കൊല്ലം: ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ തീരദേശജില്ലകളിലെ ഭൂരിഭാഗം ബോട്ടുകളും കരയ്‌ക്കണഞ്ഞു. 52 ദിവസത്തെ ട്രോളിങ് നിരോധനം നാളെ മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ്.
വളരെ ചെറിയ കണ്ണികളുള്ള ട്രോളിങ് വലകള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കാണ് നിരോധനം. മണ്‍സൂണ്‍കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് നിരോധനം. മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഉറപ്പാക്കാനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവര്‍ദ്ധനവിനും വേണ്ടിയാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
മണ്‍സൂണ്‍ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ പ്രക്രിയയ്‌ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാല്‍ ട്രോളിങ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സമുദ്ര മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്താനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പരമ്പരാഗത വള്ളങ്ങള്‍ക്ക് 22 കിലോമീറ്റര്‍, 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ മീന്‍ പിടിക്കാം.
കടല്‍സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനായി ഔദ്യോഗിക പ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളും പ്രതിനിധികളും ഉള്‍പ്പെടുന്ന സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ട്.
മുമ്പെ തുടങ്ങി പലതരം ദുരിതം
മത്സ്യലഭ്യത കുറയുകയും ചെലവ് വര്‍ദ്ധിക്കുകയും ചെയ്തതോടെ ബോട്ടുകള്‍ പലതും പൊളിച്ചു വിറ്റൊഴിവാക്കേണ്ട അവസ്ഥയിലാണെന്ന് ബോട്ടുടമകള്‍ പറയുന്നു. 15 വര്‍ഷം കഴിഞ്ഞ ബോട്ടുകള്‍ക്ക് നിലവില്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതും മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. തൊഴിലാളികളില്‍ നല്ലൊരു പങ്കും ഇതരസംസ്ഥാനക്കാരായിരുന്നു. ഇവരെല്ലാം നാട്ടിലേക്ക് മടങ്ങിയതും ട്രോളിങ് നിരോധനത്തിന് മുന്‍പ് തന്നെ മത്സ്യബന്ധനമേഖല നിശ്ചലമാകാനിടയാക്കി.
ട്രോളിങ് കാലയളവ് മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടിണിക്കാലമാണ്. 47 ദിവസമായിരുന്ന ട്രോളിങ് കാലയളവ് ഇപ്പോള്‍ 52 ദിവസമാണ്. പല ബോട്ടുകളും കടുത്ത നഷ്ടം സഹിച്ചാണ് തുടരുന്നത്. ഡീസല്‍ വിലവര്‍ദ്ധനവ് മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചെറുബോട്ടുകള്‍ക്ക് മൂന്നുദിവസത്തോളം കടലില്‍ കഴിയാന്‍ 600 ലിറ്റര്‍ വരെ ഡീസല്‍ വേണ്ടിവരും. ഒരാഴ്ച കടലില്‍ കിടന്ന് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്ക് രണ്ടായിരം ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്. എട്ട് തൊഴിലാളികള്‍ ചെറുബോട്ടിലും പന്ത്രണ്ട് മുതല്‍ പതിനാല് വരെ ജീവനക്കാര്‍ വലിയ ബോട്ടുകളിലുമുണ്ടാവും. ഇവര്‍ കടലില്‍ കഴിയുന്ന ഒരുദിവസത്തിന് ഒരാള്‍ക്ക് അഞ്ഞൂറ് രൂപ ബത്തയായി നല്‍കണം.
















