പറവൂര്‍: അന്തരിച്ച അതുല്യ നടൻ സലിം കുമാറിന് വൈകാരികമായ വാക്കുകളോടെ അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. എല്ലാ വേർപാടുകളും ദുഃഖം പകരുന്നതാണെങ്കിലും നമ്മൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരുടെ വേർപാടിന്റെ ആഘാതം വളരെ കൂടുതലായിരിക്കുമെന്നും അങ്ങനെയൊരു വലിയ വേദനയാണ് സലിം കുമാറിന്റെ വിയോഗമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സുരേഷ് ഗോപിയും തന്റെ പ്രിയ സ്നേഹിതനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി. വ്യത്യസ്ത രാഷ്‌ട്രീയ ചേരികളിൽ നിന്നുള്ളവരെങ്കിലും, സ്വന്തം നേതാക്കളെക്കാൾ തന്നെ സലിം കുമാർ സ്നേഹിച്ചിരുന്നു എന്ന് പറയാൻ സുരേഷ് ഗോപിക്ക് സാധിക്കും.
“വേർപെട്ടു പോകുന്നവർ നമ്മൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണെങ്കിൽ ആ വേദനയുടെ ആഘാതം വളരെ കൂടുതലായിരിക്കും. അത്തരമൊരു വേർപാടാണിത്. ടിവിയിൽ മിമിക്രി പ്രകടനം കണ്ടുതുടങ്ങിയ കാലം മുതൽ, സിനിമയിൽ ഒരുപക്ഷേ നമുക്ക് ഇന്നും കീഴടക്കാൻ സാധിച്ചിട്ടില്ലാത്ത തമാശയുടെ, ഹാസ്യത്തിന്റെ രാജാക്കന്മാരിൽ നിന്നുമെല്ലാം വേറിട്ട ഭാവവും മുഖവുമായി, ഒരുപക്ഷേ ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭയാണ്. അദ്ദേഹം ഹാസ്യത്തിന് മറ്റൊരു ഭാവം കൊണ്ടുവന്നു. ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആദ്യ സിനിമയിലേക്കുള്ള വരവും സംവിധായകൻ ലാലിനോ റാഫി മെക്കാർട്ടിനോ അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ച് പരിചയമില്ലാതിരുന്ന അവസ്ഥയിൽ തെങ്കാശിപട്ടണത്തിലേക്ക് ഒരു പകരക്കാരനായി അദ്ദേഹത്തെ കൊണ്ടുവരുന്നിടത്തേക്ക് നയിച്ചു.
അദ്ദേഹത്തിന്റെ രാഷ്‌ട്രീയമല്ല എന്റെ രാഷ്‌ട്രീയം. അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തിലെ നേതാക്കളെക്കാൾ എന്നെ സ്നേഹിച്ചെങ്കിൽ, ആ ഒരു ബന്ധമാണ് അറ്റുപോകുന്നത്. പ്രായാധിക്യം കൊണ്ടാണോ എന്ന് ചോദിച്ചാൽ അതിനുള്ള പ്രായമായിട്ടില്ല. അദ്ദേഹത്തിന്റെ കാലഘട്ടം എല്ലാ രീതിയിൽ ആസ്വദിച്ച ഒരു ജനതയ്‌ക്ക് ഒരുപാടു സന്ദേശങ്ങൾ അവശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു,” എന്ന് സുരേഷ് ഗോപി.
















