കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്നും രാജി വെച്ചതിന് തൊട്ടുപിന്നാലെ മുൻ ടിഎംസി എംപി സുഖേന്ദു ശേഖർ റോയ് 5 ടിഎംസി എംപിമാർക്കൊപ്പം ബിജെപി നേതാവ് ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി. ഇവർ ബിജെപിയിൽ ചേരുമെന്നാണ് സൂചനകൾ. മമത ബാനർജിയും അഭിഷേക് ബാനർജിയും ഇൻഡി സഖ്യത്തിന്റെ യോഗത്തിനായി ന്യൂദൽഹിയിൽ എത്തിയ സമയത്താണ് ഈ നാടകീയ നീക്കങ്ങൾ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
പാർട്ടിയിൽ നിന്നും രാജ്യസഭയിൽ നിന്നും രാജി വെച്ച് മണിക്കൂറുകൾക്കകം മുൻ ടിഎംസി എംപി സുഖേന്ദു ശേഖർ റോയ് അഞ്ച് ടിഎംസി എംപിമാർക്കൊപ്പം ബിജെപി നേതാവ് ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഈ യോഗത്തിൽ പങ്കെടുത്തു. ടിഎംസി ലോക്‌സഭാ എംപി പ്രസൂൺ ബാനർജിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇത് പാർട്ടിയുടെ പാർലമെന്ററി തലപ്പത്ത് വലിയൊരു പിളർപ്പിന്റെ ശക്തമായ സൂചനയാണ് നൽകുന്നത്.
ബർധമാൻ പുർബ എംപി ഷർമിള സർക്കാർ, ഹൗറ എംപി പ്രസൂൺ ബാനർജി, കൂച്ച് ബിഹാർ എംപി ജഗദീഷ് ചന്ദ്ര ബസൂനിയ, ബങ്കുര എംപി അരൂപ് ചക്രവർത്തി, ഝാർഗ്രാം എംപി കാളിപദ സോറൻ, ബോൽപൂർ എംപി അസിത് മാൽ എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർ. മഥുരാപൂർ എംപി ബാപ്പി ഹൽദാറും യോഗത്തിൽ പങ്കെടുത്തതായി ചില കേന്ദ്രങ്ങൾ അവകാശപ്പെടുന്നുണ്ട്.
















