Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

എറണാകുളം ഇടപ്പള്ളി ബ്രഹ്‌മസ്ഥാന ക്ഷേത്രത്തിലെ സത്സംഗത്തില്‍ മാതാ അമൃതാനന്ദമയീ ദേവി നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊവിഡിനു ശേഷം മക്കളേ എല്ലാ വരേയും ഒന്നിച്ചു കാണാന്‍ കഴിഞ്ഞതില്‍ അമ്മയ്‌ക്ക് അതിയായ സന്തോഷമുണ്ട്്. മക്കളുടെ സ്നേഹം കരകവിഞ്ഞൊഴുകി, അതൊരു നദിയായി തീരുന്ന ഹൃദയങ്ങളുടെ സംഗമമാണ്് അമ്മയ്‌ക്കിവിടെ കാണാനും അനുഭവിക്കാനും കഴിയുന്നത്.

ജനനത്തിനും മരണത്തിനും മദ്ധ്യത്തിലുള്ള ജീവിതം എന്ന ഈ ഇടവേളയ്‌ക്കു പ്രസക്തിയും പ്രാധാന്യവും കൈവരുന്നത്്, നല്ല കര്‍മ്മങ്ങള്‍ ചെയ്യുമ്പോളാണ്. പ്രകൃതിയോടും സഹജീവികളായ മനുഷ്യരോടും മറ്റു ജീവജാലങ്ങളോടുമുള്ള നമ്മുടെ ധര്‍മ്മം നിറവേറുന്നതിനെയാണ് അമ്മ നല്ല കര്‍മ്മങ്ങള്‍ എന്നുദ്ദേശിച്ചത്.

കൊവിഡ് നമ്മളെ അനവധി പാഠങ്ങള്‍ പഠിപ്പിച്ചു – പഠിപ്പിക്കാന്‍ ശ്രമിച്ചു എന്നു പറയുന്നതായിരിക്കും നല്ലത്്. കാരണം സൃഷ്ടിയുടെ ആരംഭം മുതല്‍ക്കുതന്നെ പ്രകൃതി, അല്ലെങ്കില്‍ ഈശ്വരശക്തി നമ്മളെ പല നല്ലകാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതാണ്്. അവയൊക്കെ നമ്മള്‍ വേണ്ടവണ്ണം പഠിച്ചിരുന്നെങ്കില്‍ ഇന്നു മനുഷ്യന്‍ നേരിടുന്ന പല സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നു.

ഓരോ ആപത്തും, അതു മഹാമാരി ആയാലും പ്രകൃതിക്ഷോഭമായാലും കാലാവസ്ഥാവ്യതിയാനം ആയാലും അവയെല്ലാം പ്രധാനമായും മൂന്നു കാര്യങ്ങള്‍ ചെയ്യാനാണു മനുഷ്യനോട് ആവശ്യപ്പെടുന്നത്:

1. സഹകരണം 2. സൗഹൃദം 3. സഹവാസം
മനുഷ്യന്‍ മനുഷ്യനുമായി സഹകരിച്ചു നീങ്ങുക. പ്രകൃതിയുമായി സൗഹൃദം സ്ഥാപിക്കുക. ഈശ്വരശക്തിയുമായി സഹവാസം പുലര്‍ത്തുക. ഈ മൂന്നുകാര്യങ്ങള്‍ കുറേശ്ശേയെങ്കിലും പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍, അതു നമ്മുടെ എല്ലാ മേഖലകളേയും ബാധിക്കും.

സന്ധിസംഭാഷണങ്ങളിലൂടെ കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണു മനുഷ്യര്‍. അത്തരമൊരു സമീപനമാണു നമ്മള്‍ പ്രകൃതിയോടും സ്വീകരിച്ചിരിക്കുന്നത്. മനുഷ്യര്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്ധിസംഭാഷണങ്ങള്‍ ഫലം ചെയ്‌തെന്നു വരാം. പക്ഷെ, പ്രകൃതിയുമായി അങ്ങനെയൊരു ധാരണയൊന്നുമുണ്ടാക്കാന്‍ സാധിക്കില്ല. അവിടെ അഹന്ത വെടിഞ്ഞ്, തലതാഴ്‌ത്തി, എളിമയോടുകൂടിയുള്ള സൗഹൃദവും ആരാധനാമനോഭാവവും മാത്രമേ ഫലവത്താകു.

തലമുറകളായി മനുഷ്യന്‍ പ്രകൃതിമാതാവിനെ ദ്രോഹിക്കുകയാണ്. അമ്മ മക്കളോടു ക്ഷമിച്ചു കൊണ്ടേയിരുന്നു. വീണ്ടും വീണ്ടും കാരുണ്യവും പ്രേമവും വാരിക്കോരി ചൊരിഞ്ഞു. പക്ഷെ, ഇനിയും അതുണ്ടാവുമെന്നു തോന്നുന്നില്ല. കാരണം, പ്രകൃതിയുടെ ക്ഷമയും കാരുണ്യവും ഒക്കെ നമ്മള്‍ ദുര്‍ബ്ബലതകളും പരിമിതികളുമായി കാണാന്‍ തുടങ്ങിയിരിക്കുന്നു. പ്രകൃതി, മഹാശക്തിയാണെന്നും, രക്ഷിക്കാന്‍ കഴിവുള്ളതുപോലെ ശിക്ഷിക്കാനും കഴിവുണ്ടെന്നുള്ള സത്യം നമ്മള്‍ മറക്കുന്നു. ഇനിയും ക്ഷമിച്ചാല്‍, നമ്മള്‍ നന്നാവില്ലെന്നു പ്രകൃതിമാതാവിനു തോന്നി തുടങ്ങിയിരിക്കാം. അതുകൊണ്ട്, ഇനിയെങ്കിലും പ്രകൃതിയുടെ മുന്‍പില്‍ വിനയപൂര്‍വ്വം തലകുനിക്കാന്‍ ശീലിക്കുക. പ്രകൃതിയെ ആദരവോടും സ്നേഹത്തോടും പരിഗണിക്കാന്‍ പഠിക്കുക.

സൃഷ്ടിയുടെ സൗന്ദര്യം നാനാത്വത്തിലാണ്. സനാതനധര്‍മ്മം നാനാത്വത്തിനെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഋഷീശ്വരന്മാര്‍ നാനാത്വത്തില്‍ വൈരുദ്ധ്യം കണ്ടിട്ടില്ല. അതിനെ നിഷേധിക്കുയും ചെയ്തിട്ടില്ല. കാരണം, പലതായി കാണുന്നെങ്കിലും, അവയെല്ലാം ഒന്നിന്റെ പല നാമങ്ങളും രൂപങ്ങളും ആണെന്നറിയുകയും അനുഭവിക്കുകയും ചെയ്തവരായിരുന്നു അവര്‍. ഒരു പൂന്തോട്ടത്തില്‍ അനേകം വര്‍ണ്ണത്തിലും നിറത്തിലും ആകൃതിയിലുമുള്ള പുഷ്പങ്ങള്‍ ഉണ്ടാകും. വിഷപ്പൂക്കളും ഉണ്ടായേക്കാം. പക്ഷേ, തേനീച്ച എല്ലാത്തില്‍ നിന്നും തേന്‍ മാത്രമേ നുകരുന്നുള്ളൂ. ഇതുപോലെ, നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കാന്‍ ഋഷീശ്വരന്മാര്‍ നമ്മളെ പഠിപ്പിച്ചു. ആ കാഴ്‌ച്ചപ്പാടില്‍ വിദ്വേഷമില്ല, പകയുമുല്ല. ദുഃഖമില്ല, ദേഷ്യവുമില്ല. അവിടെ എല്ലാവരിലും എല്ലാത്തിലും നന്മ മാത്രം ദര്‍ശിക്കുന്നു.

വൈരുദ്ധ്യങ്ങളെ തുറന്ന മനസോടെ സ്വീകരിക്കാനും സ്വാഗതം ചെയ്യാനും കഴിയുമ്പോളാണ് യഥാര്‍ത്ഥ സൗഹൃദം ഉടലെടുക്കുന്നത്. അതില്‍നിന്നാണ് ശരിയായ സഹവര്‍ത്തിത്വം ജനിക്കുന്നത്. ഈ ഭൂമിയും പ്രകൃതിയും ഇവിടുത്തെ വിഭവങ്ങളും എല്ലാ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഒരുപോലെ അനുഭവിക്കാന്‍ അവകാശപ്പെട്ടതാണെന്നുള്ള ഉത്തമ ബോദ്ധ്യത്തില്‍ നിന്നാണ് ശരിയായ സഹവര്‍ത്തിത്വം ഉണ്ടാകുന്നത്.

ലോകത്തില്‍ എവിടെയാണ് വൈരുദ്ധ്യങ്ങളില്ലാത്തത്? ഓരോ വ്യക്തിയുടെയും സ്വഭാവത്തിലും പെരുമാറ്റത്തിലും വൈരുദ്ധ്യങ്ങളില്ലെ? ഒരു വീട്ടില്‍ നാലുപേരുണ്ടെങ്കില്‍, നാലല്ല, നാനൂറു വൈരുദ്ധ്യങ്ങളുണ്ടാകും. ഒരു ഓഫീസാണെങ്കിലോ? വ്യക്തിയായാലും ഒരു പ്രത്യേക വിഭാഗമായാലും രാജ്യമായാലും അവരവരുടെ ധര്‍മ്മം അനുഷ്ഠിച്ചു ജീവിച്ചാല്‍, മറ്റുള്ളവരേയും അതുപോലെ ജീവിക്കാന്‍ അനുവദിച്ചാല്‍, ഇന്നു കാണുന്ന പ്രശ്‌നങ്ങളില്‍ തൊണ്ണൂറു ശതമാനവും ഒഴിവാകുമായിരുന്നു.

ഇന്ന് നമ്മള്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കാതെ ചിന്തിക്കുകയുമാണ് ചെയ്യുന്നത്. മനസ്സില്‍ ദേഷ്യം ഉണ്ടാകുമ്പോള്‍ ആ ചിന്ത ഉടനെ തന്നെ പ്രവൃത്തിയായോ വാക്കായോ മാറുന്നു. ആ ചിന്തയും പ്രവൃത്തിയും തമ്മില്‍ കാലതാമസം ഇല്ല. അതുകൊണ്ട്, വികാരത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സമയം കിട്ടുന്നില്ല. ദേഷ്യം വന്ന് പ്രതികരിക്കുമ്പോള്‍, സാഹചര്യത്തെ മനസ്സിലാക്കാന്‍ പോലും നമുക്ക് സമയം കിട്ടുന്നില്ല. ദേഷ്യം ഉടനെ തന്നെ വാക്കായും പ്രവൃത്തിയായും പ്രകടമാകുന്നു. സാഹചര്യം മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍, നമ്മള്‍ മിക്കപ്പോഴും വിഡ്ഢികളാകുന്നു. ക്ഷമയാണ് നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടത്.

പ്രേമത്തില്‍ ജനിച്ച്, പ്രേമത്തില്‍ ജീവിച്ച്, പ്രേമത്തില്‍ അവസാനിക്കാന്‍ ഉള്ളതാണ് മനുഷ്യജന്മം. അത്തരം പരിശുദ്ധമായ പ്രേമത്തിന് അന്ത്യമില്ലെന്നുള്ളതാണ് സത്യം. ഈ പ്രപഞ്ചത്തിലെ ജീവരാശികളെ പരസ്പരം ബന്ധിപ്പിക്കുന്നതും പ്രേമമാണ്. മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും കുഞ്ഞിനെ അമ്മയോടും, അമ്മയെ കുഞ്ഞിനോടും ബന്ധിപ്പിച്ചു നിര്‍ത്തുന്നത് പ്രേമത്തിന്റെ ശക്തിയാണ്.

എന്നാല്‍, ഇന്ന് മിക്കവരും ജീവിതം മുഴുവന്‍ പ്രേമം തേടി അതു കിട്ടാതെ മരിക്കുന്നു. സത്യത്തില്‍, മനുഷ്യന് ഏറ്റവും അടുത്തറിയാവുന്നതും പരിചയമുള്ളതുമായ ഭാവം സ്നേഹമാണ്. അത് നമ്മുടെ സ്വരൂപമാണ്. ‘സ്വരൂപം’ എന്നാല്‍ ഒരിക്കലും മാറ്റാന്‍ കഴിയാത്തത് എന്നാണര്‍ത്ഥം. താല്‍ക്കാലികമായ മറവി സംഭവിച്ചേക്കാം. പക്ഷെ, നശിപ്പിക്കാന്‍ കഴിയില്ല. നമ്മുടെ സത്തയായി, ഒരിക്കലും വേര്‍പെടുത്താന്‍ കഴിയാത്ത ജീവാംശമായി അതെപ്പോഴും നമ്മിലുണ്ടാകും. ആതിന്റെ തനിമ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല.

നമ്മുടെ ഹൃദയത്തില്‍ പ്രേമം നിറഞ്ഞു തുളുമ്പുമ്പോള്‍ നമുക്കു ചുറ്റും ശാന്തിയുടെ പൂക്കള്‍ വിരിയുന്നു. നമ്മുടെ കണ്ണുകളില്‍ ഐക്യത്തിന്റെ കണ്‍മഷി എഴുതുമ്പോള്‍ ഭേദഭാവനകള്‍ എല്ലാം അപ്രത്യക്ഷമാകുന്നു. സമത്വസുന്ദരമായ ലോകത്തിലേക്കുള്ള മാര്‍ഗം സമത്വ ദര്‍ശനത്തിന്റെ രാജപാതയാണ്. സമൂഹത്തില്‍ ഈ സമദൃഷ്ടി ഏറുംതോറും ലോകത്തിന്റെ താളലയം വീണ്ടെടുക്കപ്പെടുന്നു. ആ ഏകത്വത്തിന്റെ ദൃഷ്ടി മക്കളിലെല്ലാം തെളിയാന്‍ പരമാത്മാവില്‍ അമ്മ സമര്‍പ്പിയ്‌ക്കുന്നു.