട്ട് സിപിഎമ്മുകാര്‍ ശരീരം നീലിക്കുന്നതുവരെ തല്ലിയിട്ടുണ്ട്. 1996ല്‍ എന്നെ മുറിയിട്ട് പൂട്ടി തലയില്‍ തോക്കുവെച്ചിട്ടുണ്ട്. ഇതെല്ലാം ഞാന്‍ തൃണമൂലിന് വേണ്ടി സഹിച്ചു. 1998ല്‍ തൃണമൂല്‍ രൂപീകരിച്ച വര്‍ഷം ഞാന്‍ ഡയമണ്ട് ഹാര്‍ബറില്‍ മത്സരിച്ചു. പലതവണ തെരഞ്ഞെടുപ്പില്‍ തോറ്റ എനിക്ക് 2009ല്‍ ആണ് ആദ്യമായി വിജയിക്കാന‍് കഴിഞ്ഞത്. 2001ലെ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് ലഭിച്ചത് വെറും 30 സീറ്റുകളാണ്. അന്നൊക്കെ ഞാന്‍ മമതയ്‌ക്കൊപ്പം തന്നെ നിന്നു. എന്നാല്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തോടെയാണ് ഞാന്‍ മമതയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ആ കൂട്ടബലാത്സംഗത്തിന്റെ തെളിവുകള്‍ തൃണമൂല്‍ ഗുണ്ടകള്‍. നശിപ്പിച്ചു.
2024ല്‍ നടന്ന ആര്‍ജി കറിന്റെ പേരില്‍ എന്തിന് ഇപ്പോള്‍ പുറത്തുപോകുന്നു? എന്ന രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് “ആര്‍ജി കര്‍ സംഭവം നടന്നത് 2024ല്‍ ആണെന്നത് ശരി തന്നെ. ഞാന്‍ അന്ന് പാര്‍ട്ടിയില്‍ ഈ പ്രശ്നം പറഞ്ഞിരുന്നു. അന്ന് ഗുണ്ടകള്‍ തെളിവുകള്‍ നശിപ്പിച്ചതുപോലെ പാര്‍ട്ടി നേതാക്കള്‍ ഈ പ്രശ്നം തന്നെ മറച്ചുവെയ്‌ക്കുകയായിരുന്നു. നമ്മള്‍ ഒരു മധ്യവര്‍ഗ്ഗക്കാരുടെ പാര്‍ട്ടിയാണെന്ന് ഞാന്‍ മമതയോട് അന്ന് പറഞ്ഞു. ആര്‍ജി കര്‍ പോലുള്ള സംഭവങ്ങള്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഞാന്‍ മാറിയത്.
മമത വിജയിച്ചിരുന്നെങ്കില്‍ നിങ്ങള്‍ മാറുമായിരുന്നോ?
ഞാന്‍ 2026ല്‍ നിയമസഭയില്‍ മത്സരിച്ചിട്ടില്ല. ഞാന്‍ എംപിയാണ്. അതുകൊണ്ട് നിയമസഭയിലെ ജയപരാജയങ്ങള്‍ എനിക്ക് പ്രശ്നമല്ല. പക്ഷെ ആര്‍ജി കര്‍ കൂട്ടബലാത്സംഗത്തിന് ശേഷമാണ് ഞാന്‍ മാറിയത്.
















