‘നിനക്കൊറ്റയ്‌ക്ക് അവിടേക്കെത്താനാവില്ല. ആകാശത്തിന്റെ അറ്റം ഞാന്‍ നിനക്ക് കാട്ടിത്തരാം.’ ധൃതിയില്‍ കുന്നുകയറുന്ന ചെമ്പോത്തിയോട് കാരി പുറകില്‍ നിന്നും വിളിച്ചുപറഞ്ഞു. അവള്‍ ഒരുനിമിഷം തിരിഞ്ഞു നിന്നു.
‘ആകാശത്തിന്റെ അറ്റത്തെക്കുറിച്ച് നിനക്കെങ്ങനെ അറിയാം?’
‘ആകാശത്തിന്റെ അറ്റത്തിന് മറ്റൊരാവകാശികൂടി! അച്ഛനും തനിക്കുമാത്രമറിയാവുന്ന ഇക്കാര്യം ഇവനെങ്ങനെയറിഞ്ഞു.’
‘ഹ ഹ ഹാ … ഈ പാങ്ങികുന്നാണ് പെണ്ണേ എന്റെ കുടി.’
ധിക്കാരത്തോടെയുള്ള കാരിയുടെ സംസാരം അവളുടെ മുഖത്തെ കൂടുതല്‍ ചുവപ്പിച്ചു. അവനെ വകവയ്‌ക്കാതെ അവള്‍ കുന്ന് കയറി തുടങ്ങി. കുത്തനെയുള്ള കയറ്റത്തില്‍ താങ്ങുറയ്‌ക്കാതെ ചെമ്പോത്തി ഉരുണ്ടുവീണു. കാരിയുടെ ബലിഷ്ഠമായ കൈകള്‍ വീണ്ടുമവള്‍ക്ക് ഇടം നല്‍കി. മുറിവില്‍ പച്ചിലനീരൊഴുക്കി അവന്‍ പറഞ്ഞു .
‘ഞാന്‍ പറഞ്ഞത് വിശ്വസിക്കൂ… ഭൂമിയുടെയും ആകാശത്തിന്റെയും അറ്റം ഞാന്‍ നിനക്ക് കാട്ടിത്തരാം.’
‘എപ്പോള്‍? ‘
‘അടുത്ത വെളുത്തവാവിന്’
‘അതുവരെ?’
‘അതുവരെ ഈ മുറിവില്‍ നീ മറ്റാരും തൊടാതെ കാക്കണം.’
ചോരപൊടിഞ്ഞ കൈമുട്ട് കാരി ചുണ്ടോട് ചേര്‍ത്തു. ചോരച്ചുവപ്പില്‍ ഒരു ചുടുചുംബനം. പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് കാരി ഓടിമറഞ്ഞു.
ദിവസവും സന്ധ്യക്ക് ചെമ്പോത്തി പാങ്ങിക്കുന്നിലേക്ക് മണിക്കൂറോളം നോക്കിയിരിക്കും. കുന്നിന്റെ അങ്ങേപ്പുറത്തെ മായക്കാഴ്‌ച്ച ഒരു ഭ്രമമായി മാറിയിരിക്കുന്നു. ഇടയ്‌ക്ക് കുന്നിനപ്പുറത്തുനിന്ന് ആകാശത്തെക്ക് പാഞ്ഞുകയറുന്ന വെളിച്ചം അച്ഛന്‍ പറഞ്ഞ വെള്ളിവെളിച്ചത്തിന്റെ അടര്‍ന്ന കഷ്ണങ്ങളായിരിക്കുമോ? നൂറുനൂറ് ചോദ്യങ്ങളാണ് മനസ്സില്‍. കുടിയിലേക്ക് കയറും മുന്‍പേ പാങ്ങിക്കുന്നിന്റെ ദൂരക്കാഴ്‌ച്ചയില്‍ ആ പാറക്കൂട്ടങ്ങളെ തിരയും. അവിടുത്തെ അനക്കങ്ങള്‍ കാരിയുടെതാണോ എന്ന് ആശങ്കപ്പെടും. നീറ്റല്‍ മാറാത്ത മുറിവില്‍ അവള്‍ ചെറു ചിരിയോടെ തലോടും.
അതിനിടെയാണ് കുഞ്ഞനാംവളവിലെ പെറഗണി സഭയിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം അത്യുഗ്രന്‍ വിഷയമെത്തുന്നത്..
‘കുഞ്ഞമ്പൂന്റെ ഓള് പെറ്റ്ന്ന് . ആണ്‍കുട്ട്യാണ്. മിഞ്ഞാന്ന് ശങ്കുച്ചാരിന്റെ ഓള് പെറ്റതും ഒരു കരിഞ്ചെറുക്കനെ. നാടൊട്ടാകെ തുണിയുടുക്കാത്ത കരിഞ്ചെറുക്കന്മാര്‍.’
പുള്ളേനിയിലേക്ക് അവസാനമായി പെറ്റുവീണപെണ്ണ് കൊങ്ങുമൂപ്പരുടെ ചെമ്പോത്തിയാണ്. അവള്‍ക്ക് ശേഷം പിറന്നതെല്ലാം ആണ്‍കുഞ്ഞുങ്ങള്‍. പുള്ളേനിയിലെ പേറ്റുതള്ള പെണ്‍കുഞ്ഞിനെ പേറെടുത്ത കാലം മറന്നു. അവസാനത്തെ പെണ്ണായ ചെമ്പോത്തിയെ പേറെടുക്കാന്‍ പോലും പേറ്റുതള്ളയ്‌ക്ക് കഴിഞ്ഞിട്ടില്ല. പെണ്ണുങ്ങളില്ലാതെ ആണുങ്ങളെന്തിന്? ഈ കരിഞ്ചെറുക്കന്മാര്‍ക്കൊത്ത പെണ്ണുങ്ങളെവിടെ. പേറ്റുതള്ളയ്‌ക്കൊപ്പം നാട്ടുകാരും പറഞ്ഞു തുടങ്ങി, ചെമ്പോത്തി ഒടുക്കത്തെ പെണ്ണാകുമെന്ന്. ചെമ്പോത്തി ഒരിക്കല്‍കൂടി നാടിന്റെ പൊതുപ്രശ്നങ്ങളിലൊന്നാവുകയാണ്. ആണ്ടറുതിയിലെ കാണിതുള്ളലാണ് നാടിന്റെ കീറാമുട്ടി പ്രശ്നങ്ങള്‍ക്ക് അവസാന കൈ. ചോരവാര്‍ത്ത് കൊങ്ങുമൂപ്പര് അലറുന്ന വെളിപാടുകളില്‍ നിന്ന് ഏത് പ്രശ്നത്തിനുമുള്ള പരിഹാരങ്ങള്‍ പെറുക്കിയെടുക്കാന്‍ പുള്ളേനിക്കാര്‍ക്കാവുമായിരുന്നു.
കൊയ്‌ത്തുകഴിഞ്ഞ ആണ്ടറുതിയില്‍ മുത്തിത്തറയില്‍ കൊങ്ങുമൂപ്പര് കാണിതുള്ളി തുടങ്ങി. നൂറുവാരയകലെ കല്‍കെട്ടില്‍ പെണ്ണുങ്ങള്‍ തൊഴുതു നിന്നു. മുത്തിത്തറയ്‌ക്കു മുന്‍പില്‍ നാട്ടിലെ മുഴുവന്‍ ആണുങ്ങളുമുണ്ട്. വായ്‌ത്താളത്തിനൊപ്പം തലയാട്ടിനിന്ന കൊങ്ങുമൂപ്പര് പൊടുന്നനെ മുടിപടര്‍ത്തി അലറി. മുത്തിത്തറയിലേക്ക് ചാടിക്കയറി പള്ളിവാളെടുത്തു ചുഴറ്റി. കരിങ്കുമരത്തിനു ചുറ്റും തുള്ളിനടന്ന് കൊങ്ങുമൂപ്പര് പള്ളിവാളുകൊണ്ട് നെറ്റിത്തടം വെട്ടിക്കീറി. ഭീകരമായി ചോരചാടി. വെളിപാട് ചൊല്ലാനുള്ള സമയമായെന്ന് മനസ്സിലായി. ആള്‍ക്കൂട്ടത്തില്‍നിന്നൊരു നരച്ച താടിക്കാരന്‍ തൊഴുതുകുനിഞ്ഞ് പറഞ്ഞു.
‘മുത്തിതെയ്‌വേ.. മുത്തീടെ മടിത്തട്ടിലൊരു പെണ്‍കുഞ്ഞ് പിറന്നിട്ട് ആണ്ട് ഏറെയായി. പുള്ളേനിയിലിപ്പോ പെണ്‍കുഞ്ഞില്ലാ… പരിഹാരം ചൊല്ലണം തെയ്യോ…’
കൊങ്ങുമൂപ്പര് ഉച്ചത്തില്‍ അലറിവിളിച്ചു. കരിങ്കു മരത്തിന് ചുറ്റും ഒരുവട്ടംകൂടി തലവെട്ടിത്തുള്ളി. ദൂരെ കണ്ടുനിന്ന പെണ്ണുങ്ങള്‍ പേടിച്ചു. അവര്‍ക്കിടയിലെ ചെമ്പോത്തിയുടെ കണ്ണുകള്‍ നിറഞ്ഞു. മുത്തിക്കല്ലിനുമുന്നില്‍ മുട്ടിലിരുന്ന കൊങ്ങുമൂപ്പര് കൂര്‍ത്തമുത്തിക്കല്ലില്‍ മൂന്നുവട്ടം തല ആഞ്ഞുതല്ലി. പച്ചമാസം ചതഞ്ഞ് മുത്തിക്കല്ലിലേക്ക് ചോരചാടി. വടിപോലെ നിവര്‍ന്ന് ഊര്‍ദ്ധന്‍ വലിച്ച് കൊങ്ങുമൂപ്പര് മുത്തിത്തറയില്‍ മരിച്ചു വീണു! കല്‍ക്കെട്ടില്‍ നിന്ന് അലറിക്കരഞ്ഞ് മുത്തിത്തറയിലേക്ക് പാഞ്ഞ ചെമ്പോത്തിയെ ആണുങ്ങള്‍ തടുത്തു. മുത്തിത്തറയിലേക്ക് പെണ്ണുങ്ങള്‍ വന്നുകൂടാ. ഓടിയെത്തിയ ചെമ്പോത്തിയെ ആണുങ്ങള്‍ പൊടിമണ്ണ് കുത്തിയെറിഞ്ഞു തിരികെ പോരാന്‍ ആക്രോശിച്ചു. മുത്തിത്തറയില്‍ ജീവനറ്റ അച്ഛനടുത്തെത്താനാവാതെ അവള്‍ കല്‍ക്കെട്ടിലെ പെണ്‍കൂട്ടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു.
കൊങ്ങുമൂപ്പരെ അടക്കംചെയ്യാന്‍ ആണ്‍കുട്ടികളില്ല. ഈറനുടുത്ത് വന്ന ഏതോ ആണുങ്ങളെ ചെമ്പോത്തി ആട്ടിയോടിച്ചു. കുടിയിലെ തെക്കേ മൂലയിലെടുത്ത കുഴിയില്‍ അവള്‍ സ്വയം അച്ഛനെയടക്കി. ശവം കുളിപ്പിക്കാതെ, ഭസ്മമിടാതെ വായ്‌ക്കരിയിടാതെ അവള്‍ കൊങ്ങുമൂപ്പരിലേക്ക് പച്ചമണ്ണ് വാരിയിട്ടു. കുഴിമാടത്തിനടുത്ത് കിടന്ന് അവള്‍ നേരം വെളുപ്പിച്ചു. കണ്ടുനിന്നവരെല്ലാം പറഞ്ഞു
‘ചെമ്പോത്തി ഭ്രാന്തിയാണ്. പുള്ളേനി മുടിക്കാന്‍ ജനിച്ച ഒടുക്കത്തെ പെണ്ണ്. മുത്തിത്തറയുടെ ഓശിക്കാരനെ പട്ടിയെ മൂടുമ്പോലെയാ അവള്‍ അടക്കിയത്. ചേക്കുകൊക്കുകള്‍ പുള്ളേനിയില്‍ വിതച്ച അന്തകവിത്താണ് ചെമ്പോത്തി. അവള്‍ കുലം മുടിക്കും. നാട് ശവപ്പറമ്പാകും.’
ചെമ്പോത്തി വീണ്ടും പുള്ളേനിയിലെ ഒറ്റമരമായി. വലിയ പറമ്പിന്റെ ഒത്തനടുക്ക് കൂട്ടില്ലാതെ ഒറ്റത്തടിയായി വളര്‍ന്ന ഒറ്റമരം.
പിടികിട്ടാത്ത പഴങ്കഥകെട്ടുകളില്‍ കൊങ്ങുമൂപ്പര് ചെമ്പോത്തിക്ക് പകര്‍ന്നു തന്ന ഒരേയൊരു സത്യകഥയാണ് പാങ്ങികുന്നിനപ്പുറത്തെ കാണാക്കഥ. തീണ്ടാരികള്‍ മാത്രം കേറുന്ന പാങ്ങിക്കുന്നിലേക്ക് അവള്‍ക്ക് പോയെ മതിയാകൂ. വെളുത്ത വാവ്. അവളുടെ കാലുകള്‍ തനിയെ പാങ്ങിക്കുന്നിന്റെ ദിശയിലേക്ക് ചലിക്കുകയാണ്. അവളുടെ നിഴലിനെ പോലും തീണ്ടാതെ പുള്ളേനിക്കാര്‍ ഓടി മറഞ്ഞു. പാറക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന് നിറയെ രോമമുള്ള പുരുഷന്റെ ബലിഷ്ഠമായ കൈ നീണ്ടുവന്നു. ആ കൈപിടിച്ചതും കൂനന്‍ പാറയുടെ വിടവിലൂടെ ചെമ്പോത്തി കോരിയെടുക്കപ്പെട്ടു. കാരി ചെറുപുഞ്ചിരിയോടെ അവളെ സ്വീകരിച്ചു .
‘കാരി… എനിക്ക് കുന്നിന്റെ നെറുകയിലെത്തണം. ആകാശത്തിന്റെയും ഭൂമിയുടെയും ആദ്യത്തെ പാളികള്‍ കൂട്ടിമുട്ടുന്നയിടത്തേക്ക് എന്നെ കൊണ്ടുപോകൂ വേഗം.’
‘നാളെ നേരം പുലരുമ്പോള്‍ നീ ഭൂമിയുടെ അറ്റത്തുണ്ടാവും.’ കാരിയുടെ ഉറപ്പ്.
കാരിയ്‌ക്കൊപ്പം പാങ്ങിക്കുന്നിന്റെ ഓരോ ചുരവും ഗര്‍ത്തവും അവള്‍ കിതയ്‌ക്കാതെ കയറി. ഉയരങ്ങളിലേക്ക് കയറുംതോറും താഴെ പുള്ളേനി ചുരുങ്ങിച്ചുരുങ്ങി ഒരു നെല്‍ക്കതിരിന്റെ വലുപ്പമായി മാറുന്നത് അവള്‍ അറിഞ്ഞു. പൊടുന്നനെ ഒരു കോടമേഘം പാങ്ങിക്കുന്നിനെ പുതഞ്ഞെടുത്തു. അവള്‍ കാരിയോട് കൂടുതല്‍ ചേര്‍ന്ന് നടന്നു. വിശാലമായ കൈകള്‍ വിടര്‍ത്തി കാരി അവളെ പൊതിഞ്ഞു. നാഴികകള്‍ക്കൊപ്പം അവര്‍ ഉയരങ്ങളെ കീഴടക്കി. കാരിയും ചെമ്പോത്തിയും പാങ്ങിക്കുന്നിന്റെ നെറുകയിലാണ്. ചുറ്റും ഉരുളന്‍ കല്ലുകള്‍ വിരിയിട്ട ഒരു കണ്ണാടിക്കുളം. ഒരോളം കൊണ്ടുപോലും അരികുടയാതെ പൂര്‍ണചന്ദ്രന്‍ കണ്ണാടിക്കുളത്തില്‍ പ്രതിഫലിക്കുന്നു. ഉരുളന്‍ കല്ലുകളില്‍ കരികൊണ്ടെഴുതിയ തീണ്ടക്കുറിയുടെ പാടുകള്‍. പുള്ളേനിയുടെ വാമൊഴികളിലെ തീണ്ടക്കുളമാണിതെന്ന് അവള്‍ക്ക് മനസ്സിലായി. ഉരുളന്‍കല്ലുകള്‍ക്ക് മീതെ കാരിയും ചെമ്പോത്തിയും പരസ്പരം ചാരിയിരുന്നു.
‘ദേ അവിടെയാണ് ഭൂമിയുടെയും ആകാശത്തിന്റെയും അറ്റം.’
ദൂരെ ഇരുട്ടിലേക്ക് കൈ ചൂണ്ടി കാരി പറഞ്ഞു. പൊടുന്നനെ അവള്‍ ഇരുട്ടിലേക്ക് പരതിനോക്കി.
‘എവിടെ, എനിക്ക് കാണുന്നില്ലല്ലോ?.’
‘കാണും. നേരം പുലരട്ടെ.’
ചെമ്പോത്തി കാരിയുടെ തോളിലേക്ക് ചാഞ്ഞു. ഉരുളന്‍കല്ലിന്റെ വിരിപ്പില്‍ അവന്‍ കിടന്നു. അവന്റെ രോമപുതപ്പില്‍ അവളും. ഉരുളന്‍കല്ലുകളിലെ തീണ്ടക്കുറികള്‍ ഇരുവരുടെയും നഗ്‌നതയില്‍ പടര്‍ന്നു. ചെമ്മണ്ണിലേക്ക് കരിവേരുകള്‍ ആഴ്ന്നു. മറ്റൊരു കോടമേഘം അവര്‍ക്ക് മേലെ പന്തലിട്ടു.
രാത്രിയുടെ പായ്സഞ്ചിയില്‍ ഇനി നാഴികകളില്ല. കണ്ണുകളില്‍ പ്രകാശം തളംകെട്ടിയപ്പോള്‍ ചെമ്പോത്തി ഞെട്ടിയുണര്‍ന്നു. ഉരുളന്‍ കല്ലുകളെ വകഞ്ഞുമാറ്റി അവള്‍ കുന്നിന്‍മുകളില്‍ പരതി. രാത്രി കൂരിരുട്ടെങ്കില്‍ പകല്‍ കണ്‍പോളകളില്‍ പാല്‍ത്തുള്ളിയിറ്റിയപോലെ തൂവെള്ള.
‘കാരി… നീയെവിടെ ? ഭൂമിയുടെയും ആകാശത്തിന്റെയും അറ്റമെവിടെ?’
കാരി അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ശൂന്യതയിലേക്ക് വിരല്‍ ചൂണ്ടി. ആ ദിക്കില്‍ കാഴ്ചമറച്ചിരുന്ന വെണ്‍മേഘങ്ങള്‍ അനുസരണയോടെ മാറിനിന്നു. ചെമ്പോത്തിയുടെ മുഖം വിടര്‍ന്നു. മേഘച്ചുരുളുകള്‍ക്കിടയില്‍ നിന്നും വെള്ളിവെളിച്ചം ശരംപോലെ ചെമ്പോത്തിയിലേക്ക് തുളച്ചുകയറി. നാഡി ഞരമ്പുകളില്‍നിന്ന് ഒരഗ്‌നിഗോളം ശിരസ്സിലേക്ക് ഇരച്ചു. മൂര്‍ദ്ധാവിലൊരു അഗ്നിപര്‍വതം നുരഞ്ഞുപൊട്ടി. മോഹാലസ്യപ്പെട്ട് അവള്‍ ഉരുളന്‍കല്ലുകളില്‍ തളര്‍ന്നുവീണു.
അവളുടെ ചെവിയില്‍ കാരിയുടെ ശബ്ദം .
‘പെണ്ണേ ഇനി നിനക്ക് കുന്നിറങ്ങാം. പുള്ളേനിയില്‍ നിനക്കിനിയും ദിനങ്ങളുണ്ട്. നീ കാരണമാകേണ്ട സംഭവങ്ങളുണ്ട്. നിന്നിലേക്കിരച്ചുകയറിയ വെള്ളിവെളിച്ചം നിന്റെ ഹൃദയത്തില്‍ കുറിച്ചിട്ട വാക്കുകള്‍ ഇനി നിനക്ക് വായിക്കാനാകും. ഉണര്‍ന്ന് കുന്നിറങ്ങുക’
കണ്ണുതുറക്കും മുന്‍പേ ചെമ്പോത്തി ഹൃദയത്തിന്റെ മാംസഭിത്തിയില്‍ വെള്ളിവെളിച്ചംകൊണ്ടെഴുതിയ വാക്കുകള്‍ വായിച്ചു.
‘നീ തന്നെയാണ് മുത്തി. ഞാന്‍ തന്നെയാണ് നീയും.’
കുന്നിന്‍ മുകളിലെ ചെങ്കല്‍ഗുഹയ്‌ക്കുള്ളില്‍ നിന്നും ഒരു ചേക്കുകൊക്ക് ചെമ്പോത്തിക്കരികിലേക്ക് ഓടിവന്നു. പൂര്‍ണ ഗര്‍ഭിണിയായ അവളുടെ വീര്‍ത്ത വയറില്‍ ആ ഭീമന്‍ പക്ഷി മുട്ടിയുരുമി. ചെമ്പോത്തിക്കൊപ്പം ചേക്കുകൊക്കും കുന്നിറങ്ങി നാട്ടതിര് കടന്നു. ചെമ്പോത്തിയുടെയും ചേക്കുകൊക്കിന്റെയും വരവ് കണ്ട പുള്ളേനിക്കാര്‍ വിരണ്ടോടി. അന്തകവിത്തിനേയും കൊണ്ട് നാടിറങ്ങിയ അസുരജന്മത്തെ നാട്ടുകാര്‍ കല്ലെറിഞ്ഞു. ചിലര്‍ തീപ്പന്തമെറിഞ്ഞു. അവര്‍ക്ക് നേരെ ചേക്കുകൊക്ക് വാപിളര്‍ത്തി ഉഗ്രശബ്ദത്തില്‍ അലറി.
ക്രീ….ക്രീ…
കല്ലെറിഞ്ഞവരില്‍ ക്ഷണനേരംകൊണ്ട് വസൂരിവിത്തുകള്‍ പൊട്ടിയൊലിച്ചു. തീപ്പന്തമെറിഞ്ഞവര്‍ പകല്‍വെളിച്ചത്തില്‍ നിന്നുകത്തി. ചെമ്പോത്തിയും ചേക്കുകൊക്കും കടന്നുവന്ന വഴികളില്‍ പഴങ്കഥകളിലെ തീണ്ടാരിക്കഥകള്‍ വെണ്ണീറായി.
കൊങ്ങുമൂപ്പര്ക്ക് ശേഷം മുത്തിത്തറയുടെ ഓശിക്കാവകാശം പുള്ളേനിക്കാര്‍ പൊന്നൂരുകാര്‍ക്ക് അടിയറവ് നല്‍കിയിരുന്നു. വയലിന് തീയിട്ട പൊന്നൂരിലെ വെളുത്ത ആണുങ്ങള്‍ മുത്തിത്തറ നാട്ടതിരാക്കി. കരിങ്കുമരത്തിനു മുകളില്‍ അവര്‍ പട്ടുകൊടി പാറിച്ചു. മരത്തെ അവര്‍ പട്ടുകൊണ്ട് പൊതിഞ്ഞുവച്ചു. കറുകറുത്ത മുത്തിക്കല്ലിനെ അവര്‍ കളഭം കൊണ്ട് വെളുപ്പിച്ചു. ചെമ്പോത്തിയും ചേക്കുകൊക്കും പെണ്ണതിരായിരുന്ന കല്‍ക്കെട്ടില്‍ കാല്‍ തൊട്ടതും കാലംചെന്ന കല്‍മറ തകര്‍ന്നു. പൊന്നൂരുകാര്‍ മുത്തിത്തറയുപേക്ഷിച്ച് വയലുകടന്നോടി. മുത്തിത്തറയില്‍ കയറിയ ചെമ്പോത്തി ചാല്‍ചിലമ്പണിഞ്ഞു. പള്ളിവാളേന്തി. പനന്തലപ്പുകള്‍ക്ക് തീപിടിച്ചു. പുള്ളേനിയില്‍ ആണും പെണ്ണുമെല്ലാം കത്തിയമര്‍ന്നു. പുള്ളേനിയില്‍ ഇപ്പോള്‍ ഒരൊറ്റ മനുഷ്യജന്മമേയുള്ളൂ. ചെമ്പോത്തി. പുള്ളേനിയിലെ അവസാനത്തെ പെണ്ണ്. പ്രസവവേദനയാല്‍ ചെമ്പോത്തി മുത്തിത്തറയില്‍ മലര്‍ന്ന് കിടന്നു. ചേക്കുകൊക്ക് അവള്‍ക്ക് കാവല്‍ നിന്നു. ചെമ്പോത്തി സര്‍വ്വശക്തിയുമെടുത്തലറി. അലര്‍ച്ചയില്‍ മുത്തിക്കല്ലിലെ കളഭ ചീളുകളും കരിഞ്ചട്ടയും അടര്‍ന്നുവീണു. മുത്തിക്കല്ല് ചുവന്നു തുടുത്തു. ചെമ്പോത്തി മുത്തിത്തറയില്‍ പ്രസവിച്ചു. രണ്ട് ചുവന്ന കുഞ്ഞുങ്ങള്‍. ഒരാണും ഒരുപെണ്ണും. അവള്‍ ചുവന്ന മുലകളില്‍ നിന്ന് രണ്ടുകുഞ്ഞിനും മുലപ്പാലൂട്ടി. ഒരു ദീര്‍ഘശ്വാസത്തോടൊപ്പം ചെമ്പോത്തി നിശ്ചലമായി. വലിയ ചിറകുകള്‍ അടിച്ച് ചേക്കുകൊക്ക് പാങ്ങിക്കുന്നിലേക്ക് മടങ്ങി. വയലുകളിലെയും പനന്തലപ്പുകളിലെയും തീയണഞ്ഞു. തീണ്ടാരിക്കഥകളറിയാത്ത രണ്ട് ചുവന്ന കുഞ്ഞുങ്ങള്‍ മാത്രം മുത്തിത്തറയില്‍ അവശേഷിച്ചു.
(അവസാനിച്ചു)
















